കരളത്തിലെ നിക്ഷേപ സാധ്യതകള്‍ പഠിക്കാന്‍ ടൊനിനോ ലംബോര്‍ഗിനി

Posted on: January 9, 2023

കൊച്ചി : അത്യാഡംബര കാര്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ സ്ഥാപകന്‍ ഫെറൂചിയോ ലംബോര്‍ഗിനിയുടെ മകന്‍ ടൊനിനോ ലംബോര്‍ഗിനി കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി വിശദമായ തുടര്‍ചര്‍ച്ചകള്‍നടത്തും. വ്യവസായ മന്ത്രി പി. രാജീവുമായി നെടുമ്പാശേരിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഡംബര ഫ്‌ലാറ്റുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പരിശോധിച്ചു വരികയാണ്.

ഇറ്റലി ആസ്ഥാനമായ ടൊനിനോ ലംബോര്‍ഗിനി ഗ്രൂപ്പിന്റെ സ്ഥാപകനും പ്രസിഡന്റുമാണ് ടൊനിനോലംബോര്‍ഗിനി. ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ ഗൗരവമായി പരിശോധിക്കും. ഗോള്‍ഫ് കാര്‍ട്ട് പോലെയുള്ള വാഹനങ്ങളുടെ നിര്‍മാണത്തിലും കേരളത്തിന്റെ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കുന്നുണ്ട്. ആഡംബര പെര്‍ഫ്യൂമുകള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന കാര്യത്തിലും സഹകരണ സാധ്യതകള്‍ തേടും. ആഡംബര വസ്തുക്കളുടെ വിപണിയിലേക്ക് കടക്കാന്‍ തയാറുള്ള ശക്തരായ തദ്ദേശ ബ്രാന്‍ഡുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി ടോനിനോ ലംബോര്‍ഗിനി മന്ത്രിയെ അറിയിച്ചു.

തങ്ങളുടെ ഉത്പന്നങ്ങളുടെ അസംബ്ലിങ്ങിനായി നികുതി ഇളവുകള്‍ ലഭിച്ചാല്‍ അക്കാര്യം പരിശോധിക്കും. കേരളത്തില്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തുടര്‍ചര്‍ച്ചകളുടെ സമയം ഉടനെ തീരുമാനിക്കും. മലയാളിയായ സുഹൃത്ത് ഉസ്മാന്‍ റഹ്മാനോടൊപ്പം അവധിക്കാലം ചെലവഴിക്കാനായി കേരളത്തിലെത്തിയ ടൊനിനോയും പങ്കാളി ഏഞ്ചല ക്രൈഗറും കേരളത്തിലെ നിക്ഷേപം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ തയാറായത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഉപഹാരമായി ആറന്‍മുള കണ്ണാടി മന്ത്രി ലംബോര്‍ഗിനിക്ക് സമ്മാനിച്ചു.