ഇന്ന് വിപണിയില്‍ മൂന്ന് ഐ.പി.ഒ.കള്‍

Posted on: September 29, 2020

മുംബൈ : മൂന്നു കമ്പനികള്‍ ചൊവ്വാഴ്ച ഐ.പി.ഒ.യുമായി ഓഹരി വിപണിയില്‍ എത്തും. ഈ മാസം ആദ്യം പ്രാഥമിക വിപണിയില്‍ പ്രവേശിച്ച കമ്പനികള്‍ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് കൂടുതല്‍ കമ്പനികളെ ഐ.പി.ഒ. വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

യു.ടി.ഐ. അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടേതാണ് വലിയ ഐ.പി.ഒ. 2,160 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 552-552 രൂപ നിരക്കില്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ള ഇഷ്യുവില്‍ കുറഞ്ഞത് 27 ഓഹരികള്‍ക്ക് അപേക്ഷിക്കണം.

പൊതുമേഖലാ കപ്പല്‍ശാലയായ മസഗോണ്‍ ഡോക്ഷിപ്പ് ബില്‍ഡേഴ്‌സ് ആണ് ഐ.പി.ഒ.യ്ക്ക് എത്തുന്ന രണ്ടാമത്തെ കമ്പനി. 444 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഐ.പി.ഒ.യില്‍ ഓഹരിയൊന്നിന് 135-145 രൂപയാണ് പ്രൈസ് ബാന്‍ഡ്. 103ഓഹരികളുടെ ലോട്ടുകളായാണ് അപേക്ഷിക്കേണ്ടത്. ജീവനക്കാര്‍ക്കായി 3.46 ലക്ഷം ഓഹരികള്‍ നീക്കിവെച്ചിട്ടുണ്ട്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എണ്ണ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സേവന കമ്പനിയായ ലിഖിത ഇന്‍ഫ്രാസ്ട്രക്ടറാണ് മൂന്നാമത്തെ കമ്പനി. 61.20 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനി ഓഹരിയൊന്നിന് 117-120 രൂപ നിരക്കിലാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. 125 ഓഹരികളുടെ ഗുണിതങ്ങളായാണ് അപേക്ഷിക്കാനാകുക. മൂന്ന് ഐ.പി.ഒ.കളും ഒക്ടോബര്‍ ഒന്നിന് ക്ലോസ് ചെയ്യും.

 

TAGS: IPO |