നിര്‍ധന കുടുംബങ്ങളിലെ കാന്‍സര്‍ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് ‘സെക്കന്റ് ലൈഫ് 2.0’ പദ്ധതിയിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ ചികിത്സ

Posted on: May 20, 2023

തിരുവനന്തപുരം : കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെയും ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറിന്റെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവന സംഘടനയായ ആസ്റ്റര്‍ വളണ്ടിയേഴ്സിന്റെയും, ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെയും, സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളുടേയും സംഘടനകളുടേയും സഹകരണത്തോടെ ഇന്ത്യയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 18 വയസ്സില്‍ താഴെ പ്രായമുള്ള കാന്‍സര്‍ ബാധിതരായ 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ നിര്‍വ്വഹിക്കുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ‘സെക്കന്റ് ലൈഫ് 2.0′ പദ്ധതി ഉദ്ഘാടനം ചെയ്തു.

ആസ്റ്റര്‍ മിംസിന്റെ സെക്കന്റ് ലൈഫ് -2.0 ന്റെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും ഇതുപോലുള്ള പദ്ധതിയിലൂടെ അര്‍ഹരായ ഓരോ കുട്ടിയ്ക്കും മികച്ച ജീവന്‍ രക്ഷ ചികിത്സ നല്‍കാന്‍ സാധിക്കുമെന്നും ആസ്റ്റര്‍ മിംസിന്റ ഈ ഉദ്യമത്തെ അഭിനന്ദിച്ചുകൊണ്ട് ഗോപിനാഥ് മുതുകാട് പറഞ്ഞു.

കുട്ടികളില്‍ കണ്ടുവരുന്ന ഭൂരിഭാഗം കാന്‍സറുകള്‍ക്കെതിരേയും ശാസ്ത്രീയമായ ചികിത്സയിലൂടെ വിജയം കൈവരിക്കാവുന്നതാണ്. പണ്ട് ചികിത്സയില്ലാതിരുന്ന പല കാന്‍സറുകളെയും പുതിയ കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായി, ഇപ്പോള്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കുട്ടികളില്‍ കണ്ടുവരുന്ന രക്താര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍ , കരളിനെ ബാധിക്കുന്ന ട്യൂമര്‍ , വൃക്കയെ ബാധിക്കുന്ന ക്യാന്‍സര്‍, എല്ലുകളെ ബാധിക്കുന്ന ക്യാന്‍സറും , മറ്റ് കാന്‍സറുകളില്‍ വിജയസാധ്യത 75 ശതമാനത്തിലും മുകളിലെത്തിയിട്ടുണ്ട്.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയിലൂടെ, ജീവന് ഭീഷണിയാകുന്ന കാന്‍സര്‍ രോഗങ്ങളെ അഭിമുഖീകരിക്കുകയും ചികിത്സകളിലൂടെ ജീവന്‍ തിരിച്ച് ലഭിക്കുന്നതുമായ ഏറ്റവും അര്‍ഹതപ്പെട്ട 100 കുഞ്ഞുങ്ങള്‍ക്കാണ് തികച്ചും സൗജന്യമായി ചികിത്സ ലഭ്യമാക്കുന്നത് എന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുക്മാന്‍ പൊന്മാടത് പറഞ്ഞു.

അര്‍ഹരായവരെ കണ്ടെത്താനായി കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക വശങ്ങളും, ബി പി എല്‍ കാറ്റഗറിയും, ചികിത്സയിലൂടെ ജീവിതം തിരിച്ച് ലഭിക്കാനുള്ള സാധ്യതയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. രജിസ്‌ട്രേഷന് വേണ്ടി 9633 620 660, 95 62 233 233, എന്നീ നമ്പറുകളില്‍ (9am – 6pm)ബന്ധപ്പെടാവുന്നതാണ്.

പരിചയസമ്പന്നരായ വിദഗ്ധരുടെ പരിചരണമാണ് പീഡിയാട്രിക് ക്യാന്‍സറിന് ആവശ്യം. ഇന്ത്യയിലെ ഏറ്റവും മികച്ച പീഡിയാട്രിക് / പീഡിയാട്രിക് കാന്‍സര്‍ വിഭാഗങ്ങളുടെ സേവനം ആസ്റ്ററിന്റെ കോഴിക്കോടെ മിംസ് ഹോസ്പിറ്റലില്‍ ലഭ്യമാണ്, പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്‌റ് ഡോ കേശവന്‍ എം ആറിന്റെയും, ക്ലിനിക്കല്‍ ഹെമറ്റോളജിസ്‌റ് ആന്‍ഡ് ഹെമറ്റോ ഓങ്കോളജിസ്‌റ് ഡോ സുധീപ് വി യുടെയും നേതൃത്വത്തിലുള്ള മുഴുവന്‍ സമയ ടീമിന്റെ പരിചരണം ലഭ്യമാവും.

അര്‍ഹരായവര്‍ക്ക് ആശ്വാസം നല്‍കാന്‍ സാധിക്കുന്ന മാതൃകാപരമായ ഈ പദ്ധതിയുടെ ആനുകൂല്യം പരമാവധി പേര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പ്രാരംഭ ഘട്ടത്തില്‍ 100 പേര്‍ക്കാണ് വിഭാവനം ചെയ്യപ്പെടുന്നത്. എങ്കിലും ഭാവിയില്‍ കൂടുതല്‍ പേര്‍ക്ക് സഹായം എത്തിക്കാന്‍ സാധിക്കുമെന്ന പ്രത്യാശ ഞങ്ങള്‍ക്കുണ്ട്’ ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ഡോ.നൗഫല്‍ ബഷീര്‍ എം സി സി(ഡെപ്യൂട്ടി സി എം എസ് ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡോ.ഗംഗാധരന്‍ കെ.വി (ഡയറക്ടര്‍, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി, ഡോ. കേശവന്‍ എം ആര്‍ (കണ്‍സള്‍റ്റന്റ് – പീഡിയാട്രിക് ഹെമറ്റോളജി, ഓങ്കോളജി & ബി എം ടി), ലുക്മാന്‍ പി (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍) സിജു ടി കുര്യന്‍ (ഡെ. മാനേജര്‍, ബിസിനസ് ഡെവലപ്മെന്റ്), നിതിന്‍ കെ എസ് (എക്‌സിക്യൂട്ടീവ് ബിസിനസ് ഡെവലപ്‌മെന്റ്) എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.