ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയില്‍ ഹാര്‍മണി വാല്‍വ് ഇമ്പ്‌ലാന്റേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്സിറ്റി

Posted on: February 13, 2024

കൊച്ചി : ജന്മനാ ഗുരുതരഹൃദ്രോഗം ബാധിച്ച പതിനാറുകാരന് അതീവസങ്കീര്‍ണമായ തുടര്‍ചികിത്സയിലൂടെ ജീവിതം തിരികെ നല്‍കി ആസ്റ്റര്‍ മെഡ്സിറ്റി. ടെട്രോളജി ഓഫ് ഫാലറ്റ് എന്ന സങ്കീര്‍ണമായ രോഗവുമായിട്ടാണ് കോട്ടയം സ്വദേശികളായ ദമ്പതികള്‍ക്ക് മകന്‍ ജനിച്ചത്. ശുദ്ധരക്തവും അശുദ്ധരക്തവും കലരുന്ന അവസ്ഥയും ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന ധമനിയില്‍ തടസവുമായിരുന്നു പ്രധാന പ്രശ്‌നങ്ങള്‍. ശരീരത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലാത്തത് കാരണം കുഞ്ഞ് നീലനിറത്തില്‍ കാണപ്പെടുന്ന ബ്ലൂ ബേബി സിന്‍ഡ്രോം ഇതിന്റെ ലക്ഷണമാണ്. കുഞ്ഞ് ജനിച്ചയുടന്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട രോഗമാണിത്. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കൗമാരക്കാരനും ആ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

പക്ഷേ ഈ ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളില്‍ ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന വാല്‍വില്‍ ഒരു ചോര്‍ച്ച അവശേഷിക്കാറുണ്ട്. തുടര്‍ച്ചയായ സമ്മര്‍ദ്ദം കാരണം അവരുടെ ഹൃദയത്തിലെ വലത്തേ അറയില്‍ വീക്കമുണ്ടാകുന്നു. കുഞ്ഞ് വളര്‍ന്നപ്പോള്‍ ഇതൊരു ഗുരുതര പ്രശ്‌നമായി മാറി. ഈ ഘട്ടത്തില്‍ വാല്‍വ് മാറ്റിവെക്കല്‍ മാത്രമാണ് പോംവഴി. സാധാരണഗതിയില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വഴിയാണ് ഈ രോഗം ചികിത്സിക്കാറുള്ളത്. അതീവ ദുര്‍ഘടമായ ശസ്ത്രക്രിയയാണത്. എന്നാല്‍ ഇവിടെ ശരീരത്തില്‍ ഒരു താക്കോല്‍ദ്വാരം മാത്രമിട്ട് അതിലൂടെ ട്രാന്‍സ്‌കത്തീറ്റര്‍ കടത്തിവിട്ട് ആവശ്യമായ ഭാഗത്ത് കൃത്യമായി വാല്‍വ് ഘടിപ്പിക്കുകയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. കേരളത്തിലാദ്യമായാണ് ഈ നൂതന രീതിയിലുള്ള വാല്‍വ് പരീക്ഷിച്ച് വിജയിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയില്‍ ഹാര്‍മണി വാല്‍വ് ഇമ്പ്‌ലാന്റേഷന്‍ വിജയിപ്പിച്ചതിന്റെ ഖ്യാതിയും ഇനി ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് സ്വന്തം.

ഇന്ത്യയില്‍ ഒരിടത്തും നിലവില്‍ ഇത്രയും വലിയ അറയ്ക്കുള്ള പ്രത്യേക വാല്‍വുകള്‍ നിര്‍മിക്കുന്നില്ല. ഈ കുട്ടിക്ക് വേണ്ടി ആസ്റ്റര്‍ മെഡ്സിറ്റി അമേരിക്കയില്‍ നിന്നാണ് പ്രത്യേക വാല്‍വ് നിര്‍മിച്ച് ഇന്ത്യയിലെത്തിച്ചത്. ഒരൊറ്റ ദിവസം മാത്രം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഭാവിയിലും ഓരോ രോഗിയിലും അവര്‍ക്കാവശ്യമായ കൃത്രിമവാല്‍വ് ഇതുപോലെ കേരളത്തിലെത്തിക്കാനാകും. സംസ്ഥാനത്തെ ഹൃദ്രോഗികള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.

അമേരിക്കയില്‍ നിന്നുള്ള പ്രത്യേക ഡോക്ടര്‍മാരുടെ ഒരു സംഘം തന്നെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിയിരുന്നു. ആസ്റ്റര്‍ മെഡ്സിറ്റി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡയറക്ടറും സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. എഡ്വിന്‍ ഫ്രാന്‍സിസാണ് തുടക്കം മുതല്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഹൃദയം തുറന്ന് വാല്‍വുകള്‍ മാറ്റിവയ്ക്കുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയകളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതവും എളുപ്പവുമാണ് ഈ രീതിയെന്ന് അദ്ദേഹം പറഞ്ഞു.