ഐടി മേഖലയിൽ 4500 കോടിയുടെ വരുമാന നഷ്ടം നേരിട്ടേക്കുമെന്ന് മുഖ്യമന്ത്രി

Posted on: June 11, 2020

തിരുവനന്തപുരം : കോവിഡ് 19 ഐടി മേഖലയിൽ നടപ്പ് സാമ്പത്തിക വർഷത്തിൻറെ ആദ്യ മൂന്നു ക്വാർട്ടറുകളിൽ ഉദ്ദേശം 4,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 26,000ത്തിൽപ്പരം പേർക്ക് നേരിട്ടും 80,000 ത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് ആസൂത്രണ വിഭാഗം കണക്കാക്കിയിട്ടുണ്ട്. സോഫ്റ്റ്‌വേർ കയറ്റുമതിയെ കൂടുതൽ ആശ്രയിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ പലതും വലിയ പ്രതിസന്ധിയിലുമാണ്. ഈ സാഹചര്യത്തിൽ ഐടി വ്യവസായത്തെ രക്ഷിക്കാൻ പുതിയ ലോക സാഹചര്യത്തിനൊത്ത് നീങ്ങേണ്ടതുണ്ട്.

പ്രതിസന്ധി ഘട്ടത്തിൽ ഈ മേഖലയെ സംരക്ഷിക്കാൻ ആകാവുന്ന എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചു. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഗുണമേന്മയുള്ള ഇൻറർനെറ്റ് സേവനം ലഭ്യമാക്കാനുള്ള കെ-ഫോൺ പദ്ധതി ഐടി മേഖലയിൽ തുടങ്ങാനുള്ള കേരളത്തിൻറെ പ്രധാന ഇടപെടൽ ഇതിൻറെ ഭാഗമായുള്ളതാണ്. ഈ പദ്ധതി 2020 ഡിസംബറിൽ പൂർത്തിയാകും. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പദ്ധതിയില്ല.

സംരംഭങ്ങളെ തകർച്ചയിൽ നിന്ന് കരകയറ്റുന്നതോടൊപ്പം ജീവനക്കാരുടെ തൊഴിൽ സുരക്ഷ കൂടി നോക്കേണ്ടതുണ്ട്. തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കിയേ പറ്റൂ. എന്നാൽ, കമ്പനികൾക്ക് അധിക ഭാരമുണ്ടാകാനും പാടില്ല. ഇതനുസരിച്ച് ചില നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുകയാണ്. ഐടി കമ്പനികൾ പ്രവർത്തിക്കുന്നതും ആകെ തറ വിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന് മൂന്നു മാസത്തേക്ക് വാടക ഇളവ് നൽകും. 2020-21 വർഷത്തിൽ ഏതു മൂന്നുമാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യത്തിനു വേണ്ടി തെരഞ്ഞെടുക്കാം.

വാടകയിലെ വാർഷിക വർധന ഒഴിവാക്കുന്നത് പരിഗണിക്കും. ഇതിൽ തീരുമാനമെടുത്താൽ 2021-22 വർഷത്തെ വാടക നിരക്കിൽ വർധന ഉണ്ടാകില്ല. സർക്കാരിനു വേണ്ടി ചെയ്ത ഐടി പ്രൊജക്ടുകളിൽ പണം കിട്ടാനുണ്ടെങ്കിൽ അവ പരിശോധിച്ച് ഉടനെ അനുവദിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.

പ്രവർത്തന മൂലധനമില്ലാതെ വിഷമിക്കുന്ന ധാരാളം കമ്പനികളുണ്ട്. അവർക്ക് കൂടുതൽ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചർച്ച ചെയ്യും. സംസ്ഥാന ഐടി പാർക്കുകളിലെ 88 ശതമാനം കമ്പനികളും എംഎസ്എംഇ രജിസ്‌ട്രേഷൻ ഉള്ളവയാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതുപോലെ അവർക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും. പലിശനിരക്ക് നിലവിലുള്ളതു തന്നെയായിരിക്കും. ഇതിൻറെ അനൂകൂല്യം പരമാവധി ലഭിക്കുന്നതിന് ബാങ്കുകളുമായി സർക്കാർ ചർച്ച നടത്തും.

