പി. പരമേശ്വർജി അന്തരിച്ചു

Posted on: February 9, 2020

പാലക്കാട് : ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായ പി. പരമേശ്വർജി (93) അന്തരിച്ചു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 12.10നായിരുന്നു അന്ത്യം. വൈചാരിക മേഖലയിൽ ഭാരതീയ ദർശനത്തിന്റെ ആഴവും വ്യാപ്തിയും പകർന്ന ചിന്തകനായിരുന്നു അദ്ദേഹം. 2018 ൽ പദ്മവിഭൂഷണും 2004 ൽ പദ്മശ്രീയും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

സ്വാമി വിവേകാനന്ദന്റെയും മഹർഷി അരവിന്ദന്റെയും ദർശനങ്ങൾ മലയാളികളുടെ വായനക്ക് സുപരിചിതമാക്കിയ എഴുത്തുകാരനായിരുന്നു പരമേശ്വർജി. മുപ്പതിലേറെ പുസ്തകങ്ങൾ എഴഉതിയിട്ടുണ്ട്. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരുന്നു.

ഭൗതികശരീരം ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് നാലുവരെ ഭൗതിക ശരീരം കൊച്ചിയിലെ ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മുഹമ്മയിലെ അദേഹത്തിന്റെ വസതിയിൽ അന്ത്യകർമ്മകൾ നടക്കും.

1927 സെപ്റ്റംബറിൽ ആലപ്പുഴ ജില്ലയിലെ മുഹമ്മയിലായിരുന്നു ജനനം. ചാരമംഗലം താമരശ്ശേരി ഇല്ലത്ത് പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർജ്ജനത്തിന്റെയും ഇളയമകനായാണ് ജനനം. സഹോദരങ്ങൾ: പരേതരായ വാസുദേവൻ ഇളയത്, കേശവൻ ഇളയത്. മുഹമ്മ ലൂതർ എൽപി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചേർത്തല ഗവ. ബോയ്സ് ഹൈസ്‌കൂൾ, ചങ്ങനാശ്ശേരി എസ്ബി കോളേജിലുമായിരുന്നു തുടർപഠനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഓണേഴ്‌സിൽ സ്വർണമെഡലോടെ ബിരുദം പാസായി.

സ്വാമി ആഗമാനന്ദന്റെ ശിഷ്യനായി ശ്രീരാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം പിന്നീട് തിരുവനന്തപുരത്ത് വെച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി. കേസരി വാരികയുടെ തുടക്കത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ചു. 1967 മുതൽ 71വരെ ജനസംഘം ദേശീയ സെക്രട്ടറിയും 1971 മുതൽ 77വരെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭം നയിച്ചതിന് 1975 മുതൽ 77വരെ മിസ തടവുകാരനായി ജയിൽ വാസം അനുഷ്ടിച്ചു.

1977 മുതൽ 1982 വരെ ദൽഹി കേന്ദ്രമായി ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. 1982ൽ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഉപാദ്ധ്യക്ഷനായ അദ്ദേഹം പിന്നീട് അധ്യക്ഷനായി പ്രവർത്തിച്ച് വരികയായിരുന്നു.

കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ വിപ്ലവകരമായ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. മാർക്‌സിൽ നിന്നും മഹർഷിയിലേക്ക്, മാർക്‌സും വിവേകാനന്ദനും തുടങ്ങി പാണ്ഡിത്യത്തിന്റെയും വിചാരവിപ്ലവത്തിന്റെയും സവിശേഷതകൾ വിളിച്ചോതുന്ന നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകൻ, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, അരവിന്ദ ദർശനത്തെ പരിചയപ്പെടുത്തിയ ഭാവിയുടെ ദാർശനികൻ തുടങ്ങിയവ വിചാരമേഖലയിൽ ചലനങ്ങൾ സൃഷ്ടിച്ചു.1992 ൽ കേരളത്തിൽ നിന്നൊരാളെ മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭ എം.പി ആക്കാൻ ബിജെപി തീരുമാനിച്ചപ്പോൾ ആദ്യം ഉയർന്നു വന്ന പേര് പി. പരമേശ്വരന്റേതായിരുന്നു. എന്നാൽ രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ ക്ഷണം അദ്ദേഹം സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു.

പരമേശ്വർജിയുടെ വേർപാടിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മിസോറാം ഗവർണർ പി. എസ്. ശ്രീധരൻപിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ അനുശോചിച്ചു.