മുത്തൂറ്റ് മൈക്രോഫിന്‍ ഐ പി ഒ യ്ക്ക് സെബിയുടെ അനുമതി

Posted on: October 10, 2018

കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന് ഐ പി ഒ യുമായി മുന്നോട്ടു പോകുവാന്‍ സെബി അനുമതി നല്‍കി. ഐ പി ഒ യുമായി ബന്ധപ്പെട്ട രേഖകള്‍ ജൂലൈ 27 നാണ് കമ്പനി സമര്‍പ്പിച്ചിരുന്നത്. 500 കോടി രൂപയുടെ പുതിയ ഇഷ്യുവിനും തോമസ് ജോണ്‍ മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, തോമസ് ജോര്‍ജ്ജ് മുത്തൂറ്റ്, പ്രീതി ജോണ്‍, റെമി തോമസ്, നീന ജോര്‍ജ്ജ്, മുത്തൂറ്റ് ഫിന്‍കോര്‍പ്, ക്രിയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയവരുടെ വില്‍പ്പനയ്ക്കുള്ള ഓഫറുകള്‍ എന്നിവയ്ക്കും വേണ്ടിയാണ് ഐ പി ഒ.

ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് വനിതാ ഉപഭോക്താക്കള്‍ക്ക് മൈക്രോ വായ്പകള്‍ നല്‍കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് മൈക്രോഫിന്‍. ആകെ വായ്പകളുടെ അടിസ്ഥാനത്തില്‍ 2018 മാര്‍ച്ച് 31ലെ കണക്കു പ്രകാരം രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്ക് ഇതര മൈക്രോ ഫിനാന്‍സ് സ്ഥാപനമാണിത്.

467 ശാഖകളിലായി 1.2 ദശലക്ഷം സജീവ വായ്പക്കാരാണിതിനുള്ളത്. 16 സംസ്ഥാനങ്ങളിലും കേന്ദ്ര -ഭരണ പ്രദേശങ്ങളിലുമായുള്ള 168 ജില്ലകളിലായാണ് ഈ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. 2920.30 കോടി രൂപയുടെ വായ്പകളാണ് സ്ഥാപനം നല്‍കിയിട്ടുള്ളത്. 2018ല്‍ 18.91 ശതമാനം പ്രതി ഓഹരി വരുമാനവും സൃഷ്ടിച്ചിട്ടുണ്ട്.