ബ്രസൽസ് എയർപോർട്ടിൽ സ്‌ഫോടനം 23 പേർ കൊല്ലപ്പെട്ടു

Posted on: March 22, 2016

ബ്രസൽസ് : ബൽജിയം തലസ്ഥാനമായ ബ്രസൽസിലെ രാജ്യാന്തരവിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലുമുണ്ടായ സ്‌ഫോടനങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേറ്റു. ബൽജിയം സമയം ഇന്നു രാവിലെ എട്ടുമണിയോടെയാണ് സ്‌ഫോടനമുണ്ടായത്. അമേരിക്കൻ എയർലൈൻസ് ചെക്ക് ഇൻ കൗണ്ടറിലും ഡിപ്പാർച്ചർഹാളിലുമാണ് രണ്ട് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായത്. വിമാനത്താവളത്തിൽ ചാവേറാക്രമണമുണ്ടായതായി ബെൽജിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സ്‌ഫോടനത്തിന് മുമ്പ് വെടിവെയ്പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. ഒരു മണിക്കൂറിന് ശേഷം മൂന്നാമത്തെ സ്‌ഫോടനം നഗരഹൃദയത്തിലെ മാൽബീക്ക് മെട്രോ സ്‌റ്റേഷനിലും സംഭവിച്ചു. രാജ്യാന്തരവിമാനത്താവളം ഉൾപ്പടെ ബ്രസൽസിലെ പൊതുഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.

ബ്രസൽ എയർപോർട്ടിലെ ജെറ്റ് എയർവേസ് വിമാനങ്ങൾ സുരക്ഷിതമാണെന്ന് ജെറ്റ് എയർവേസ് വക്താവ് അറിയിച്ചു. ഇന്ത്യക്കാർ ആരും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കി.പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രാധാരനെ കഴിഞ്ഞ ദിവസമാണ് ബ്രസൽസിൽ നിന്നും പിടികൂടിയത്.