കേരളാ മ്യൂസിയത്തിനായി മുത്തൂറ്റ് ഫിനാന്‍സിന്റെ 25 കിലോവാട്ട് സൗരോര്‍ജ പദ്ധതി

Posted on: September 12, 2023

കൊച്ചി : കേരളത്തിലെ ഏറ്റവും പഴക്കമേറിയ കലാ, ചരിത്ര മ്യൂസിയങ്ങളിലൊന്നായ കേരളാ മ്യൂസിയത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് 25 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചു. സൗരോര്‍ജ്ജ പദ്ധതി മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. സുസ്ഥിര നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷിക്കുക എന്ന കമ്പനിയുടെ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പുതുതായി സ്ഥാപിച്ച സൗരോര്‍ജ്ജ പ്ലാന്റ് മ്യൂസിയത്തിന്റെ വൈദ്യുത ആവശ്യങ്ങളുടെ പകുതി നിറവേറ്റാന്‍ പര്യാപ്തമാണ്. ഇതിലൂടെ പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ ലാഭിക്കാനാവും.

കേരളാ മ്യൂസിയം ഡയറക്ടര്‍ അതിഥി നായര്‍, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍, കേരളാ മ്യൂസിയം മാനേജര്‍ ജൂഡി ഹന്‍സണ്‍ എന്നിവര്‍ ഈ അവസരത്തില്‍ സന്നിഹിതരായിരുന്നു.

രജിസ്ട്രേഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ആയി 1984-ല്‍ സ്ഥാപിതമായ മാധവന്‍ നായര്‍ ഫൗണ്ടേഷനാണ് കേരളാ മ്യൂസിയം മാനേജ് ചെയ്യുന്നത്. സമകാലിക ഇന്ത്യന്‍ കലാ രൂപങ്ങളുടെ നവീനവും പുരാതനവുമായ നിരവധി ശേഖരങ്ങള്‍ ഇവിടെയുണ്ട്. ഇവയില്‍ പലതും പ്രാദേശിക നിധികളായാണ് കണക്കാക്കപ്പെടുന്നത്. ഉയര്‍ന്ന താപനിലയും അന്തരീക്ഷത്തിലെ ജലാംശവും മൂലം മോശമാകുന്നതു തടയാനായി ചില്ലു കൂടുകളിലോ പ്രത്യേകമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ള വിധത്തിലോ ആണ് ഇവിടെയുള്ളവയില്‍ മിക്കവാറും പ്രദര്‍ശന വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയത്തിന്റെ വൈദ്യുതി ബില്ലുകള്‍ വഴി വന്‍ പ്രവര്‍ത്തന ചെലവാണ് ഇതുമൂലമുണ്ടാകുന്നത്. പുതുതായി സ്ഥാപിച്ച സൗരോര്‍ജ്ജ പദ്ധതി മ്യൂസിയത്തിന്റെ വൈദ്യുത ആവശ്യത്തിന്റെ 50 ശതമാനവും നിറവേറ്റുകയും പ്രതിവര്‍ഷം വൈദ്യുത ചാര്‍ജ് ഇനത്തില്‍ അഞ്ചു ലക്ഷം രൂപ ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും.

തങ്ങള്‍ കേരളത്തില്‍ ഉടലെടുത്ത കമ്പനിയാണെന്നും ഇവിടെയുള്ള സംസ്‌കാരത്തെ സംരക്ഷിക്കാനും സംസ്ഥാനത്തിന്റെ വളര്‍ച്ചയെ സഹായിക്കാനും പ്രതിബദ്ധതയുള്ളവരാണെന്നും ഈ അവസരത്തില്‍ സംസാരിച്ച മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്ജ് പറഞ്ഞു. സമകാലീന കലാ രൂപങ്ങളുടെ കാര്യത്തില്‍ കേരളാ മ്യൂസിയം ഒരു മികച്ച നിധിയാണ്. നൂറുകണക്കിനു പേര്‍ക്ക് ചിത്രങ്ങളും അവിടെയുള്ളവയുടെ ആയിരക്കണക്കിനു വരുന്ന വിശദാംശങ്ങളും കാണാനാവുന്നുണ്ട്. മ്യൂസിയത്തിനു പിന്തുണ നല്‍കാനും സുസ്ഥിര ഭാവിക്കായി മുന്നേറാനുമുള്ള കമ്പനിയുടെ നീക്കങ്ങളുടെ ഒരു നിര്‍ണായക ഭാഗമാണ് ഈ സൗരോര്‍ജ്ജ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ മ്യൂസിയത്തിന് മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നു ലഭിച്ച പിന്തുണയെ അഭിനന്ദിക്കുന്നതായി കേരളാ മ്യൂസിയം ഡയറക്ടര്‍ അതിഥി നായര്‍ പറഞ്ഞു. ഭാവി തലമുറകള്‍ക്കായി നമ്മുടെ പ്രാദേശിക സംസ്‌ക്കാരവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ ഈ നീക്കം സഹായിക്കും. 39 വര്‍ഷത്തിലേറെയായുള്ള ഹെറിറ്റേജ് മ്യൂസിയമാണ് തങ്ങളുടേത്. പാനലുകള്‍ സ്ഥാപിക്കുമ്പോള്‍ മ്യൂസിയത്തിന്റെ ഹെറിറ്റേജ് ദൃശ്യത്തിനു കോട്ടം വരുത്താതിരിക്കാന്‍ തങ്ങള്‍ ശ്രദ്ധിച്ചിരുന്നു. റൂഫ് ടെറസില്‍ സീറോ ലെവല്‍ ഉയരത്തിലാണു പാനലുകള്‍ സ്ഥാപിച്ചത്. പുതിയ സോളാര്‍ വൈദ്യുത പദ്ധതി മ്യൂസിയത്തിന്റെ പ്രവര്‍ത്തന ചെലവിന്റെ കാര്യത്തില്‍ സഹായകമാകും. ചെലവുകള്‍ കുറക്കാന്‍ മാത്രമല്ല, പ്രകൃതിക്കും സുസ്ഥിരതയ്ക്കുമായി കൂടുതല്‍ സംഭാവന ചെയ്യാനും ഇതു സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഎസ്ആര്‍ നീക്കങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയവ മുത്തൂറ്റ് ഫിനാന്‍സിന്റെ മുഖ്യ ശ്രദ്ധ പതിപ്പിക്കുന്ന മേഖലകളാണ്. മുന്‍കാലത്ത് നിരവധി പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതികള്‍ക്ക് കമ്പനി പിന്തുണ നല്‍കിയിട്ടുണ്ട്. മൈസൂരില്‍ ബെലുകു ഫൗണ്ടേഷനുമായി സഹകരിച്ച് 50 ട്രൈബല്‍ കുടുംബങ്ങള്‍ക്ക് സോളാര്‍ ഹോം ലൈറ്റിംഗ് കിറ്റുകള്‍ നല്‍കിയതും മഹാരാഷ്ട്രയിലെ പൂനെയില്‍ ട്രൈബല്‍ കുട്ടികള്‍ക്ക് 450 സോളാര്‍ ലാമ്പുകള്‍ നല്‍കിയതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.