ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ യു എസ് സുരക്ഷാ മാതൃക

Posted on: September 17, 2019

ന്യൂഡല്‍ഹി : ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ യുഎസിലെ സുരക്ഷാ മാതൃകകള്‍ വൈകാതെ നടപ്പാക്കും. കഴിഞ്ഞ വര്‍ഷം 14 കോടി യാത്രക്കാരാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ കടന്നുപോയത്.

കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിനു കീഴിലെ ദ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും (ബിലിഎഎസ്) യു എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനും (ടിഎസ്എ) തമ്മില്‍ ധാരണയായി. ആദ്യപടിയായി ബിസിഎഎസിനു കീഴിലെ 50 ജീവനക്കാര്‍ക്ക് ടിഎസ്എ പരിശീലനം ആരംഭിച്ചു.

വിമാനത്താവളങ്ങളില്‍  യാത്രക്കാരോടും ഒപ്പമുള്ളവരോടും അവരറിയാതെ വിവരങ്ങള്‍ ശേഖരിക്കുകയാണു പുതിയ സമീപനം. യാത്രക്കാരും സന്ദര്‍ശകരും കാത്തിരിക്കുന്നിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സിവില്‍ വേഷത്തിലുണ്ടാകും. ഇവര്‍ യാത്രക്കാരുമായി സൗഹൃദ സംഭാഷണത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കും, സംശയകരമായി പെരുമാറുന്നവരെ പിടികൂടും.

വിമാനത്താവളങ്ങളിലെ ജീവനക്കാരെയും നിരീക്ഷിക്കും. ഒരു വിഭാഗത്തിലെ ജീവനക്കാര്‍ മറ്റു വിഭാഗങ്ങളില്‍ ഉള്ളവരുമായി ഇടകലരുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തും. മെറ്റല്‍ ഡിറ്റക്ടര്‍ മാറ്റി, ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യാന്‍ സഹായിക്കുന്ന യന്ത്രവാതില്‍ സ്ഥാപിക്കുന്നത് ആരംഭിച്ചു. ഇങ്ങനെ കടന്നുപോകുന്നവരില്‍ 10 ശതമാനത്തെ വിശദപരിശോധനയ്ക്കു വിധേയരാക്കും.

TAGS: Indian Airports |