സമുദ്രദിനത്തില്‍ വേളി തീരം ശുചീകരിച്ചു

Posted on: June 10, 2019

തിരുവനന്തപുരം: കടലിനെ ലോകത്തിന്റെ ചവറ്റുകുപ്പയും മാനിന്യസംഭരണിയുമാക്കി മനുഷ്യര്‍ മാറ്റുന്നുവെന്ന് കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. എ. ബിജുകുമാര്‍ അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായി മത്സ്യസമ്പത്ത് കൊള്ളയടിച്ചും കടലിനടിയിലെ അടിസ്ഥാന ആവാസകേന്ദ്രങ്ങളെ നശിപ്പിച്ചും കടലിന്റെ സ്വാഭാവിക ഉത്പാദനക്ഷമത ഇല്ലാതാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദ്രങ്ങളില്‍ എത്തുന്ന മാലിന്യങ്ങളുടെ 80 ശതമാനവും മനുഷ്യരാണ് കരയില്‍ നിന്നു പുറന്തള്ളുന്നത്. പ്രതിവര്‍ഷം ഏതാണ്ട് 80 ലക്ഷം മുതല്‍ 130 ലക്ഷം ടണ്‍ വരെ പ്ലാസ്റ്റിക് കടലിലെത്തുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ സമുദ്രദിനത്തില്‍ സംഘടിപ്പിച്ച വേളി കടല്‍ത്തീരം ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.പി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.

സമുദ്രങ്ങള്‍ പ്ലാസ്റ്റിക് സമുദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ടിപി സുധാകരന്‍ പറഞ്ഞു. 267-ഓളം സ്പീഷീസുകളാണ് പ്ലാസ്റ്റിക് മലിനീകരണ ഭീഷണി നേരിടുന്നത്. 90 ശതമാനം കടല്‍പക്ഷികളുടെയും വയറ്റില്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാപ്രസിഡന്റ് ബി. പ്രഭാകരന്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം ജനറല്‍ മാനേജര്‍ റോയ്സണ്‍, ടെക്നോപാര്‍ക്ക് പ്രതിധ്വനി സാംസ്‌കാരികവേദി സെക്രട്ടറി വിപിന്‍, മേഖലാ സെക്രട്ടറി ആര്‍. ജയചന്ദ്രന്‍, ഡി.എസ്. പരമേശ്വരന്‍, ജി. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി വിഷയസമിതി കണ്‍വീനര്‍ പ്രസാദ് പട്ടം സ്വാഗതവും കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

TAGS: Veli Theeram |