ജോയി അറയ്ക്കലിന് വയനാട് കണ്ണീരോടെ വിട നൽകി

Posted on: May 1, 2020

മാനന്തവാടി : പ്രമുഖ പ്രവാസി വ്യവസായി ജോയി അറയ്ക്കലിന് വയനാട് കണ്ണീരോടെ വിട നൽകി. ചാർട്ടേഡ് വിമാനത്തിൽ ഇന്നലെ രാത്രി എട്ടു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ മാനന്തവാടിയിലെ അറയ്ക്കൽ പാലസിൽ എത്തിച്ചു. ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ, ആഷ്‌ലി എന്നിവരും മൃതദേഹത്തെ അനുഗമിച്ചു. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കളായ 20 പേർക്ക് മാത്രമെ ചടങ്ങുകളിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളു.

അറയ്ക്കൽ പാലസിൽ നിന്ന് ഇന്നു രാവിലെ ഏഴരയോടെ മൃതദേഹം ആംബുലൻസിൽ കണിയാരകം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ പള്ളിയിൽ എത്തിച്ചു. വികാരി ഫാ. പോൾ മുണ്ടോലിക്കൽ സംസ്‌കാരചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ഒ.ആർ. കേളു എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ എന്നിവർ അറയ്ക്കൽ പാലസിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സർക്കാരിന് വേണ്ടി എഡിഎം തങ്കച്ചൻ ആന്റണി റീത്ത് സമർപ്പിച്ചു.

ദുബായിലെ ഇന്നോവ റിഫൈനിംഗ് ആൻഡ് ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറായ ജോയി അറയ്ക്കൽ ഏപ്രിൽ 23 ന് ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14 ാം നിലയിൽ നിന്ന് വീണുമരിക്കുകയായിരുന്നു.