ജിയോ ഒക്ടോബറില്‍ 91 ലക്ഷം വരിക്കാരെ നേടി

Posted on: January 1, 2020

ന്യൂഡല്‍ഹി : ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റിലയന്‍സ് ജിയോ ഒക്ടോബറില്‍ 91 ലക്ഷത്തിലധികം വരിക്കാരെ കൂട്ടിച്ചേര്‍ത്തു. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 36.43 കോടിയായി. മറ്റ് ഓപ്പറേറ്റര്‍മാരുടെ നമ്പറുകളിലെ കോളുകള്‍ക്ക് നിരക്ക് ഈടാക്കുമെന്ന് ജിയോ പ്രഖ്യാപിച്ച മാസം തന്നെയാണ് വര്‍ധന.

ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും വരിക്കാരുടെ എണ്ണം ഒക്ടോബറില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കുറച്ചുകാലമായി വരിക്കാരുടെ എണ്ണത്തില്‍ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്ന കമ്പനികള്‍ക്ക് ആശ്വാസകരമാണ് ഈ കണക്കുകള്‍. ഉപഭോക്തൃ അടിത്തറയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ ഒക്ടോബറില്‍ 1.9 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേര്‍ത്തു. മൊത്തം 37.27 കോടി വരിക്കാരാണ് കമ്പനിക്ക് ഇപ്പോഴുള്ളത്. ഭാരതി എയര്‍ടെല്‍ 81,974 വരിക്കാരെ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ അവസാനത്തോടെ എയര്‍ ടെല്ലിന്റെ വരിക്കാരുടെ എണ്ണം 32.56 കോടിയില്‍ എത്തി. സെപ്റ്റംബറിലെ 117.37 കോടിയില്‍ നിന്ന് മൊത്തം വയര്‍ലെസ് ടെലികോം വരിക്കാരുടെ എണ്ണം ഒക്ടോബറില്‍ 118.34 കോടിയായി ഉയര്‍ന്നുവെന്നും ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു.