ഡ്രൈവര്‍മാരുടെ വാക്സിനേഷനായി ഊബര്‍ 18.5 കോടി രൂപ പ്രഖ്യാപിച്ചു

Posted on: May 1, 2021

കൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിന്റെ ഭാഗമായി പ്ലാറ്റ്ഫോമിലെ 1,50,000 വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടുത്ത ആറു മാസത്തിനുള്ളില്‍ വാക്സിനേഷന്‍ നല്‍കുന്നതിനായി ഊബര്‍ 18.5 കോടി രൂപ പ്രഖ്യാപിച്ചു.

വാക്സിനേഷനായി കാര്‍, ഓട്ടോ, മോട്ടോ ഡ്രൈവര്‍മാര്‍ ചെലവഴിച്ച സമയത്തിനായി ഊബര്‍ നഷ്ട പരിഹാരം നല്‍കും. കുത്തിവയ്പ്പെടുത്തതിന്റെ സാധുവായ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ രണ്ടു ഷോട്ടുകള്‍ക്കും 400 രൂപ വീതം ലഭിക്കും. ഏപ്രില്‍ 30നകം കുത്തിവയ്പ്പെടുത്ത ഡ്രൈവര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ഫണ്ട് ലഭിക്കും.

ഇന്ത്യയുടെ കോവിഡ് പ്രതിസന്ധി നേരിടുന്നതിന് മാസ് വാക്സിനേഷന്‍ നിര്‍ണായകമാണ്, ഡ്രൈവര്‍മാര്‍ക്കും റൈഡര്‍മാര്‍ക്കും വിശാലമായ സമൂഹത്തിനും എത്രയും വേഗം സംരക്ഷണം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിതെന്നും ഇന്ത്യയുടെ ചലനാത്മകത നിലനിര്‍ത്തുന്നതിന് തങ്ങള്‍ അനിവാര്യമാണെന്ന് ഊബര്‍ ഡ്രൈവര്‍മാര്‍ കഴിഞ്ഞ വര്‍ഷം തന്നെ തെളിയിച്ചതാണെന്നും അതുകൊണ്ടു തന്നെ വാക്സിനേഷന്‍ എടുക്കുന്നതിനും അവരെ പരമാവധി പിന്തുണയ്ക്കുന്നുവെന്നും ഡ്രൈവര്‍മാര്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ഉടനെ ആശയ വിനിമയം നടത്തി ഓഫര്‍ സ്വീകരിക്കുവാന്‍ അവരെ പ്രോല്‍സാഹിപ്പിക്കുമെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ, സപ്ലൈ-ഡ്രൈവര്‍ ഓപറേഷന്‍സ് മേധാവി പവന്‍ വൈഷ് പറഞ്ഞു.

കോവിഡ്-19നെതിരായ ഇന്ത്യയിലെ പോരാട്ടത്തിലെ ഊബറിന്റെ ഏറ്റവും പുതിയ സംരംഭമാണ് വാക്സിനേഷന്‍ ഡ്രൈവ്. ഈ വര്‍ഷം മാര്‍ച്ചില്‍ ആളുകളെ ഏറ്റവും അടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് സൗജന്യമായി എത്തിക്കുന്നതിനും തിരിച്ചു കൊണ്ടു വരുന്നതിനുമായി ഊബര്‍ 10 കോടി രൂപയുടെ സൗജന്യ റൈഡുകള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം മാത്രം ഊബര്‍ ഡ്രൈവര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഡോക്ക്സ് ആപ്പിലൂടെ 9000 സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ഒരുക്കിയിരുന്നു.

 

TAGS: Uber |