കേരളത്തിൽ ഇ – സിഗരറ്റ് നിരോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Posted on: June 30, 2016

E--Cigarette-Bigതിരുവനന്തപുരം : കേരളത്തിൽ ഇലക്‌ട്രോണിക് സിഗരറ്റ് (ഇ-സിഗററ്റ്) നിരോധിക്കാൻ തീരുമാനം. അർബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്ന പഠന റിപ്പോർട്ടുകളെ തുടർന്നാണ് ഇ – സിഗരറ്റ് നിരോധിക്കാൻ ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചർ നിർദേശിച്ചത്. ഇ-സിഗരറ്റിന്റെ ഉത്പദനം, വിപണനം, പരസ്യപ്പെടുത്തൽ തുടങ്ങിയവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.

യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇ-സിഗരറ്റ് വിപണി വ്യാപകമാവുന്നുവെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. കഞ്ചാവ്, ഹാഷിഷ്, തുടങ്ങിയ ലഹരിവസ്തുക്കൾ വലിക്കാൻ ഇ-സിഗററ്റ് ഉപയോഗിച്ചുവരുന്നതായി സംസ്ഥാന ഡ്രഗ് എൻഫോഴ്‌സസ് കണ്ടെത്തിയിരുന്നു. കുട്ടികളിൽ ഇ-സിഗരറ്റ് ഉപയോഗം ക്രമേണ സാധാരണ സിഗരറ്റടക്കം പുകയില ഉത്പന്നങ്ങളുടേയും മയക്കുമരുന്നിന്റേയും ഉപയോഗത്തിലേക്ക് എത്തിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇ-സിഗരറ്റ് അർബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്ന് വ്യക്തമായത്. കാഴ്ചയിൽ യഥാർത്ഥ സിഗരറ്റിനെ പോലെ തോന്നിപ്പിക്കുന്ന ഇ-സിഗരറ്റ് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്ക് ഉപകരണമാണ്. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും സമന്വയിപ്പിച്ചുള്ള ദ്രവരൂപത്തിലുള്ള വസ്തുവാണ് ഇ-സിഗരറ്റിൽ ഉപയോഗിക്കുന്നത്. ഇത് ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്ക് വലിക്കുന്നത്. സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ശീലം ക്രമാതീതമായി വർദ്ധിക്കുന്നത് ആശങ്കാജനകമാണ്.

അംഗീകാരമില്ലാത്ത കൊറിയർ സർവീസുകളിലൂടെയും ഓൺലൈൻ വ്യാപാരത്തിലൂടെയും അനധികൃതമായി വിദേശവസ്തുക്കൾ വിൽക്കുന്നവരിലൂടെയുമാണ്. സംസ്ഥാനത്ത് ഇ – സിഗരറ്റ് എത്തുന്നത്. 2014 ൽ കേന്ദ്ര സർക്കാർ ഇ- സിഗരറ്റിന്റെ ദൂഷ്യവശങ്ങൾ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസമിതി ഇ-സിഗരറ്റ് എത്രയും വേഗം നിരോധിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇ-സിഗരറ്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.