ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി വില്‍പനയ്ക്കു സെബിയുടെ അനുമതി

Posted on: March 27, 2020

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്കു (ഐ.പി.ഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി ലഭിച്ചു. 976 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. 800 കോടി രൂപ പുതിയ ഓഹരികളിലൂടെയും 176.2 കോടി രൂപ നിലവിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിറ്റഴിച്ചും സമാഹരിക്കും.

75 ശതമാനം ഓഹരി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ബയേഴ്സിനായി നീക്കിവച്ചിരിക്കുകയാണ്. 15 ശതമാനം വരെ ഓഹരികള്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്‍വെസ്റ്റര്‍മാര്‍ക്കും 10 ശതമാനം റീട്ടെയ്ല്‍ ഇന്‍വെസ്റ്റര്‍മാര്‍ക്കും നീക്കിവെച്ചിരിക്കുന്നു. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം ബാങ്കിന്റെ മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം വളര്‍ച്ചാ നിരക്കിലും റീട്ടെയില്‍ നിക്ഷേപത്തിലും മുന്‍ നിരയിലുള്ള സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഇസാഫ്. 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 403 ബ്രാഞ്ചുകളും 38 അള്‍ട്രാ-സ്മോള്‍ ബ്രാഞ്ചുകളും 3.73 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട് ഇസാഫിന്.