ടാറ്റാ ടെക്നോളജീസ് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 791 കോടി രൂപ സമാഹരിച്ചു

Posted on: November 23, 2023

കൊച്ചി : എന്‍ജിനീയറിംഗ്, ഉത്പന്ന വികസന ഡിജിറ്റല്‍ സേവന ദാതാക്കളായ ടാറ്റാ ടെക്നോളജീസ് പ്രാഥമിക ഓഹരി വില്പന(ഐപിഒ)യ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 791 കോടി രൂപ സമാഹരിച്ചു.

67 ഫണ്ടുകള്‍ക്ക് 500 രൂപ നിരക്കില്‍ 1.58 കോടി ഇക്വിറ്റി ഷെയറുകളാണ് കമ്പനി അനുവദിച്ചതെന്ന് ബിഎസ്ഇ വെബ്സൈറ്റിലൂടെ പുറത്തുവിട്ട സര്‍ക്കുലര്‍ പറയുന്നു. ഇത് പ്രൈസ് ബാന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ആങ്കര്‍ നിക്ഷേപകരില്‍ ഗോള്‍ഡ്മാന്‍ സാച്ച്സ് (സിംഗപ്പൂര്‍) പി.ടി.ഇ., കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ എന്നിവരും ഉള്‍പ്പെടുന്നു.

നവംബര്‍ 22 ന് ആരംഭിച്ച് 24 ന് അവസാനിക്കുന്ന ഐപിഒയില്‍ 6.08 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 475 മുതല്‍ 500 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ 30 ന് ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാന്‍ഷ്യല്‍, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ്, ബോഫാ സെക്യൂരിറ്റീസ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ഐപിഒയ്ക്ക് എത്തിയ ആദ്യ കമ്പനിയാണ് ടാറ്റ ടെക്നോളജീസ്. 2004 ല്‍ വിപണിയിലെത്തിയ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് ആദ്യ കമ്പനി.