മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ റേറ്റിംഗ് ‘എ- സ്റ്റേബിള്‍’ ആയി ഉയര്‍ത്തി കെയര്‍

Posted on: July 9, 2022

കൊച്ചി : ഇന്ത്യയിലെ മൂന്‍നിര എന്‍ബിഎഫ്‌സികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ റേറ്റിങ് ബിബിബി + (സ്റ്റേബിള്‍) എന്നതില്‍ നിന്ന് എ- (സ്റ്റേബിള്‍) ആയി കെയര്‍ ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു. 21-22 സാമ്പത്തിക വര്‍ഷം കമ്പനി 25 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ശക്തമായ വികസന പദ്ധതികളിലൂടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 22-23 സാമ്പത്തിക വര്‍ഷം 4,000 കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 21-22 സാമ്പത്തിക വര്‍ഷത്തില്‍ 2,498.60 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 1,994.21 കോടി രൂപയായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 19-20 സാമ്പത്തിക വര്‍ഷം 21.03 ശതമാനം, 20-21 സാമ്പത്തിക വര്‍ഷം 18 ശതമാനം, 21-22 സാമ്പത്തിക വര്‍ഷം 25.29 ശതമാനം എന്നിങ്ങനെ സുസ്ഥിര വളര്‍ച്ച രേഖപ്പെടുത്തി. 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നികുതിക്കു ശേഷമുള്ള ലാഭത്തില്‍ 45 ശതമാനം വളര്‍ച്ച നേടി. 2022 മാര്‍ച്ച് 31-ല്‍ മൊത്തം നിഷ്‌ക്രിയ ആസ്തി 0.61 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തിള്‍ 0.52 ശതമാനവും ആയിരുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച നിലയാണിത്. മൂത്തൂറ്റ് മിനി അടുത്തിടെ എന്‍സിഡി വിതരണം വഴി 243 കോടി രൂപ സമാഹരിച്ചു.

തങ്ങളുടെ ബ്രാന്‍ഡ് എത്രത്തോളം ശക്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതും സ്വര്‍ണ പണയ ബിസിനസിലെ ദീര്‍ഘകാല അനുഭവ സമ്പത്ത് ചൂണ്ടിക്കാട്ടുന്നതുമാണ് ഉയര്‍ത്തിയ കെയര്‍ റേറ്റിങ് എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. തങ്ങളുടെ മുഴുവന്‍ ടീമിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഈ നിലയില്‍ എത്താന്‍ സഹായിച്ച ഉപഭോക്താക്കളോടും തങ്ങള്‍ക്കു നന്ദിയുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി തങ്ങളുടെ റേറ്റിംഗ് തുടര്‍ച്ചയായി ഉയരുകയാണ്.

22 ശതമാനം ശരാശരി വളര്‍ച്ചയും കൈവരിക്കാനായി. ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനാവും വിധം നവീനമായ പദ്ധതികളിലൂടെ അവര്‍ക്കു പൂര്‍ണ പിന്തുണ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും മാറുന്ന കാലത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് മൂല്യവര്‍ധിത സേവനങ്ങള്‍ നല്‍കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിലുടനീളമുള്ള സാധാരണക്കാര്‍ക്ക് എല്ലാ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴില്‍ നല്‍കുന്ന ഏറ്റവും പ്രിയപ്പെട്ട സേവന ദാതാവായി മാറാനുള്ള പാതയിലാണു തങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വികസന പദ്ധതികളുടെ ഭാഗമായി മുത്തൂറ്റ് മിനി ഇപ്പോഴത്തെ 830-ല്‍ ഏറെ ശാഖകളില്‍ നിന്ന് 2023 അവസാനത്തോടെ 1000 ശാഖകള്‍ എന്ന നിലയിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുതിനോടൊപ്പം നിലവിലെ ശാഖകളുടെ നേട്ടവും പ്രകടനവും മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുതാണ് തങ്ങളുടെ വികസന പദ്ധതികളെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. ഇ. മത്തായി പറഞ്ഞു.

ശാഖകളുടെ സാധ്യതകള്‍ക്ക് അനുസരിച്ച് മൂന്നു കോടി മുതല്‍ 25 കോടി വരെ സ്വര്‍ണ പണയ ആസ്തികള്‍ കൈകാര്യം ചെയ്യുന്നവയെ തരം തിരിച്ച് തങ്ങളുടെ ലക്ഷ്യം നേടാനാണ് ഈ വര്‍ഷം പദ്ധതിയിടുന്നത്. പുതിയ രീതികള്‍ക്കനുസരിച്ച് ഡിജിറ്റല്‍ സേവനങ്ങളും ഇതോടൊപ്പം ശക്തമാക്കും. ഏറ്റവും നവീനമായ രീതികളില്‍ തങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിക്ക് കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, തെലുങ്കാന, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡെല്‍ഹി, യുപി, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതച്ചേരിയിലും ഉള്‍പ്പെടെ 830-ല്‍ ഏറെ ശാഖകളിലായി 4000 ത്തിലേറെ ജീവനക്കാരുമാണുള്ളത്.