ഇന്ത്യയുമായുള്ള കണക്ടിവിറ്റി വര്‍ധിപ്പിച്ച് വിയറ്റ്‌ജെറ്റ് കൊച്ചിയിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസിന് തുടക്കം കുറിക്കുന്നു

Posted on: July 7, 2023

കൊച്ചി : വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിക്കും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ വിയറ്റ്‌ജെറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023 ആഗസ്റ്റ് 12-ന് സര്‍വീസ് ആരംഭിക്കും. കേരളത്തിനും വിയറ്റ്‌നാമിനും ഇടയിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാനം കൊച്ചി വിമാനത്താവളത്തിന്റേയും ഇരു രാജ്യങ്ങളുടേയും വിനോദ സഞ്ചാരത്തിന്റേയും വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ഈ റൂട്ടിന് 2023 ആഗസ്റ്റ് 12-ന് തുടക്കം കുറിക്കുന്നതോടെ വിയറ്റ്‌ജെറ്റിന് ഇന്ത്യയ്ക്കും വിയറ്റ്‌നാമിനും ഇടയില്‍ ആഴ്ചയില്‍ 32 വിമാനങ്ങള്‍ വരെയെന്ന വിധത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്താനാവും. ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദ സഞ്ചാരം, സാമ്പത്തിക-വ്യാപാര ബന്ധങ്ങള്‍, ഉഭയകക്ഷി ബന്ധങ്ങള്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കാനും ഇതു സഹായകമാകും.

കൊച്ചിയേയും ഹോചിമിന്‍ സിറ്റിയേയും ബന്ധിപ്പിച്ചുള്ള റൂട്ടിനു തുടക്കം കുറിക്കുന്നത് സാമ്പത്തിക, വ്യാപാര, വിനോദ സഞ്ചാര സഹകരണങ്ങള്‍ക്കും വിയറ്റ്‌നാമിനും ദക്ഷിണേന്ത്യയ്ക്കും ഇടയിലുള്ള ജനങ്ങളുടെ യാത്രയ്ക്കും പുതിയ പ്രേരകശക്തിയാകുമെന്ന് പരിപാടിയില്‍ സംസാരിക്കവെ ഇന്ത്യയിലെ വിയറ്റ്‌നാം അംബാസിഡര്‍ ന്യൂയെന്‍ തങ്് ഹായ് പറഞ്ഞു. വിയറ്റ്‌നാമിന്റേയും ഹോചിമിന്‍ സിറ്റിയുടെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം സന്ദര്‍ശകര്‍ക്ക് വിയറ്റ്‌നാമിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റ് രാജ്യങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഏറെ സൗകര്യപ്രദമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ മധ്യനിര പട്ടണങ്ങളും വിയറ്റ്‌നാമും തമ്മിലുള്ള യാത്രാബന്ധത്തിനു തുടക്കം കുറിക്കുകയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഏറ്റവും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുകയും ചെയ്യുന്ന വിയറ്റ്‌ജെറ്റിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കും വിയറ്റ്‌നാമിനും ഇടയിലുള്ള യാത്രാബന്ധങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തന്ത്രപരമായ പദ്ധതിയിലൂടെ കൊച്ചിക്കും ഹോചിമിന്‍ സിറ്റിക്കും ഇടയില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി പ്രതിവാരം നാലു വിമാനങ്ങളാവും ഉണ്ടാകുക. കൊച്ചിയില്‍ നിന്നു പ്രാദേശിക സമയം 23.50-ന് പുറപ്പെടുന്ന വിമാന ഹോചിമിന്‍ സിറ്റിയില്‍ പ്രാദേശിക സമയം 06.40-നാവും എത്തിച്ചേരുക. തിരിച്ചുള്ള വിമാനങ്ങള്‍ ഹോചിമിന്‍ സിറ്റിയില്‍ നിന്നു പ്രാദേശിക സമയം 19.20-ന് പുറപ്പെട്ട് കൊച്ചിയില്‍ പ്രാദേശിക സമയം 22.50-ന് എത്തിച്ചേരും. ഇതിനു പുറമെ ഇന്ത്യക്കാര്‍ക്ക് മുംബൈ, ന്യൂഡെല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നു ഹാനോയി, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള വിയറ്റ്‌ജെറ്റ് വിമാനങ്ങളിലും വിയറ്റ്‌നാമിലേക്കു പോകാം.

ഇന്ത്യയേയും വിയറ്റ്‌നാമിനേയും ബന്ധിപ്പിക്കുന്ന എയര്‍ലൈന്‍ എന്ന നിലയില്‍ വിയറ്റ്‌ജെറ്റിന്റെ ഈ പുതിയ റൂട്ട് ഇന്ത്യയ്ക്കും വിയറ്റ്‌നാമിനും ഇടയിലുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച വിയറ്റ്‌ജെറ്റ് വൈസ് പ്രസിഡന്റ് ഓഫ് കോമേഴ്‌സ് ജെയ് എല്‍ ലിംഗേശ്വര പറഞ്ഞു. വിപുലമായ ഉല്‍പന്നങ്ങളും സേവനങ്ങളും മല്‍സരാധിഷ്ഠിതവും ന്യായവുമായ നിരക്കുകളില്‍ ലഭ്യമാക്കി കേരളത്തിലേയും ഇന്ത്യയിലേയും വിയറ്റ്‌നാമിലേയും വിനോദ സഞ്ചാര മേഖലയ്ക്ക് ഗണ്യമായ സംഭാവനയായിരിക്കും വിയറ്റ്‌ജെറ്റ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

പേള്‍ ഓഫ് ദി ഫാര്‍ ഈസ്റ്റ് എന്ന് അറിയപ്പെടുന്ന ഹോചിമിന്‍ സിറ്റിക്ക് 300ലേറെ വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. സോളോ, കപ്പിള്‍, ഫാമിലി വിഭാഗങ്ങളിലായുള്ള യാത്രക്കാരുടെ കാര്യത്തില്‍ ഏഷ്യയിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നു കൂടിയാണ് ഹോചിമിന്‍ സിറ്റി. എയര്‍ലൈനിന്റെ വിപുലമായ വിമാനങ്ങളും സൗകര്യപ്രദമായ സമയവും വഴി യാത്രക്കാര്‍ക്ക് വിയറ്റ്‌നാമിലെ നഗരങ്ങളും പ്രസിദ്ധമായ തീരപ്രദേശങ്ങളും ആസ്വദിക്കാനാവും.

ഈ അവസരത്തില്‍ വിയറ്റ്‌ജെറ്റ് തങ്ങളുടെ സിഗ്നേചര്‍ മെഗാ സെയില്‍ പ്രമോഷന്‍ അവതരിപ്പിച്ചു കൊണ്ട് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 5555* രൂപ മുതലുള്ള ഒരു ഭാഗത്തേക്കുള്ള നിരക്കും ബിസനസ്, സ്‌കൈബോസ് ടിക്കറ്റുകള്‍ക്കുള്ള ഡിസ്‌കൗണ്ടഡ് നിരക്കും അവതരിപ്പിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ www.vietjetair.com ല്‍ ലഭ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയും മുന്‍ അംബാസിഡറുമായ വേണു രാജാമണി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രതിനിധി മനു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.