May 2024
അര നൂറ്റാണ്ടുപിന്നിട്ട റെക്കോഡുമായി ഡോ. സെബാസ്റ്റ്യൻ നരിവേലി
Posted on: July 16, 2017
പാലാ : അപൂർവ്വ റെക്കോഡുകളിൽ അരനൂറ്റാണ്ടിന്റെ തിളക്കവുമായി പാലായുടെ സ്വന്തം ഡോ. വി. ജെ. സെബാസ്റ്റ്യൻ നരിവേലി. ലിംകാ ബുക്ക് ഓഫ് റിക്കോഡ്സ് – 2001 ൽ ഇൻഡ്യാസ് യംഗസ്റ്റ് ലക്ചറർ എന്ന് അംഗീകരിച്ച സെബാസ്റ്റ്യൻ നരിവേലി ഈ അസാധാരണതയിൽ 2017 ജൂലൈ 11 ന് 50 വർഷം പൂർത്തിയാക്കി. 18 ാം വയസ്സിൽ പാലാ സെന്റ് തോമസ് കോളേജിലായിരുന്നു അധ്യാപന രംഗത്തെ ഈ അസാധാരണ അരങ്ങേറ്റം. ഇപ്പോൾ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ ഹ്യുമാനിറ്റീസ് വകുപ്പ് മേധാവിയായ ഡോ. നരിവേലി ലോകമലയാളികളിൽ ഏറ്റം കുറഞ്ഞ പ്രായത്തിൽ ഡിഗ്രി കരസ്ഥമാക്കിയിട്ട് 52 വർഷം പൂർത്തിയാക്കി. ഇതിനിടെ 1965 മുതൽ 99 വരെ ഇന്ത്യയിലെ ഏറ്റം പ്രായം കുറഞ്ഞ ബിരുദധാരി എന്ന സ്ഥാനവും നേടി.
പി എസ് സി ഗൈഡുകൾ, ക്വസ്റ്റ്യൻബാങ്ക്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിൽ സജീവ സാന്നിധ്യമാണ് സെബാസ്റ്റ്യൻ. എച്ച് & സി പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 3333 – ക്വിസ് 2016-ലും പ്രഫസർ നരിവേലി ഉത്തരത്തിൽ പ്രത്യക്ഷപ്പെടുന്നു.
കോട്ടയം ജില്ലയിൽ പാലായ്ക്ക് സമീപം കൊഴുവനാലിൽ ഈറാനിമോസ് നരിവേലി – മേരിക്കുട്ടി ദമ്പതികളുടെ ഒമ്പതു മക്കളിൽ രണ്ടാമൻ പാഠ്യരംഗത്ത് ഹരിശ്രീ കുറിച്ചത് മൂന്നാം വയസ്സിൽ രണ്ടാം ക്ലാസിൽ. നാല്, അഞ്ച് ക്ലാസുകളിലെ പഠനം വീട്ടിൽ. കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് യുപി സ്കൂളിൽ 6 ാം ക്ലാസിൽ ചേരുമ്പോൾ വയസ് 6. തുടർന്ന് മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നിന്ന് 12 ാം വയസ്സിൽ 11 ാം ക്ലാസ് പിന്നിട്ടു. ടീനേജിനു മുമ്പുതന്നെ പാലാ സെന്റ് തോമസ് കോളേജിൽ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായി. തുടർന്ന് ബി.എ. 1965-67 ൽ സെന്റ് തോമസിലെ ഇംഗ്ലീഷ് എംഎ പ്രഥമ ബാച്ചിൽ പ്രവേശനം.
തിരുവനന്തപുരം സ്വദേശി ഡോ. ശിവരാമ സുബ്രമണ്യ അയ്യരായിരുന്നു സെന്റ് തോമസിൽ ഇംഗ്ലീഷ് എംഎ ആദ്യ ബാച്ചുകളുടെ മുഴുസമയ കോ-ഓർഡിനേറ്റർ. തന്റെ പ്രിയ ശിഷ്യന് അദ്ദേഹം നൽകിയ പേര് ”പ്രോബ്ളം ചൈൽഡ്”.
സംസ്ഥാനത്ത് നിരവധി ജൂണിയർ കോളേജുകൾ തുടങ്ങുകയും പലതും അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്ത 1964-69 കാലഘട്ടത്തിൽ, ഇംഗ്ലീഷ് എംഎ ബിരുദധാരികൾക്ക ഏറെ ജോലി സാധ്യത ഉണ്ടായിരുന്നു. അങ്ങനെ ഒരപേക്ഷ പോലും എഴുതാതെ സെബാസ്റ്റ്യൻ ലക്ചററായി. പിൽക്കാലത്ത് ജോലി ചെയ്ത രണ്ടു സ്ഥാപനങ്ങളിലും ജോലിക്ക് അപേക്ഷിക്കേണ്ടി വന്നില്ല എന്ന അപൂർവ്വതയും പിന്നീട് സെബാസ്റ്റ്യനെ തേടിയെത്തി.
സെബാസ്റ്റ്യൻ നരിവേലി പല ക്ലാസുകളിലും തന്നെക്കാൾ പ്രായം കൂടിയ വിദ്യാർത്ഥികളെകണ്ട് അമ്പരന്നു. ഏറ്റം പ്രായം കുറഞ്ഞ സഹപാഠികളും നിരവധി മുൻവിദ്യാർത്ഥികളും റിട്ടയർ ചെയ്തിട്ടു നാലഞ്ചുവർഷംകൂടി സെബാസ്റ്റ്യൻ സർവീസിൽ തുടർന്നത് പലർക്കും ജിജ്ഞാസ ഉളവാക്കി.
ഇംഗ്ലീഷ് ബിരുദാനന്തര-ഗവേഷണ വിഭാഗം മേധാവിയായി പാലാ സെന്റ് തോമസിൽ നിന്ന് 2004 ൽ വിരമിച്ച സെബാസ്റ്റ്യൻ നരിവേലി അധ്യാപന രംഗത്ത് സജീവമാണ് ഈ അനന്യസാധാരണൻ. ‘ഏറ്റം എളിയവരിൽ ഒരുവൻ’, ‘അറ്റ് ദ് ടൈ്വലൈറ്റ് ഓഫ് എ. ഫ്രൂട്ട്ഫുൾ സെഞ്ച്വറി’ എന്ന രണ്ടു പുസ്തകങ്ങൾ രചിച്ച ഡോ. നരിവേലി ദിനപത്രങ്ങളിലും നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ നിർമ്മലാ കോളേജിലും പിന്നീട് പാലാ അൽഫോൻസാ കോളേജിലും കെമിസ്ട്രി പ്രഫസറായി വിരമിച്ച ത്രേസ്യാമ്മ ജേക്കബ് മാടപ്പള്ളിമറ്റം ആണ് സെബാസ്റ്റ്യൻ നരിവേലിയുടെ ഭാര്യ. രണ്ട് ആൺമക്കളിൽ മൂത്തയാൾ ബിപിൻ, കുവൈറ്റിൽ ഹുവൈ കമ്പനിയിൽ സീനിയർ സെയിൽസ് മാനേജർ. ഭാര്യ ഫെബി ജോസ് ആണ്ടാശേരി. മക്കൾ: റയൻ, സെറാ. രണ്ടാമൻ ബോബി, മെൽബണിൽ ഡിസൈൻ എൻജിനീയർ. ഭാര്യ – നമിത സക്കറിയ അത്തിക്കൽ. മകൻ ജോർഡൻ ബോബി.
TAGS: Dr. V. J. Sebastian | Sebastian Narively |