ഇന്ത്യയില്‍ സുവര്‍ണ ജൂബിലി നിറവില്‍ കാറ്റര്‍പില്ലര്‍

Posted on: February 23, 2021

കൊച്ചി : ഖനന ഉപകരണ ഉത്പാദകരായ കാറ്റര്‍പില്ലറിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ 50-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. പ്രവര്‍ത്തന മേഖലയില്‍ സുരക്ഷ, ഉത്പാദന ക്ഷമത, കാര്യക്ഷമത എന്നിവയില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതില്‍ കമ്പനി എന്നും മികവ് പുലര്‍ത്തി പോന്നിട്ടുണ്ട്. കാറ്റര്‍പില്ലറിന് 95 വര്‍ഷത്തെയെങ്കിലും വിദഗ്ധ പിന്തുണ ഉത്പാദന രംഗത്തുണ്ട്. 20 ലക്ഷം ആസ്തികളുടെ അടിത്തറയുള്ള കമ്പനിക്ക് 193 രാജ്യങ്ങളിലായി ശക്തമായ ഡീലര്‍ നെറ്റ്വര്‍ക്കും 160,000 ജീവനക്കാരുമുണ്ട്.

1930 മുതല്‍ ഇന്ത്യയില്‍ സാന്നിദ്ധ്യമുള്ള കാറ്റര്‍പില്ലര്‍ ഇതിനകം ആറ് ആത്യാധുനിക ഉത്പാദന യൂണിറ്റുകളും രണ്ട് ഗവേഷണ,വികസന കേന്ദ്രങ്ങളും അഞ്ച് ഉപ സംരംഭങ്ങളും എട്ട് കാറ്റര്‍പില്ലര്‍ ബ്രാന്‍ഡുകളും നിരവധി ആഗോള പ്രസ്ഥാനങ്ങളുടെ പിന്തുണയും കരസ്ഥമാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച സേവനങ്ങളും ഉത്പന്നങ്ങളും നല്‍കി ഇന്ത്യയിലെയും ലോകത്തെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് കമ്പനിയുടെ തന്ത്രം.

ദശകങ്ങളായി ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമാണ് കാറ്റര്‍പില്ലറെന്നും 1930 മുതല്‍ നിര്‍ണായക പങ്കാളിത്തമുണ്ടെന്നും വര്‍ഷങ്ങളായി രാജ്യത്തിന്റെ പുരോഗതിയില്‍ സാക്ഷ്യം വഹിക്കുന്നുണ്ടെന്നും കാറ്റര്‍പില്ലര്‍ ചെയര്‍മാനും സിഇഒയുമായ ജിം അമ്പിള്‍ബി പറഞ്ഞു. ഈ നാഴികക്കല്ലില്‍ എത്തിച്ചേരുന്നതില്‍ ഞങ്ങളുടെ ടീമിന്റെ ആത്മാര്‍ത്ഥതയും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ എത്തിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയും നിര്‍ണായകമാണെന്നും യുഎസ്-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത ഫോറത്തിന്റെ ബോര്‍ഡ് മെമ്പര്‍ കൂടിയായ അമ്പിള്‍ബി പറഞ്ഞു.

കാറ്റര്‍പില്ലര്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചതിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ് ഈ വര്‍ഷമെന്ന് കാറ്റര്‍പില്ലര്‍ ഇന്ത്യ മാനേജര്‍ ബന്‍സി ഫാന്‍സല്‍ക്കര്‍ പറഞ്ഞു. 1948ല്‍ ഭക്രാ നംഗല്‍ ഡാം നിര്‍മിക്കാന്‍ ഉപയോഗിച്ചത് കാറ്റര്‍പില്ലര്‍ ഉപകരണങ്ങളാണെന്നും ഇന്ത്യയിലെ ഖനനം, നിര്‍മാണം, ട്രാന്‍സിപോര്‍ട്ടേഷന്‍, ഊര്‍ജ്ജോത്പാദനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയിലെല്ലാം കാറ്റര്‍പില്ലര്‍ ഭാഗമായിരുന്നെന്നും ബാസി ഫാന്‍സല്‍ക്കര്‍ കൂട്ടിചേര്‍ത്തു.