വ്യവസായ നിക്ഷേപം : കേരളത്തിന് ഫിക്കിയുടെ പിന്തുണ

Posted on: May 21, 2020

തിരുവനന്തപുരം : കേരളത്തിലേക്ക് വ്യവസായ നിക്ഷേപ ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് വ്യവസായികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പൂർണ പിന്തുണ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഏതാനും നിർദേശങ്ങളും ഫിക്കി ഭാരവാഹികൾ മുന്നോട്ടുവെച്ചു. കോവിഡ്-19 നിയന്ത്രിക്കുന്നതിനും അതോടൊപ്പം സാമ്പത്തിക രംഗം ചലിപ്പിക്കുന്നതിന് ഉത്തേജക പാക്കേജ് നടപ്പാക്കുന്നതിനും നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയെ ഫിക്കി പ്രസിഡണ്ട് ഡോ. സംഗീത റെഡിയും സെക്രട്ടറി ജനറൽ ദിലീപ് ഷേണായിയും അഭിനന്ദിച്ചു. രാജ്യത്തിനു മാത്രമല്ല, ലോകത്തിനാകെ മാതൃകയാണ് കേരളത്തിന്റെ നടപടികൾ. അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംസ്ഥാനം എടുത്ത നടപടികളെയും അവർ പ്രശംസിച്ചു.

ടൂറിസം, അരോഗ്യപരിപാലനം, ആയുർവേദം, ഇൻഫർമേഷൻ ടെക്‌നോളജി, ഉന്നതവിദ്യാഭ്യാസം, കൃഷി, എറോസ്‌പേസ് തുടങ്ങിയ രംഗങ്ങളിൽ കേരളത്തിന് വലിയ സാധ്യതകളുണ്ട്. അമേരിക്കയിലും യൂറോപ്പിലും നേഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവർത്തർക്ക് വലിയ ആവശ്യമുണ്ട്. ഈ അവസരം ഏറ്റവുമധികം പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയും. നേഴ്‌സുമാരടക്കമുള്ളവരെ കൂടുതൽ വിദേശ ഭാഷകൾ പഠിപ്പിക്കണമെന്നും നിർദ്ദേശിച്ചു.

ലോകത്തെ ഏറ്റവും സുരക്ഷിതസ്ഥാനമായി കേരളം മാറിയിരിക്കയാണെന്നും മികച്ച നിക്ഷേപ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട – സൂക്ഷ്മ – ഇടത്തരം വ്യവസായങ്ങൾ ഏറ്റവുമധികം സ്ഥാപിതമായത് കഴിഞ്ഞ നാലുവർഷത്തിനടിയിലാണ്. വ്യവസായ അനുമതികൾ വേഗത്തിലാക്കുന്നതിന് പ്രത്യേക നിയമങ്ങൾതന്നെ നിർമിച്ചു. ചട്ടങ്ങൾ ലളിതമാക്കി ഏഴുദിവസത്തിനകം വ്യവസായ ലൈസൻസ് നൽകുമെന്ന് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് ഭാഷാപരവും തൊഴിൽപരവുമായ വൈദഗ്ധ്യം ലഭിക്കുന്നതിന് സർക്കാർ നടപടിയെടുക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഉത്പാദന സംസ്ഥാനമായി മാറ്റാനുള്ള പരിപാടിയാണ് നടപ്പാക്കുന്നത്. പുതിയ സാഹചര്യത്തിൽ കേരള ബ്രാൻഡ് വികസിപ്പിക്കുകയാണ്. ഇതിന് ഫിക്കിയുടെ പിന്തുണ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഫിക്കിയുടെ മുൻ പ്രസിഡണ്ട് ഡോ. ജ്യോത്സന സുരി, സിംബിയോസിസ് സർവകലാശാല പ്രൊ ചാൻസലർ ഡോ. വിദ്യ യെരവ്‌ദെകർ, സഞ്ജയ് ഗുപ്ത (ഫിക്കി സ്‌പോർട്‌സ് കമ്മിറ്റി), ഡോ. ഹാരിഷ് പിള്ള, ഗോയങ്കെ (ആർ.പി.ജി. ഗ്രൂപ്പ്), ഡോ. സുബറാവു, ബിജോയ് സാബു, അജയ് ദാസ്, ദീപക് അസ്വാനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ എന്നിവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.