മുത്തൂറ്റ് ഫിനാന്‍സ് 220 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

Posted on: April 8, 2023

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 22 രൂപ (220 ശതമാനം)യാണ് ഇടക്കാല ലാഭവിഹിതം നല്‍കുന്നത്. ഇതുപ്രകാരം കമ്പനി വിതരണം ചെയ്യുന്ന ആകെ ഇടക്കാല ലാഭവിഹിതം 883.19 കോടി രൂപയായിരിക്കും.

ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപന തിയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ലാഭവിഹിതം നല്‍കും. 2023 ഏപ്രില്‍ പതിനെട്ടാണ് ലാഭവിഹിതം ലഭിയ്ക്കുന്നതിന് അര്‍ഹതയുള്ള ഓഹരി ഉടമകളെ കണക്കാക്കുന്നതിനുള്ള റെക്കോര്‍ഡ് തിയതി.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റ്റ് ചെയ്ത കമ്പനി അതിന് ശേഷം ഓരോ വര്‍ഷവും തുടര്‍ച്ചയായി ലാഭ വിഹിതം നല്‍കുന്നുണ്ട് . ഇത് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മുഖവിലയുടെ 100 ശതമാനത്തിലധികം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 200 ശതമാനം (ഓഹരി ഒന്നിന് 20 രൂപ) ഇടക്കാല ലാഭവിഹിതം നല്‍കി.

ഇടക്കാല ലാഭവിഹിത പ്രഖ്യാപനം കമ്പനിയുടെ സുസ്ഥിരമായ ബിസിനസ് മുന്നേറ്റവും മികച്ച വളര്‍ച്ചയുമാണ് തെളിയിക്കുന്നതെന്നും തുടര്‍ന്നും വളര്‍ച്ചയുടെ പാതയില്‍ മികച്ച മുന്നേറ്റം നടത്തുമെന്നും ഓഹരിഉടമകള്‍ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്കും കമ്പനിയില്‍ പുലര്‍ത്തുന്ന വിശ്വാസത്തിനും നന്ദി പറയുന്നുവെന്നും മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു

 

TAGS: Muthoot Finance |