വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ 25,000 ധാരണാപത്രങ്ങൾ

Posted on: January 13, 2017

കൊച്ചി : വെള്ളിയാഴ്ച സമാപിച്ച എട്ടാമത് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിൽ 25,000 ത്തിലേറെ ധാരാണാ പത്രങ്ങൾ ഒപ്പിട്ടു. രണ്ട് വർഷം മുൻപ് നടന്ന ഏഴാമത് ഉച്ചകോടിയിൽ 22,000 ധാരണാ പത്രങ്ങളാണ് ഒപ്പിട്ടിരുന്നത്.

രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2003 ലാണ് ആരംഭിച്ചത്. ഇത്തവണത്തെ ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭരണാധികാരികളുടെ ഒരു നീണ്ട നിര തന്നെ സംബന്ധിച്ചു. കൂടാതെ ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും വൻകിട കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ, നോബേൽ പുരസ്‌കാര ജേതാക്കൾ, പ്രമുഖ ശസ്ത്രജ്ഞർ എന്നിവരൊക്കെ സന്നിഹിതരായിരുന്നു.

എട്ടാമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഗുജറാത്തിനെ മാത്രമല്ല, മുഴുവൻ രാജ്യത്തേയും ലോകവുമായി ബന്ധിപ്പിക്കുന്നതിന് സഹായകമായതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. കമ്പനി ചീഫ് എക്‌സിക്യൂട്ടീവുമാരുടെ ഒത്തുചേരൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

പോർത്തുഗീസ് പ്രധാനമന്ത്രി ആന്റോണിയോ കോസ്റ്റ, കെനിയൻ പ്രസിഡന്റ് യു.എം. കെനിയാറ്റ, പോളണ്ട് ഉപ പ്രധാനമന്ത്രി പിയോട്ടർ ഗ്ലിൻസ്‌കി, റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ദിമിത്രി റോസോഗിൻ, ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ-മാർക് ഐരോൾട്, കനേഡിയൻ പശ്ചാത്തല വികസന വകുപ്പ് മന്ത്രി അമർജീത് സോഹി, ജപ്പാൻ വാണിജ്യ വകുപ്പ് മന്ത്രി ഹിരോഷി ഗെ സെക്കോ, ഇന്ത്യയിലെ നേപ്പാൾ അംബാസഡർ ദീപ്കുമാർ ഉപാദ്ധ്യായ തുടങ്ങിയവർ ഉച്ചകോടിയിൽ സംബന്ധിച്ച് വിദേശ നേതാക്കളിൽ പെടുന്നു.

ഉച്ചകോടിയിൽ പങ്കെടുത്ത ആഗോള കമ്പനികളുടെ സിഇഒ മാരിൽ ബോയിംഗ് ഇന്റർനാഷണലിന്റെ പ്രസിഡന്റ് ബെട്രാന്റ് മാർക് അല്ലൻ, എമർസൺ ഇലക്ട്രിക് കമ്പനി പ്രസിഡന്റ് എഡ്വാർഡ് എൽ മോൺസർ, ഇലക്ട്രിസൈറ്റ് ഡി ഫ്രാൻസെ ചെയർമാൻ ജെറമി വേർ, സുസുകി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിരോ സുസുകി, സിസ്‌കോ എക്‌സിക്യൂട്ടീവ് ചെയർമാൻ ജോൺ ചേംബേഴ്‌സ് തുടങ്ങിയവർ പെടുന്നു. മുകേഷ് അംബാനി, അരുന്ധതി ഭട്ടാചാര്യ, അനിൽ അംബാനി, ആനന്ദ് മഹീന്ദ്ര, ഗൗതം അദാനി, ദിലീപ് സാംഘ്‌വി, ആദി ഗോദ്‌റെജ്, അജയ് പിരമൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ ഇന്ത്യയിൽ നിന്നുള്ള വ്യവസായ പ്രമുഖരിൽ ഉൾപെടുന്നു.

TAGS: Vibrant Gujrat |