ലോകത്ത് എവിടെനിന്നും ഒറ്റ ക്ലിക്ള്‍ ! ഉറ്റവര്‍ക്ക് ഓണസമ്മാനം വീട്ടിലെത്തും

Posted on: August 23, 2022

തിരുവനന്തപുരം : കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെ ഹാന്‍ഡ്ലൂം വില്ലേജില്‍ കൈത്തറിയില്‍ ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നെയ്ത്തുകാരനായി. മന്ത്രി നെയ്തത് കൈത്തറിക്കാരും കരകൗശലക്കാരുമായ ആയിരങ്ങളുടെ ഓണസ്വപ്നങ്ങളുടെ ഊടും പാവും. വര്‍ണ്ണനൂലുകള്‍ക്കിടയിലൂടെ ഓടിയ ഓടത്തിന്റെ സീല്‍ക്കാരത്തില്‍ മുഴങ്ങിയത് സവിശേഷമായ ഓണസമ്മാനപദ്ധതിയുടെ വിളംബരം.

ലോകത്തെവിടെയുള്ള കേരളീയര്‍ക്കും ഓണവേളയില്‍ ഉറ്റവര്‍ക്കു കേരളത്തനിമയാര്‍ന്ന ഓണസമ്മാനങ്ങള്‍ നല്‍കാന്‍ കേരള ടൂറിസത്തിന്റെ സംരംഭമായ കോവളത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷന്‍’ പദ്ധതിയുടെ ഉദ്ഘാടനത്തിലാണു മന്ത്രി നെയ്ത്തുകാരനായത്.

കേരളത്തനിമയാര്‍ന്ന കൈത്തറി ഓണക്കോടിയും എന്നെന്നും ഓര്‍ക്കുന്ന മാവേലിനാടിന്റെ മഹാപൈതൃകവും അടങ്ങുന്ന ഓണസമ്മാനം ഒരുക്കുകയാണ് ക്രാഫ്റ്റ്സ് വില്ലേജ്. ഓണപ്പാച്ചിലില്ലാതെ ഫോണിലൂടെ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ നല്കുന്ന സമ്മാനപ്പെട്ടി ഓണവേളയില്‍ സ്‌നേഹസമ്മാനമായി വീട്ടിലെത്തും. നാട്ടില്‍ത്തന്നെ ഉള്ളവര്‍ക്കും നാട്ടിലേക്കു വരുന്നവര്‍ക്കും സമ്മാനം വരുത്തി നേരിട്ടു സമ്മാനിക്കുകയുമാകാം.

ലോകത്ത് എവിടെനിന്നും ഓര്‍ഡന്‍ നല്കി ഇന്‍ഡ്യയില്‍ എവിടേക്കും സമ്മാനം അയപ്പിക്കം.. മികച്ച കൈത്തറിവസ്ത്രങ്ങളും ഉരുളി, ആറന്മുളക്കണ്ണാടി, ആമാടപ്പെട്ടി തുടങ്ങിയ തനിമയാര്‍ന്ന കരകൗശലയുത്പന്നങ്ങളും ഒക്കെ തെരഞ്ഞെടുക്കാം. ഇതെല്ലാം ഇടനിലക്കാരില്ലാതെ ഉത്പാദകവിലയ്ക്കു സംഭരിക്കുന്നു എന്നതിന്റെ മെച്ചവുമുണ്ട്. ഒപ്പം, കൈത്തറിസംഘങ്ങളിലെ തൊഴിലാളികളും കരകൗശലവിദഗ്ദ്ധരുമായ ആയിരങ്ങള്‍ക്ക് ഓണക്കാലത്തു കൈത്താങ്ങാകുന്ന പരിപാടിയില്‍ പങ്കുചേരുന്നതിന്റെ സന്തോഷവും.

ഉദ്ഘാടനത്തിന്റെ ഭാഗമായി ക്രാഫ്റ്റ് വില്ലേജ് ഓണസമ്മാനപ്പെട്ടികള്‍ മന്ത്രിക്കും, തപാല്‍ വകുപ്പ് ഡയറക്ടര്‍ കെ.കെ.ഡേവിസ്, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കെ.വി. വിജയകുമാര്‍ എന്നിവര്‍ക്കും സമ്മാനിച്ചു.

