എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാലാം വര്‍ഷവും ലാഭത്തില്‍

Posted on: July 31, 2019

നെടുമ്പാശ്ശേരി : ചെലവു കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടര്‍ച്ചയായി നാലാം വര്‍ഷവും ലാഭത്തില്‍. ചൊവ്വാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ച കണക്ക് പ്രകാരം 2018-19 വര്‍ഷം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അറ്റാദായം 169 കോടി രൂപയാണ് വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കുതിപ്പുണ്ടായി.

മൊത്തവരുമാനം 16.07 ശതമാനം കൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.202 കോടി രൂപയാണ് മൊത്തം വരുമാനം. മുന്‍ വര്‍ഷം 3612 കോടി രൂപയായിരുന്നു ഇത്. ഇക്കുറി വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും അറ്റാദായം കുറഞ്ഞു. 2017-2018 വര്‍ഷം 262 കോടി രൂപയായിരുന്നു അറ്റാദായം.

യാത്രക്കാരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 43.6 ലക്ഷം യാത്രക്കാരാണ് പോയ വര്‍ഷം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പറന്നത്. വിമാനങ്ങള്‍ ദിവസവും 13.3 മണിക്കൂര്‍ ഉപയോഗിക്കാനായി എന്നതും നേട്ടമായെന്ന് സി.ഇ.ഒ.കെ. ശ്യാംസുന്ദര്‍ പറഞ്ഞു. രണ്ട് വിമാനങ്ങള്‍ കൂടുതലായി എത്തിയതും മൂന്ന് സര്‍വീസുകള്‍ പുതുതായി തുടങ്ങിയതും വരുമാനം കൂടാന്‍ കാരണമായി.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നിലവില്‍ 13 അന്താരാഷ്ട്ര സര്‍വീസുകളും 20 ആഭ്യന്തര സര്‍വീസുകളുമാണുള്ളത്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പലതും നഷ്ടത്തില്‍ പറക്കുമ്പോഴാണ് ചെലവു കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ഇന്ത്യ എക്‌സ്പ്രസ് തുടര്‍ച്ചയായി നാലാം വര്‍ഷവും ലാഭമുണ്ടാക്കിയത്.

മുന്‍ വര്‍ഷത്തെക്കാള്‍ പ്രവര്‍ത്തനച്ചെലവ് കൂടിയതിനാലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ലാഭം ഇക്കുറി കുറഞ്ഞത്. 25 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആകെയുള്ളത്. ഈ വിമാനങ്ങള്‍ ഉപയോഗിച്ച് പരമാവധി സര്‍വീസ് നടത്തി നേട്ടമുണ്ടാക്കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നത്.

TAGS: Air India |