കൊച്ചിയിലെ അന്തര്‍ദേശിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മാണ സാധ്യത പഠന റിപ്പോര്‍ട്ട് ദക്ഷിണ റെയില്‍വേക്ക് കൈമാറി കെ റെയില്‍

Posted on: January 30, 2021

കൊച്ചി : കേരളത്തിന് അഭിമാനമാകുന്ന അന്തര്‍ദേശിയ നിലവാരത്തിലുള്ള ഒരു റെയില്‍വേ സ്റ്റേഷന്‍ ആയി പൊന്നുരുന്നിയിലെ മാര്‍ഷലിംഗ് യാര്‍ഡിനെ മാറ്റുന്നതിനായുള്ള സാധ്യത റിപ്പോര്‍ട്ട് കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ റെയില്‍) ദക്ഷിണ റെയില്‍വേയ്ക്ക് സമര്‍പ്പിച്ചു.

ഏറെ നാളായി കൊച്ചി നേരിടുന്ന റെയില്‍ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതും റയില്‍വേയുടെ വികസനം ത്വരിതപ്പെടുത്തുന്നതുമായിരിക്കും ഇത്. പദ്ധതി സാങ്കേതികമായി പ്രായോഗികവും സാമ്പത്തികമായി ലാഭകരവുമാണെന്നുമാണ് സാധ്യത പഠനത്തില്‍ കെ റെയില്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനമാണ് പദ്ധതിയുടെ സാധ്യതാപഠനത്തിന് ദക്ഷിണ റെയില്‍വേ കെ റെയിലിനെ ചുമതലപ്പെടുത്തുന്നത്. മൂന്ന് മാസം കൊണ്ടാണ് കെ റെയില്‍ സാധ്യത പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്.

മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയും. 4 പ്ലാറ്റുഫോമുകള്‍, 2 പാര്‍സല്‍ ലൈനുകള്‍, 1 പിറ്റ് ലൈന്‍, 2 സ്റ്റേബിളിങ് ലൈനുകള്‍, വാഗണ്‍ എക്സാമിനേഷന്‍ ലൈന്‍ തുടങ്ങിയവയാണ് സാധ്യത റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭാവിയില്‍ വര്‍ദ്ധിച്ചുവരുന്ന ട്രാഫിക് ആവശ്യങ്ങളെ ആശ്രയിച്ച് യാത്രക്കാരുടെ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി. സ്റ്റേഷന്‍ അടിസ്ഥാന വികസനത്തിന് ആവശ്യമായ 325 കോടി രൂപയ ഉള്‍പ്പെടെ ആകെ 1654 കോടി രൂപയുടെ നിക്ഷേപം ആണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. ഇതില്‍ സ്റ്റേഷന്‍, യാര്‍ഡ്, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, വാണിജ്യ കോംപ്ലക്‌സുകള്‍ എന്നിവ ഉണ്ടാകും.

വൈറ്റിലയ്ക്കടുത്ത് പൊന്നുരുന്നി, കതൃക്കടവ് മേല്‍പാലങ്ങള്‍ക്ക് ഇടയിലാണ് എറണാകുളം മാര്‍ഷലിംഗ് യാര്‍ഡ്. 110 ഏക്കര്‍ ഭൂമിയാണ് ഇവിടെ റെയില്‍വേക്ക് സ്വന്തമായുള്ളത്. ഗുഡ്‌സ് ഷെഡും കോച്ചുകളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രവുമാണ് ഇവിടെയുള്ളത്. എറണാകുളം സൗത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രമാണ് നിര്‍ദിഷ്ട ടെര്‍മിനലിലേയ്ക്കുള്ള ദൂരം.

എറണാകുളം ജംഗ്ഷന്‍ , എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ തികച്ചും അപര്യാപ്തമാണ്. അതിനാല്‍ വര്‍ദ്ധിച്ചുവരുന്ന ട്രാഫിക് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ നിര്‍ദിഷ്ട ഇന്റഗ്രേറ്റഡ് കോച്ചിംഗ് ടെര്‍മിനല്‍ സഹായകരമാകും എന്നും പഠനം പറയുന്നു.

പദ്ധതി വരുന്നതോടെ പ്രദേശത്തെ റോഡുകളുടെ സൗകര്യവും വികസിക്കും. നിര്‍ദിഷ്ട ടെര്‍മിനലിന്റെ തെക്കു വശത്തും കിഴക്ക് ഭാഗത്ത്കൂടി ഒരു പുതിയ റോഡ് നിര്‍മ്മിക്കാന്‍ പഠനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു പുതിയ പാത നിര്‍മ്മിച്ച് എന്‍എച്ച് 66 ലേക്കുള്ള സര്‍വീസ് റോഡിനെ ബന്ധിപ്പിച്ച് വൈറ്റില്ല മൊബിലിറ്റി ഹബുമായി ബന്ധിപ്പിക്കുന്നതിലൂടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ആദ്യ ഘട്ടത്തില്‍ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ നിന്ന് ഒരു കണക്റ്റിവിറ്റി നിര്‍ദ്ദേശിക്കുന്നത് പൊന്നുരുണി പാലത്തിന് കീഴിലുള്ള റോഡ് വീതികൂട്ടുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തമ്മനം-പുല്ലേപ്പടി റോഡില്‍ നിന്ന് നിര്‍ദിഷ്ട ടെര്‍മിനലിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റിയും പഠനത്തില്‍ നിര്‍ദ്ദേശിക്കുന്നു. പദ്ധതിയുടെ തെക്ക് എളംകുളം മെട്രോ സ്റ്റേഷനെ ഫാത്തിമ ചര്‍ച്ച് റോഡ് വഴിയും വടക്ക് ജെ എല്‍ എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ വഴി ജെ എല്‍ എന്‍ സ്റ്റേഡിയം റോഡിനെ ഇ-ഫീഡറുകള്‍ വഴി ബന്ധിപ്പിക്കാനും നിര്‍ദേശിക്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തെ യാത്രികരുടെ വിവരങ്ങളും ചരക്കു കൈകാര്യം ചെയ്ത വിവരങ്ങളും, പ്രതിദിന ട്രെയിനുകളുടെ വിവരങ്ങളും വിശദമായ പഠനത്തിനായി കെ റെയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇടപ്പള്ളി, കളമശ്ശേരി, തൃപ്പൂണിത്തുറ, തുറവൂര്‍, ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകളുടെ വിവരങ്ങളും റിപ്പോര്‍ട്ട് നിര്‍മിക്കുന്നതിനായി ഉപയോഗിച്ചു.

മധ്യകേരളത്തിലെ അടുത്ത 30 വര്‍ഷത്തെ റെയില്‍വേ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ ടെര്‍മിനലിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

TAGS: K-Rail |