ഹൃദ്രോഗികളുടെ രക്ഷക്കായി ‘പ്രൊജക്റ്റ് ഹാര്‍ട്ട് ബീറ്റ്’ പരിപാടിക്ക് തുടക്കമിട്ട് ആസ്ട്രസെനക്കയും ട്രൈക്കോഗും

Posted on: September 30, 2021

കൊച്ചി : പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനക്ക ഇന്ത്യയും ഹെല്‍ത്ത്-ടെക്ക് സ്റ്റാര്‍ട്ട്-അപ്പ് ട്രൈക്കോഗും ചേര്‍ന്ന് ‘പ്രൊജക്റ്റ് ഹാര്‍ട്ട് ബീറ്റ്’ എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഹൃദയാഘാത സാധ്യതയുള്ള രോഗികളെ നേരത്തെ കൃത്യമായി കണ്ടെത്തുകയും അതുവഴി മരണ നിരക്ക് കുറയ്ക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. നല്ല ആരോഗ്യ സംരക്ഷണം പ്രാപ്യമല്ലാത്ത ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ് നിലവില്‍ ഇത് നടപ്പിലാക്കിയിട്ടുള്ളത്.

ഇലക്ട്രോ കാര്‍ഡിയോ ഗ്രാമുകളുടെ (ഇസിജി) പിന്തുണയോടെ ക്ലൗഡ് അധിഷ്ഠിത നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് ഹൃദയാഘാത സാധ്യത സംശയിക്കുന്ന രോഗികളെ നേരത്തെ കണ്ടെത്തി അടുത്തുള്ള കാത്ത് ലാബുകളില്‍ അല്ലെങ്കില്‍ ഫൈബ്രിനോലിസിസ് സെന്ററുകളില്‍ എത്തിച്ച് കൃത്യമായി പരിശോധന നടത്തി സമയത്ത് ചികില്‍സ നല്‍കി ആരോഗ്യം മെച്ചപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

സംരംഭത്തിന്റെ ഭാഗമായി ഡോക്ടര്‍മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും വൈദഗ്ധ്യം ഉയര്‍ത്തി എസിഎസ് (അക്യൂട്ട് കൊറോണറി സിന്‍ഡ്രം) ചികില്‍സാ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ഹൃദ്രോഗികളുടെ പരിപാലനം മെച്ചപ്പെടുത്തി മികച്ച ഫലം കണ്ടെത്താനും ലക്ഷ്യമിടുന്നു.

ഹൃദയാഘാതവും ചികില്‍സയും സംബന്ധിച്ച് നേരത്തെ കണ്ടെത്തലിനും സമയത്ത് ചികില്‍സ നല്‍കുന്നതിലും വളരെ പ്രാധാന്യമുണ്ടെന്നും യുവ ജനങ്ങള്‍വരെ ഹൃദയാഘാത്തിന് ഇരയാകുന്ന ഈ കാലത്ത് വേണ്ട ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും രാജ്യത്തിന്റെ ഗ്രാമീണ മേഖലകളില്‍ ആധുനിക ചികില്‍സാ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും നേരത്തെ കണ്ടെത്തി കൃത്യസമയത്ത് ചികില്‍സ ലഭ്യമാക്കുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യമെന്നും ഈ പരിപാടിയിലൂടെ ഇതിനകം 13,000ത്തിലധികം രോഗികളെയെങ്കിലും നേരത്തെ കണ്ടെത്തി ചികില്‍സ നല്‍കി ജീവന്‍ രക്ഷിക്കാനായിട്ടുണ്ടെന്നും ആസ്ട്രാസെനക്ക ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഗഗന്‍ സിങ് ബേദി പറഞ്ഞു.

ഈ പരിപാടിക്കായി ആസ്ട്രാസെനക്ക ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ട് അപ്പ് ട്രൈകോഗുമായി ചേര്‍ന്ന് ഹബ്ബുള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ എട്ട് സംരക്ഷണ കേന്ദ്രങ്ങളാണ് (ഹബ്ബുകള്‍) സ്ഥാപിച്ചിട്ടുള്ളത്. ഇവയെ 39 പ്രൈമറി/സെക്കണ്ടറി ആരോഗ്യ കേന്ദ്രങ്ങളുമായി കണക്റ്റ് ചെയ്തിരിക്കുന്നു. ഈ കേന്ദ്രങ്ങളില്‍ ആത്യാ ആധുനിക ഇസിജി മെഷീനുകള്‍ കമ്യൂണിക്കേറ്റര്‍ ഉപകരണങ്ങളോടെ വിന്യസിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ ഇസിജി റീഡിങ്ങുകള്‍ അപ്പപ്പോള്‍ അയക്കും. എഐ സംവിധാനം വിവരങ്ങള്‍ പരിശോധിക്കും. ഇത് വിദഗ്ധരായ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വിലയിരുത്തി 10 മിനിറ്റിനുള്ളില്‍ പ്രൈമറി/സെക്കണ്ടറി കേന്ദ്രങ്ങള്‍ക്കു കൈമാറും.

ഒരുപാട് ഇന്ത്യക്കാരുടെ ജീവനെ ബാധിക്കുന്ന ഈ പ്രൊജക്റ്റിനായി ആസ്ട്രാസെനക്കയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗ ബാധിതരുള്ള രാജ്യമാണ് ഇന്ത്യയെന്നും ഹൃദയാഘാത കേസുകളില്‍ പലതും ആശുപത്രികളിലെത്തിക്കാന്‍ ആറു മണിക്കൂറിലധികം എടുക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റീസര്‍ച്ച് (ഐസിഎംആര്‍) കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും കണ്ടെത്തലും ചികില്‍സയും വൈകുന്നത് നിര്‍ഭാഗ്യവശാല്‍ പല പ്രിയപ്പെട്ടവരുടെയും ജീവന്‍ നഷ്ടപ്പെടുന്നുവെന്നും ഈ വിടവ് നികത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ട്രൈകോഗ് സിഇഒ ഡോ.ചരിത് ഭോഗ്രാജ് പറഞ്ഞു.

TAGS: Astra Zeneca |