May 2024
ബാങ്കിംഗ് മേഖല സമഗ്രമായ മാറ്റത്തിന് വിധേയമാകുമെന്ന് രഘുറാം രാജൻ
Posted on: February 14, 2016
കൊച്ചി : രാജ്യത്തെ ബാങ്കിംഗ് മേഖല സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. സാങ്കേതിക വിദ്യയിലും സേവനങ്ങളിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കുമെന്നും അദേഹം പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. പി. ഹോർമീസ് സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദേഹം.
ആർ ബി ഐ അനുമതി നൽകിയിട്ടുള്ള പേമെന്റ് ബാങ്കുകളും സ്‌മോൾ ഫിനാൻസ് ബാങ്കുകളും താമസിയാതെ പ്രവർത്തന സജ്ജമാകും. മാറ്റങ്ങൾ പുതിയ അവസരങ്ങളുടെ അനന്തസാധ്യതകളാണ് തുറന്നിടുന്നത്. ന്യുജനറേഷൻ ബാങ്കുകളോട് മത്സരിക്കാൻ നിലവിലുള്ള ബാങ്കുകളും തയാറെടുക്കേണ്ടതുണ്ട്. ഏതു സമയത്തും ബാങ്കിംഗ് ലൈസൻസിന് അപേക്ഷിക്കാനും അനുമതി ലഭിക്കാനും സഹായകമായ ഓൺടാപ് സമ്പ്രദായം വൈകാതെ നിലവിൽ വരും. പൊതുമേഖലാ ബാങ്കുകൾക്കും പുതിയ വെല്ലുവിളികൾ നേരിടാനാകുമെന്നാണ് പ്രതീക്ഷയെന്നും രഘുറാം രാജൻ അഭിപ്രയാപ്പെട്ടു.
ചടങ്ങിൽ ഫെഡറൽ ബാങ്ക് ചെയർമാൻ നിലേശ് ശിവജി വിഗംസേ സ്വാഗതവും എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടർ ഹരീഷ് എച്ച്. എൻജിനിയർ, സിഎസ്ആർ ഹെഡ് രാജു ഹോർമിസ്, ഹോർമീസ് ഫൗണ്ടേഷൻ ട്രസ്റ്റിമാരായ പോൾ മുണ്ടാടൻ, പി. പി. വർഗീസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.