കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ജൂണ്‍ 4 ന് ആദ്യ യാത്ര

Posted on: May 3, 2024

കൊച്ചി : ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ യാത്ര ജൂണ്‍ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്.

ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല് ദിവസമാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ദേവിക മേനോന്‍ പറഞ്ഞു.

കേരളത്തില്‍ നിന്ന് ഗോവ, മുംബൈ, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് വിവിധ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. ചെന്നൈ ആസ്ഥാനമായ എസ്ആര്‍എംപിആര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ മാനേജിങ് ഡയറക്ടര്‍ ഇ. എക്‌സ്. ബേബി തോമസ് പറഞ്ഞു.

750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ 2 സ്ലീപ്പര്‍ ക്ലാസ് ബോഗികള്‍, 11 തേര്‍ഡ് എ.സി, 2 സെക്കന്‍ഡ് എ.സി എന്നിവയുമുണ്ട്. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും ജീവനക്കാരും ട്രെയിനിലുണ്ടാകും. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്ന് കയറാം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. യാത്രയില്‍ പല സ്റ്റേഷനുകളിലും ട്രെയിന്‍ നിറുത്തുമെങ്കിലും പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല.

ഗോവയിലെ പ്രീമിയം ഹോട്ടലുകളില്‍ രണ്ട് രാത്രി മികച്ച താമസസൗകര്യത്തിന് പുറമെ, വിനോദസഞ്ചാരികള്‍ക്ക് മഡ്ഗാവില്‍ നഗരയാത്രയും ആസ്വദിക്കാം. യാത്രികര്‍ക്ക് ഗോവ അവരുടെ ഇഷ്ടാനുസരണം ആസ്വദിക്കാന്‍ കഴിയും. കാസിനോകള്‍, ബോട്ട് ക്രൂയിസ് പാര്‍ട്ടികള്‍, ഡി ജെ പാര്‍ട്ടികള്‍, ഗോവന്‍ തെരുവുകളിലൂടെയുള്ള യാത്ര ഭക്ഷണം എന്നിവയൊക്കെ യാത്രികരുടെ ഇഷ്ടാനുസരണം ആസ്വദിക്കാന്‍ കഴിയും.

താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് 2-ടിയര്‍ എ.സിയില്‍ 16,400 രൂപയാണ് നിരക്ക്. 3-ടിയര്‍ എ.സിയില്‍ 15,150 രൂപയും നോണ്‍ എ.സി സ്ലീപ്പറില്‍ 13,999 രുപയുമാണ് ഈടാക്കുന്നത്.

8 ദിവസം നീണ്ടുനില്‍ക്കുന്ന അയോധ്യ യാത്രയുടെ പാക്കേജ് 37,150, 33,850, 30,550 രൂപ എന്നിങ്ങനെയാണ്. അയോധ്യ, വാരാണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനും ഗംഗാ ആരതി കാണാനുമുള്ള സൗകര്യവും പാക്കേജിലുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും ഈ യാത്രയില്‍ ഉടനീളം ഒരുക്കുന്നത്.

മുംബൈ യാത്രയ്ക്ക് സെക്കന്‍ഡ് ടയര്‍ എ.സിയില്‍ 18,825 രൂപയും തേര്‍ഡ് ടയറില്‍ 16,920 രൂപയും സ്ലീപ്പറില്‍ 15,050 രൂപയുമാണ് നിരക്ക്. ജൂണ്‍ മുതല്‍ എല്ലാ മാസവും ഓരോ ട്രിപ്പ് വീതമാകും നടത്തുകയെന്ന്

പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനം സദാസമയം ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, യാത്രികര്‍ക്ക് സൗജന്യ യാത്രാ ഇന്‍ഷുറന്‍സും ഉണ്ടായിരിക്കും. ട്രെയിനില്‍ ജിപിഎസ് ട്രാക്കിംഗ് സിസ്റ്റം, ലൈവ് സിസിടിവി, വൃത്തിയും സൗകര്യവുമുള്ള ടോയ്‌ലറ്റുകള്‍, ലാ കാര്‍ട്ടെ ഡൈനിംഗ്, ടൈലേര്‍ഡ് ബെഡ്ഡിംഗ്, ഓണ്‍ബോര്‍ഡ് ഫുഡ് ട്രോളി എന്നിവയും യാത്രയുടെ ഭാഗമായി ഉണ്ടാകുമെന്ന് പ്രിന്‍സി റെയ്ല്‍സ് ടൂര്‍ പാര്‍ട്ണര്‍ മിജു സി മൊയ്ദു പറഞ്ഞു.

മെയ് മാസം അവസാനം, തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് സമാനമായി നാലു ദിവസം കൊണ്ട് നടത്താവുന്ന യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടാതെ അയോധ്യ, വാരണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലേക്ക് എട്ട് ദിവസത്തെ പര്യടനം ജൂണ്‍ ആദ്യവാരം ആരംഭിക്കുമെന്നും ദേവിക പറഞ്ഞു.

താല്‍പ്പര്യമുള്ള യാത്രക്കാര്‍ക്ക് 8089021114, 8089031114, 8089041114 എന്നീ നമ്പറുകളില്‍ ബുക്കിംഗുകളും നടത്താം.