സൗത്ത് ഇന്ത്യന്‍ ബാങ്കിന് 202.35 കോടി രൂപ അറ്റാദായം

Posted on: July 21, 2023

കൊച്ചി : 2023-24 സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 202.35 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 115.35 കോടി രൂപയില്‍ നിന്ന് 75.42 ശതമാനമെന്ന മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. ഒന്നാം ക്വാര്‍ട്ടറില്‍ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ 316.82 കോടി രൂപയില്‍ നിന്ന് 54.74 ശതമാനം വര്‍ധിച്ച് 490.24 കോടി രൂപയിലെത്തി.

ബാങ്ക് സ്വീകരിച്ച തന്ത്രപ്രധാന നയങ്ങള്‍ പ്രകടന മികവ് തുടരാന്‍ സഹായിച്ചുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. കോര്‍പറേറ്റ്, എസ്എംഇ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഗുണമേന്മയുള്ള ആസ്തി കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച വളര്‍ച്ച നേടിത്തന്നുവെന്നും അദ്ദേഹം പറഞ്ഞു.

അറ്റ പലിശ വരുമാനം മുന്‍വര്‍ഷം ഇതേ പാദത്തിലെ 603.38 കോടി രൂപയില്‍ നിന്ന് ഇത്തവണ 807.77 കോടി രൂപയായി വര്‍ധിച്ചു. 33.87 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. അറ്റ പലിശ മാര്‍ജിന്‍ 60 പോയിന്റുകള്‍ ഉയര്‍ന്ന് 3.34 ശതമാനത്തിലെത്തി. മുന്‍വര്‍ഷം ഇത് 2.74 ശതമാനമായിരുന്നു.

മൊത്ത നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 5.87 ശതമാനത്തില്‍ നിന്നും 74 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് ഇത്തവണ 5.13 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 2.87 ശതമാനത്തില്‍ നിന്നും 102 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് 1.85 ശതമാനത്തിലുമെത്തി. നിഷ്‌ക്രിയ ആസ്തി അക്കൗണ്ടുകളിലെ റിക്കവറിയും അപ്ഗ്രഡേഷനും മുന്‍വര്‍ഷത്തെ 296.23 കോടി രൂപയില്‍ നിന്ന് 361.71 കോടി രൂപയായും ഉയര്‍ന്നു.

ഓഹരി വരുമാന അനുപാതം 7.68 ശതമാനത്തില്‍ നിന്നും 11.80 ശതമാനമായും, ആസ്തി വരുമാന അനുപാതം 0.46 ശതമാനത്തില്‍ നിന്ന് 0.73 ശതമാനമായും വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. ഒന്നാം ക്വാര്‍ട്ടറില്‍  നിക്ഷേപങ്ങളിലും വായ്പാ വിതരണത്തിലും ബാങ്ക് മുന്നേറ്റമുണ്ടാക്കി. റീട്ടെയില്‍ നിക്ഷേപം ആറ് ശതമാനം വളര്‍ച്ചയോടെ 92,043 കോടി രൂപയിലെത്തി. എന്‍ആര്‍ഐ നിക്ഷേപം മൂന്ന് ശതമാനം വര്‍ധിച്ച് 28,382 കോടി രൂപയിലുമെത്തി. കാസ നിക്ഷേപവും മൂന്ന് ശതമാനം വളര്‍ച്ച നേടി.