സർക്കാർ വകുപ്പുകൾക്ക് ആവശ്യമായ ഐടി അധിഷ്ഠിത സേവനങ്ങളിൽ കേരളത്തിലെ ഐടി കമ്പനികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനുള്ള നിർദേശത്തിൽ നയരേഖ പരിശോധിച്ച് തീരുമാനമെടുക്കും. സർക്കാരിൻറെ ഭാഗത്തുനിന്ന് ഈ വിധത്തിൽ പിന്തുണ ലഭ്യമാക്കുമ്പോൾ ഐടി കമ്പനികൾ സഹകരിക്കേണ്ട ചില പ്രശ്‌നങ്ങളുണ്ട്. അത് പ്രധാനമായും തൊഴിലാളികളുടെ ജോലി സുരക്ഷ സംബന്ധിച്ചാണ്. ലോക്ക്ഡൗൺ ഇളവുകൾ അനുസരിച്ച് ജീവനക്കാർ മടങ്ങിയെത്തുമ്പോൾ സർക്കാർ നിർദേശിച്ച എല്ലാ കോവിഡ് നിബന്ധനകളും പാലിക്കണം. പരമാവധി പേരെ വർക്ക് ഫ്രം ഹോം രീതിയിൽ തുടരാൻ അനുവദിക്കണം.

വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്ന ജീവനക്കാരുണ്ട്. നെറ്റ് കണക്ഷൻ തകരാറിലായാലും കമ്പ്യൂട്ടർ പ്രവർത്തിക്കാതായാലും വൈദ്യുതി നിലച്ചാലും സ്വയം പരിഹരിക്കേണ്ട സ്ഥിതിയുണ്ട്. ഇതുണ്ടാക്കുന്ന അനിശ്ചിതത്വം ജീവനക്കാരുടെയും കമ്പനിയുടെയും ഉത്പാദനക്ഷമതയെ ബാധിക്കും. ഈ പ്രശ്‌നത്തിന് പരിഹാരമായി ഐടി കമ്പനികളുമായി ചേർന്ന് വർക്ക് നിയർ ഹോം യൂണിറ്റുകൾ ആരംഭിക്കുന്നതിന് സർക്കാർ സന്നദ്ധമാണ്.

നിലവിലുള്ള ജീവനക്കാരുടെ പ്രവർത്തന നൈപുണ്യം മതിയാകാതെ വരികയാണെങ്കിൽ, അത്തരം ജീവനക്കാരെ ഒരു വർക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറ്റുകയും അവരുടെ വിവരങ്ങൾ സംസ്ഥാന ഐടി വകുപ്പ് നിർദേശിക്കുന്ന നോഡൽ ഓഫീസർക്ക് ലഭ്യമാക്കുകയും വേണം. ഇങ്ങനെ വർക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറുന്നവർക്ക് സർക്കാർ നടത്തുന്ന നൈപുണ്യവികസന പരിശീലനങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകണം. ഉചിതമായ ശേഷി ആർജിക്കുന്ന മുറയ്ക്ക് അവരെ പുതിയ പ്രൊജക്ടുകളിൽ ഉൾപ്പെടുത്തണം.

വർക്ക് ഷെയറിങ് ബഞ്ചിലുള്ളവരുടെ സേവനം മറ്റ് കമ്പനികൾക്കോ സർക്കാർ വകുപ്പുകൾക്കോ ഉപയോഗിക്കാൻ അനുമതി നൽകണം. അത്തരം പ്രവൃർത്തികൾക്ക് ലഭിക്കുന്ന പ്രതിഫലം ഈ ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് വിനിയോഗിക്കുന്നതിന് പരിഗണിക്കണം. വർക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറ്റപ്പെടുന്ന ജീവനക്കാരെ മുഴുവൻ പുതിയ പ്രൊജക്ടുകളിൽ നിയമിച്ച ശേഷമേ പുറമെ നിന്ന് ആളുകളെ എടുക്കാവൂ എന്ന നിർദേശം കൂടി സർക്കാർ മുന്നോട്ടുവെക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.