വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ സൂക്ഷിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ സിഇഒയുടെ മുന്നറിയിപ്പ്

Posted on: May 22, 2021

ന്യൂഡല്‍ഹി : ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സൈബര്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ധിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ, ദക്ഷിണേഷ്യ സിഇഒ ഗോപാല്‍ വിറ്റല്‍. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കുള്ള കത്തിലൂടെയാണ് വിറ്റല്‍ മുന്നറിയിപ്പു നല്‍കുന്നത്. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം രാജ്യമൊട്ടാകെ ബാധിക്കുകയും പല മേഖലകളും ലോക്ക്ഡൗണിലാകുകയും ചെയ്തതോടെ ആളുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതലായി ഉപയോഗിക്കുന്നു, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ സൈബര്‍ തട്ടിപ്പുകാരും വര്‍ധിക്കുന്നുവെന്ന് വിറ്റല്‍ ചൂണ്ടിക്കാട്ടുന്നു. ഉപകരണത്തില്‍ ശേഖരിച്ചിട്ടുള്ള പല അക്കൗണ്ടുകളും ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനെതിരെ വിറ്റല്‍ താക്കീതു നല്‍കുന്നു. ഡിജിറ്റല്‍ പേയ്മെന്റുകളുമായി ബന്ധപ്പെട്ട് വരിക്കാരുടെ ഒടിപിയും യുപിഐയും വഴിയുള്ള ഇടപാടുകളും തട്ടിപ്പിന് ഇരയാകുന്നുണ്ട്.

തട്ടിപ്പിന് ഇരയാകുമെന്ന ആശങ്ക വേണ്ടാത്ത എയര്‍ടെല്‍ വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഏറ്റവും സുരക്ഷിത സംവിധാനമായ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കിന്റെ എയര്‍ടെല്‍ സേഫ് പേയും വിറ്റല്‍ പരിചയപ്പെടുത്തുന്നുണ്ട്. ഉപഭോക്താവ് അറിയാതെ ഒരിക്കലും പണം അക്കൗണ്ടില്‍ നിന്നും നീങ്ങില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

ഇത് രണ്ടാം തവണയാണ് സിഇഒ ഉപഭോക്താക്കള്‍ക്ക് കത്തിലൂടെ മുന്നറിയിപ്പു നല്‍കുന്നത്. സൈബര്‍ തട്ടിപ്പ് നടക്കുന്നത് പ്രധാനമായും രണ്ടു മാര്‍ഗങ്ങളിലൂടെയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ടെല്‍ ജീവനക്കാര്‍ എന്ന വ്യാജേന വരിക്കാരനെ വിളിക്കുക അല്ലെങ്കില്‍ എസ്എംഎസ് അയച്ച് കെവൈസി (ഉപഭോക്താവിന്റെ വിവരങ്ങള്‍) അപൂര്‍ണമാണെന്ന് അറിയിക്കുന്നു. ഉപഭോക്താവിനോട് ‘എയര്‍ടെല്‍ ക്വിക്ക് സപ്പോര്‍ട്ട്’ എന്ന ഇല്ലാത്തൊരു ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയും.

