കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി സപ്ലൈകോ വഴി

Posted on: January 13, 2020

 

തിരുവനന്തപുരം : സംസ്ഥാനത്ത് കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങൾ സപ്ലൈകോയുടെ കീഴിലുള്ള 1546 വിപണന കേന്ദ്രങ്ങളിലൂടെ വിപണനം ചെയ്യുന്നതിനുള്ള അവസരമൊരുങ്ങുന്നു. സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ വഴിയും സപ്ലൈകോയുടെ കീഴിലുള്ള മറ്റ് വിപണന കേന്ദ്രങ്ങൾ വഴിയും കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്, ഭക്ഷ്യ സിവിൽ സപ്ലൈകോ മന്ത്രി പി.തിലോത്തമൻ എന്നിവരുടെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ എസ്.സതീഷ് എന്നിവർ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു.

ആദ്യഘട്ടത്തിൽ കുടുംബശ്രീയുടെ കീഴിലുള്ള ആയിരം സംരംഭകരുടെയെങ്കിലും ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും അതുവഴി വലിയൊരു വിപണി സാധ്യത തുറന്നു കിട്ടുന്നതും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ പദ്ധതിയുടെ തുടക്കം. സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടതോടെ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണനത്തിനുള്ള അവസരവും സംരംഭകർക്ക് കൂടുതൽ വരുമാന ലഭ്യതയും ഉറപ്പു വരുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ അറിയിച്ചു.

സപ്ലൈകോയ്ക്ക് ആവശ്യമായ പുട്ടുപൊടി, അപ്പം പൊടി, വെളിച്ചെണ്ണ, ആട്ട, കുട എന്നിവ കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തിൽ പായ്ക്ക് ചെയ്ത് കൊടുക്കുക എന്നതാണ് രണ്ടു ഭാഗങ്ങളുള്ള കരാറിലെ ആദ്യഭാഗം. ഇതു പ്രകാരം സപ്‌ളൈക്കോ ആവശ്യപ്പെടുന്ന അളവനുസരിച്ചുള്ള ഉത്പന്നങ്ങൾ സംരംഭകരിൽ നിന്നും വാങ്ങി മുൻകൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് കുടുംബശ്രീ നൽകും.

കുടുംബശ്രീയിലെ വിവിധ സംരംഭങ്ങൾ വഴി ഉത്പാദിപ്പിക്കുന്ന മറ്റ് ഉത്പന്നങ്ങൾ സപ്ലൈകോയ്ക്ക് നൽകുന്നതാണ് കരാറിന്റെ രണ്ടാം ഭാഗം. ഇതിന്റെ ഭാഗമായി സപ്ലൈകോയുടെ ഫാസ്റ്റ് മൂവിങ്ങ് കൺസ്യൂമർ ഗുഡ്‌സ് വിപണനവുമായി ബന്ധപ്പെട്ട് സംരംഭകർക്ക് നൽകാൻ കഴിയുന്ന ഉത്പന്നങ്ങളുടെ വിശദാംശങ്ങൾ അവരിൽ നിന്നു തന്നെ പ്രത്യേകം തയ്യാറാക്കിയ ഫോമിൽ പൂരിപ്പിച്ചു വാങ്ങിയ ശേഷം ജനുവരി 30 നകം കുടുംബശ്രീ സപ്ലൈകോയ്ക്ക് നൽകും. ഈ പട്ടികയിൽ നിന്നും അംഗീകാരം ലഭിക്കുന്ന ഉത്പന്നങ്ങൾ സപ്ലൈകോയുടെ 56 പ്രാദേശിക ഡിപ്പോകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഏൽപിക്കും.