കടല്‍സസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിന് ആഴക്കടല്‍ ഗവേഷണ ദൗത്യം

Posted on: February 25, 2021

കൊച്ചി : കടല്‍സസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അവയുടെ ശാസ്ത്രീയ വിവരശേഖരത്തിനുള്ള ആഴക്കടല്‍ ഗവേഷണ ദൗത്യത്തിന് തുടക്കം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ), സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ), ഫിഷറി സര്‍വേ ഓഫ് ഇന്ത്യ (എഫ്എസ്ഐ) എന്നിവര്‍ സംയുക്തമായാണ് സമുദ്രഗവേഷണ യാത്ര നടത്തുന്നത്. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗവേഷണ ദൗത്യമാണിത്.

ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ ഗവേഷണ പദ്ധതിക്ക് അതീവ പ്രാധാന്യമുണ്ട്. യുഎസിലേക്ക് സമുദ്രഭക്ഷ്യ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ കടല്‍സസ്തനികളുടെ വംശസംഖ്യ, ബൈകാച്ചായി പിടിക്കപ്പെടുന്ന സസ്തനികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. 2017 മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കുന്നതിന് സമയം അനുവദിച്ചിരിക്കുകയാണ്.

സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ കടല്‍ സസ്തനികളെ മനപൂര്‍വം കൊല്ലുന്നത് അനുവദിക്കരുതെന്ന് യുഎസ് നിയമം ആവശ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കമിട്ട സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സിഎംഎഫആര്‍ഐ, എംപിഇഡിഎ, എഫ്എസ്ഐ എന്നിവര്‍ ചേര്‍ന്ന് ആഴക്കടല്‍ ഗവേഷണയാത്ര നടത്തുന്നത്.

ആഴക്കടലിലെ വിവിധ ഭാഗങ്ങളില്‍ തിമിംഗലമുള്‍പ്പെടെയുള്ള കടല്‍സസ്തനികളുടെ ലഭ്യത തിട്ടപ്പെടുത്തുന്നതിനുള്ള നിരീക്ഷണം, അത്തരം മേഖലകളിലെ സമുദ്രശാസ്ത്ര പ്രത്യേകതകള്‍ രേഖപ്പെടുത്തല്‍ എന്നിവയാണ് ഗവേഷണ യാത്രയുടെ ലക്ഷ്യം. ഈ ഗവേഷണത്തിലൂടെ ഇവയുടെ സംരക്ഷണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നതിലൂടെ വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി വ്യാപാരം ശക്തിപ്പെടുത്താന്‍ സഹായകരമാകുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ആഴക്കടല്‍ ഗവേഷണദൗത്യം എംപിഇഡിഎ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് ഐഎഎസ് ഫ്ളാഗ് ഓഫ് ചെയ്തു. ഡോ എ ഗോപാലകൃഷ്ണന്‍, എഫ്എസ്ഐ ഡയറക്ടര്‍ ജനറല്‍ ഡോ എല്‍ രാമലിംഗം, ഗവേഷണ പദ്ധതിയുടെ മുഖ്യഗവേഷകനും സിഎംഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റുമായ ഡോ ആര്‍ ജയഭാസകരന്‍ എന്നിവര്‍ സംബന്ധിച്ചു.