ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി അധികാരത്തിലേക്ക്

Posted on: December 18, 2017

അഹമ്മദാബാദ് : ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ആറാം തവണയാണ് ഗുജറത്തിൽ ബിജെപി അധികാരത്തിലെത്തുന്നത്. ബിജെപി 108 സീറ്റുകളിലും കോൺഗ്രസ് 72 സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ദക്ഷിണഗുജറാത്തും മധ്യഗുജറാത്തും ബിജെപിയെ തുണച്ചു. സൗരാഷ്ട്രയും കച്ചും കോൺഗ്രസിനെ തുണച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജ്‌കോട്ട് വെസ്റ്റിൽ വിജയിച്ചു. ബിജെപി നേതാക്കളായ ജിത്തുഭായി വഘാനി, നിതിൻ പട്ടേൽ തുടങ്ങിയ ബിജെപി നേതാക്കളും വിജയിച്ചു. ബാബു ബാക്ക്‌റിയ, ആർ.സി.ഫാൽദു, ചിമൻ സപറിയ, ഹിതേഷ് കനോദിയ തുടങ്ങിയ ബിജെപി നേതാക്കൾ ലീഡ് ചെയ്യുന്നു. ദിലീപ് സംഘാനി, രമൺലാൽ വോറ, ഗൺപത് വാസവ തുടങ്ങിയ ബിജെപി നേതാക്കൾപിന്നിലാണ്.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര് മോദിയുടെ ജന്മനാടായ വാദ്‌നഗർ മേഖലയിൽ കോൺഗ്രസ് വിജയിച്ചു. ജിഗ്‌നേഷ് മേവാനി, പരേഷ് ധനാനി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ വിജയിച്ചു. പട്ടേൽ മേഖലകളിലും കോൺഗ്രസ് മുന്നേറ്റം നടത്തി. അൽപേഷ് താക്കൂർ, ഗുലാബ്‌സിംഗ് രാജ്പുത്, സുധീർ ശർമ്മ തുടങ്ങിയ കോൺഗ്രസ് സ്ഥാനാർത്ഥികൾ പിന്നിലാണ്. ശ്കതിസിംഗ് ഗോഗിൽ, അർജുൻ മോദ് വാദിയ തുടങ്ങിയവർ പരാജയപ്പെട്ടു.

ഹിമാചൽപ്രദേശിൽ ആകെയുള്ള 68 സീറ്റുകൡ 43 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 22 സീറ്റുകളിലും മറ്റുള്ളവർ 3 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപി നേതാവ് പ്രേംകുമാർ ധുമാൽ പിന്നിലാണ്. പക്ഷെ ഭരണകക്ഷിയായ കോൺഗ്രസിന് അധികാരം നഷ്ടമാകും. വീരഭദ്രസിംഗ്, മകൻ വിക്രമാദിത്യ സിംഗ് തുടങ്ങിയവർ വിജയിച്ചു.