ലോര്‍ഡ്‌സ് ആശുപത്രി വികസനത്തിന് 100 കോടിയുടെ പദ്ധതി

Posted on: January 5, 2021

തിരുവനന്തപുരം : സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ ആനയറയിലെ ലോര്‍ഡ്‌സ് ഇരുന്നൂറ് കിടക്കകള്‍കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള 100 കോടി രൂപയുടെ ബൃഹദ് വികസന പദ്ധതി പ്രഖ്യാപിച്ചു. താങ്ങാനാകാവുന്ന നിരക്കില്‍ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്ന ലക്ഷ്യസ്ഥാനമെന്ന പ്രതിച്ഛായ നിലനിര്‍ത്തിയാണ് വിപുലീകരണം.

ഇരുന്നൂറ് അധിക കിടക്കകള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷാ പട്ടികയിലുള്ള ആശുപത്രിയുടെ ശേഷി 350 കിടക്കകളായി വര്‍ദ്ധിപ്പിക്കാനാകുമെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. കെ പി ഹരിദാസ് പറഞ്ഞു.

ആശുപത്രിയുടെ മെഡിക്കല്‍ സൗകര്യങ്ങളും മാനദണ്ഡങ്ങളും അടിയന്തര സേവനങ്ങളും കൊവിഡ് അനന്തര കാലഘട്ടത്തില്‍ രോഗികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള മെഡിക്കല്‍ മികവ് ഉറപ്പുവരുത്തും.

രണ്ട് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ആശുപത്രി ആരോഗ്യ സംരക്ഷണ ഗുണമേന്‍മയിലോ, മിതമായ നിരക്കിലെ മാറ്റം വരുത്താതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദഹനേന്ദ്രിയവ്യൂഹം, കരള്‍ മാറ്റിവയ്ക്കുന്നതുള്‍പ്പെടെയുള്ള കരള്‍രോഗങ്ങള്‍, അസ്ഥിരോഗം, ഹൃദ്രോഗം, തീവ്രപരിചരണം തുടങ്ങിയവയിലാണ് ആശുപത്രിയിലെ സവിശേഷ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

മിനിമല്‍ അക്സ്സ് ശസ്ത്രക്രിയകളുടെ പ്രഥമ കേന്ദ്രമായ ലോര്‍ഡ്‌സ് ആശുപത്രി രാജ്യാന്തര തലത്തിലുള്ള രോഗികള്‍ തിരഞ്ഞെടുക്കുന്ന മെഡിക്കല്‍ ടൂറിസം സര്‍ക്യൂട്ടിലെ സുപ്രധാന ലക്ഷ്യസ്ഥാനമാണ്.

ലോര്‍ഡ്‌സ് ആശുപത്രിക്ക് സമൂഹത്തില്‍ മുദ്ര പതിപ്പിക്കാന്‍ സഹായകമായ അതേ പ്രതിബദ്ധതയും ആര്‍ജവവും നിലനിര്‍ത്തി ഗുണനിലവാരമുളള ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സൗകര്യങ്ങളുടെ വിപുലീകരണത്തിന് പദ്ധതി മുതല്‍ക്കൂട്ടാകുമെന്ന് ആശുപത്രിയുടെ വൈസ് ചെയര്‍മാന്‍ ഹരീഷ് ഹരിദാസ് പറഞ്ഞു.

TAGS: Lords Hospital |