ഇല്ലാത്ത ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഉപഭോക്താവിനെ ടീം വ്യൂവര്‍ ക്വിക്ക് ആപ്പിലേക്ക് തിരിക്കും. ഈ ആപ്പിലൂടെ ഉപകരണത്തിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ പക്കലാകുന്നു. അതിലുള്ള വിവരങ്ങള്‍ ശേഖരിക്കാനും എളുപ്പമാകുന്നു. ഉപഭോക്താവ് തന്നെ അത് ഇന്‍സ്റ്റോള്‍ ചെയ്താലും ഉപകരണവും അതുമായി ബന്ധപ്പെട്ട വിവരങ്ങളും തട്ടിപ്പുകാരന് ലഭ്യമാകുമെന്ന് വിറ്റല്‍ വിശദമാക്കുന്നു. വിഐപി നമ്പറുകള്‍ നല്‍കാം എന്നു പറഞ്ഞാണ് തട്ടിപ്പിന്റെ മറ്റൊരു മാര്‍ഗം. നമ്പര്‍ ലഭിക്കുന്നതിനായി ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ നല്‍കും. എന്നിട്ട് ടോക്കണ്‍ അല്ലെങ്കില്‍ ബുക്കിംഗ് തുക ആവശ്യപ്പെടും. ഫണ്ട് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ മറുപടിയൊന്നു ഉണ്ടാകില്ല, അവരെ കണ്ടെത്താനും പറ്റില്ല. വിഐപി നമ്പറുകള്‍ നല്‍കുന്ന ഏര്‍പ്പാടൊന്നും എയര്‍ടെലിനില്ലെന്നും മൂന്നാമതൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും വിറ്റല്‍ വ്യക്തമാക്കുന്നു.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഉടനെ 121 ലേക്ക് വിളിച്ച് സംശയം മാറ്റി സ്ഥിരീകരിക്കണമെന്നും വിറ്റല്‍ കത്തില്‍ പറയുന്നു. ഇത്തരം നിരവധി തട്ടിപ്പുകളെക്കുറിച്ചും വിറ്റല്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നാണെന്ന വാജ്യേന വിളിച്ച് അക്കൗണ്ട് വിവരങ്ങള്‍ അല്ലെങ്കില്‍ തടസം നീക്കാന്‍ ഒടിപി എന്നെല്ലാം ചോദിക്കും. നിങ്ങളുടെ അക്കൗണ്ടിലെ പണം മാത്രമാണ് അവരുടെ ലക്ഷ്യം. അത് പിന്‍വലിച്ചുകൊണ്ടു പോകും.

പഴയ സാധനങ്ങള്‍ വാങ്ങും എന്ന് പറഞ്ഞ് വിളിക്കുന്ന തട്ടിപ്പുകാരുമുണ്ട്. വെബ്സൈറ്റിലെ ഉത്പന്നങ്ങള്‍ സംബന്ധിച്ച് വിലപേശും. തുടര്‍ന്ന് പണം നല്‍കാമെന്ന് പറഞ്ഞ് ഉപഭോക്താക്കളുടെ യുപിഐ വിവരങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കും ഉപഭോക്താവ് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുമ്പോള്‍ ഫോണിലേക്ക് എസ്എംഎസ് ലിങ്ക് വരും. ഇത് ക്ലിക്ക് ചെയ്താല്‍ പണം ക്രെഡിറ്റ് ആകുന്നതിന് പകരം ഡെബിറ്റ് ആകും.

ഇതെല്ലാം തടയുന്നതിനായാണ് എയര്‍ടെല്‍ സേഫ് പേ എന്ന സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമാണിതെന്നും പണം അക്കൗണ്ടില്‍ നിന്നും എടുക്കും മുമ്പ് ഒരിക്കല്‍ കൂടി ഉപഭോക്താവിനോട് ചോദിച്ച് ഉറപ്പു വരുത്തുന്നുവെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്നും വിറ്റല്‍ പറയുന്നു.

എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലൂടെ എയര്‍ടെല്‍ സേഫ് പേ ആക്റ്റീവാക്കാം. രണ്ടു ലക്ഷം രൂപവരെ പരമാവധി മിനിമം ബാലന്‍സ് പരിധിയും ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയുള്ള നിക്ഷേപത്തിന് ആറു ശതമാനം പലിശയുമായി എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് സെക്കണ്ടറി അക്കൗണ്ടായി വരിക്കാര്‍ക്ക് ഉപയോഗിക്കാം. യുപിഐ ആപ്പുമായും ലിങ്ക് ചെയ്യാം. എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ അല്ലെങ്കില്‍ എയര്‍ടെല്‍ വെബ്സൈറ്റിലൂടെ ഉപഭോക്താക്കളില്‍ നിന്നും കത്തിന് മറുപടിയും തേടുന്നുണ്ട് സിഇഒ ഗോപാല്‍ വിറ്റല്‍.

TAGS: Airtel |