കോവിഡിനുശേഷം കൈത്തറിമേഖല നേരിട്ട പ്രതിസന്ധി അതിജീവിക്കാന്‍ തുടക്കമിട്ട പദ്ധതിയാണ് ഗിഫ്റ്റ് എ ട്രഡിഷന്‍. കഴിഞ്ഞ ഓണക്കാലത്ത് ഇതിലൂടെ 3000-ലേറെ നെയ്ത്തുകാര്‍ക്കും അത്രയും കരകൗശലക്കാര്‍ക്കും നേരിട്ടു ഗുണം ലഭിച്ചിരുന്നു. യൂണിയന്‍ ടെക്സ്‌റ്റൈല്‍ മന്ത്രാലയം, ഇന്ത്യാ പോസ്റ്റ്, ഉത്തരവാദിത്തടൂറിസം മിഷന്‍ എന്നിവരുമായി സഹകരിച്ചാണ് കേരള ടൂറിസം സരംഭമായ ക്രാഫ്റ്റ് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍ഡ്യയിലെ നവരത്‌ന കോപ്പറേറ്റീവില്‍പ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ലേബര്‍ കോപ്പറേറ്റീവായ ഊരാളുങ്കല്‍ സൊസൈറ്റിയാണ് കൈത്തറി-കരകൗശലക്കാര്‍ക്കായി ഈ തൊഴില്‍സംരംഭം നടത്തുന്നത്.

ക്രാഫ്റ്റ് വില്ലേജിന്റെ www.kacvkovalam.com എന്ന വെബ്സൈറ്റിലൂടെ സമ്മാനപ്പെട്ടികള്‍ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാം. സൈറ്റിലൂടെത്തന്നെ പണവും അടയ്ക്കാം. സ്‌നേഹസന്ദേശത്തോടൊപ്പം സമ്മാനപ്പെട്ടി ഇന്ത്യയില്‍ എവിടെയുമുള്ള പ്രിയപ്പെട്ടവര്‍ക്ക് എത്തിച്ചേരും. 1,499 മുതല്‍ 29,999 വരെ രൂപ വിലയ്ക്കുള്ള സമ്മാനപ്പെട്ടികളുണ്ട്. പ്രീമിയം വിഭാഗത്തില്‍ മൂന്നും മറ്റു വിഭാഗത്തില്‍ ആറും ഗിഫ്റ്റ് ബോക്‌സുകളുണ്ട്. വിതരണച്ചെലവ് അടക്കമാണു വില.

മുണ്ടിനൊപ്പം ഉരുളി, നിലവിളക്ക്, പറ എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാവുന്ന 1,499 രൂപയുടെ പെട്ടി മുതല്‍ ഗിഫ്റ്റ് ബോക്‌സുകള്‍ ആരംഭിക്കുന്നു. കുട്ടിമുണ്ട്, ആനയുടെ ദാരുശില്‍പ്പം, തടികൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ എന്നിവയടങ്ങുന്ന ‘കുട്ടിസമ്മാനപ്പെട്ടി’യുമുണ്ട്, 2,250 രൂപയാണു വില. കുട്ടിപ്പെട്ടിയിലെ പമ്പരവും ബോള്‍ ഗെയിമും യോയോയും ആനയും മറ്റു കളിപ്പാട്ടങ്ങളുമെല്ലാം മരംകൊണ്ടുള്ളതും സുരക്ഷിതനിറങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിച്ചവയുമാണ്.

പ്രീമിയം ഗിഫ്റ്റ് ബോക്സില്‍ 29,999, 24,999, 19,999 രൂപവീതം വിലയുള്ള മൂന്നിനം പെട്ടികളുണ്ട്. മുണ്ട്, കൈത്തറിസാരി, സെറ്റുമുണ്ട്, കാല്‍പ്പെട്ടി, ഉരുളി, ആറന്മുളക്കണ്ണാടി, കേരളത്തിന്റെ മാതൃകയിലെ സുഗന്ധവ്യഞ്ജനപ്പെട്ടി എന്നിവയാണ് 29,999 രൂപയുടെ സമ്മാനപ്പെട്ടിയിലുള്ളത്. കാല്‍പ്പെട്ടിക്കു പകരം ആമാടപ്പെട്ടിയാണ് 19,999 രൂപയുടെ സമ്മാനപ്പെട്ടിയില്‍. ആറന്മുളക്കണ്ണാടി, ബേപ്പൂര്‍ ഉരുവിന്റെ മാതൃക, ആമാടപ്പെട്ടി, ആനയുടെ ദാരുശില്‍പ്പം, തൊണ്ടും ചിരട്ടയും കൊമ്പും കൊണ്ടുമുള്ള ക്രാഫ്റ്റ് രൂപങ്ങള്‍, സംഗീതോപകരണം, കേരളത്തിന്റെ മാതൃകയിലെ സുഗന്ധവ്യഞ്ജനപ്പെട്ടി എന്നിവ അടങ്ങുന്നതാണ് 24,999 രൂപയുടെ സമ്മാനപ്പെട്ടി.