ലോക് ഡൗണ്‍ : 93 നഗരങ്ങളില്‍ വായുമലിനീകരണത്തില്‍ കുറവ്

Posted on: March 30, 2020


ന്യൂഡല്‍ഹി : അടച്ചിടല്‍ നിലവില്‍ വന്നശേഷം ഡല്‍ഹിയുള്‍പ്പെടെ ഇന്ത്യയിലെ 90 ലേറെ നഗരങ്ങളിലെ വായു മലിനീകരണം കുറഞ്ഞു. പരിസ്ഥിതിയെ പണയം വെച്ചുകൊണ്ടുള്ള വികസനം അവസാനിപ്പിക്കാന്‍ നേരമായെന്നതിന്റെ സൂചനയായി ഇതിനെ കാണണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഡല്‍ഹിയിലെ അന്തരീക്ഷത്തിലുള്ള അതിസൂക്ഷമ മാലിന്യ കണങ്ങളുടെ (പി. എം. 2.5) അളവ് 30 ശതമാനമായിക്കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍ കാസ്റ്റിംഗ് റിസര്‍ച്ച്(സഫര്‍) പറയുന്നു. അഹമ്മദാബാദിലും (ഗുജറാത്ത്) പുന്നെയിലും (മഹാരാഷ്ട്ര) ഇത് 15 ശതമാനമായിക്കുറഞ്ഞു.

ശ്വാസകോശപ്രശ്‌നങ്ങള്‍ വഷളാക്കുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ (എന്‍. ഒ. എക്‌സ്) അളവ് പുന്നെയില്‍ 43 ശതമാനമായും മുംബൈയില്‍ 38 ശതമാനമായും അഹമ്മദാബാദില്‍ 50 ശതമാനമായും കുറഞ്ഞു. വാഹനങ്ങലാണ് എന്‍. ഒ. എക്‌സ് പുറന്തള്ളുന്നത്.

സാധാരണഗതിയില്‍ മാര്‍ച്ചില്‍ വായുമലിനീകരണം തരക്കേടില്ല എന്ന നിലയില്‍ (മലിനീകരണ സൂചികയില്‍ നൂറിനും ഇരുനൂറിനും ഇടയില്‍) നില്‍ക്കാറാണു പതിവ്. എന്നാല്‍, ഇപ്പോഴത് തൃപ്തികരമോ (50-100) നല്ലതോ (0-50) ആണെന്ന് സഫറിലെ ശാസ്ത്രജ്ഞനായ ഗുര്‍ഫാന്‍ ബെയ്ഗ് പറഞ്ഞു. അടച്ചിടലിന്റെ ഫലമാണിത്. വ്യവസായശാലകള്‍ പൂട്ടുകയും നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കുകയും ഗതാഗതം തീരെക്കുറയുകയും ചെയ്തതോടെ വായുവിന്റെ നിലവാരം മെച്ചപ്പെട്ടു വെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി. പി. സി. ബി.) രേഖയനുസരിച്ച് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം നല്ലത് എന്ന വിഭാഗത്തിലാണ്. സാധാരണനിലയില്‍ മലിനീകരണത്തോടു കൂടുതലായ കാന്‍പുരിലാകട്ടെ (യു. പി.) തൃപ്തികരം എന്ന വിഭാഗത്തിലാണിത്. സി. പി. സി. ബി.യുടെ നിരീക്ഷണത്തിലുള്ള 93 നഗരങ്ങളിലും വായുമലിനീകരണം വളരെക്കുറഞ്ഞ നിലയിലേയുള്ളൂ. 39 നഗരങ്ങള്‍ നല്ലത് എന്ന വിഭാഗത്തിലും 51 എണ്ണം ത്ൃപ്തികരം എന്ന വിഭാഗത്തിലുമാണ്. പരിസ്ഥിതിയുടെ ചെലവില്‍ വികസനം എന്ന ഭ്രമവുമായി നടക്കുന്ന സര്‍ക്കാരുള്‍ക്കുള്ള ഉണര്‍ത്തുപാട്ടാണ് ഈ വിവരമെന്ന് പരിസ്ഥിതിപ്രവര്‍ത്തകയും മൈ റൈറ്റ് ടു ബ്രെത്ത് പ്രചാരകയുമായ രവീണ കോലി പറഞ്ഞു.