ലോക്ക്ഡൗണ്‍ നീട്ടല്‍ ഇരട്ട പ്രഹരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Posted on: April 17, 2020

 

കൊച്ചി : രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടിയത് വ്യാപാരി സമൂഹത്തിന് ഏറ്റ ഇരട്ട പ്രഹമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇപ്പോള്‍ തന്നെ വ്യാപാരികളുടെ ഗോഡൗണുകളിലും, ഷോപ്പുകളിലുമായി അമ്പതിനായിരം കോടിയുടെ സാധന സാമഗ്രികള്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്.

ആദ്യ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 അവസാനിക്കുമെന്ന പ്രതിക്ഷയിലിരിക്കുമ്പോളാണ് ലോക്ക്ഡൗണ്‍ നീട്ടിയ പ്രഖ്യാപനം വരുന്നത്. കേവലം അവശ്യ സാധന വിഭാഗത്തില്‍ വരുന്ന 20 ശതമാനത്തില്‍ താഴെ മാത്രം വരുന്ന കച്ചവട സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് തുറക്കാന്‍ സാധിച്ചിട്ടുള്ളത്. കേരളത്തിലെ പത്തരലക്ഷം വ്യാപാരികള്‍ തികച്ചും ആശങ്കയിലാണിപ്പോള്‍. സര്‍ക്കാര്‍ ഇവരുടെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ തിരച്ചെടുത്ത് നഷ്ടപരിഹാരം നല്‍കണം. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിലെ കച്ചവടകാരുടെ കാര്യത്തില്‍ മാത്രം പാക്കേജുകളോ വേണ്ടത്ര സാമ്പത്തിക സഹായമോ പ്രഖ്യാപിച്ചില്ല. ലക്ഷകണക്കിന് തൊഴിലാളികള്‍ ഈ കടകളില്‍ തൊഴിലെടുക്കുന്നു. അവരുടെ ശമ്പളം പോലും കൊടുക്കുവാന്‍ കഴിയാതെ ഉഴലുകയാണ് വ്യാപാരികള്‍.

വിരലിലെണ്ണാവുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും, മാളുകള്‍ക്കും അധികൃതര്‍ വില്‍പ്പനക്ക് അധികാരം കൊടുക്കുമ്പോള്‍ ആ മേഖലയില്‍ രണ്ട് വിഭാഗം ആളുകളെ സൃഷ്ടിക്കയാണ് ചെയ്യുന്നത്. അതുപോലെ തന്നെ വന്‍കിട ഹോട്ടലുകളിലെ അടുക്കള ഉപയോഗിച്ച് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വില്പന നടത്തുമ്പോള്‍ കേരളത്തിലെ പാവപെട്ട ഹോട്ടല്‍ നടത്തിപ്പുകാര്‍ തെരുവാധാരമാകയാണ്. അവര്‍ക് അവരുടെ വീട്ടില്‍ വെച്ച് ഭക്ഷണം പാകം ചെയ്തു വില്‍ക്കാന്‍ ഉള്ള സൗകര്യമെങ്കിലും നല്‍കേണ്ടതാണ്. സര്‍ക്കാര്‍ തെരുവില്‍ അലയുന്നവരെയും, അതിഥി തൊഴിലാളികളെയും, തെരുവുനായ്ക്കളെ വരെയും സംരക്ഷിക്കുന്നു. എന്നാല്‍ വഴിയാധാരമായിക്കൊണ്ടിരിക്കുന്ന ചെറുകിട ഇടത്തരം വ്യാപാരികളെ സംരക്ഷിക്കാത്തത് അങ്ങേയറ്റം പ്രതിക്ഷേധാര്‍ഹമാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീന്‍, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്, സംസ്ഥാന സെക്രട്ടറി കെ സേതുമാധവന്‍ എന്നിവര്‍ പറഞ്ഞു.