കേരളത്തിലെ പൂരങ്ങള്‍ക്കായി റോബോട്ടിക്ക് ആനകളെ രംഗത്തിറക്കാന്‍ വോയിസസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ്

Posted on: February 5, 2024

കൊച്ചി : വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വോയിസസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ്, ക്ഷേത്രോല്‍സവങ്ങള്‍ക്കായി റോബോട്ടിക് ആനയെ രംഗത്തിറക്കുന്നു. കേരളത്തിന്റെയും തമിഴ്‌നാടിന്റേയും അതിര്‍ത്തി ഗ്രാമമായ ഗൂഡല്ലൂരില്‍ (നീലഗിരി ജില്ല) സ്ഥിതി ചെയ്യുന്ന മലയാളികള്‍ നേതൃത്വം നല്‍കുന്ന ശ്രീ ശങ്കരന്‍ കോവിലിലാണ് ലക്ഷണമൊത്ത ഒരു കൊമ്പന്റെ വലിപ്പമുള്ള ആദ്യ റോബോട്ടിക്ക് ആനയെ സമര്‍പ്പിച്ചിരിക്കുന്നത്. റോബോട്ടിക് എലിഫന്റ് പദ്ധതിയുടെ കീഴിലുള്ള ആദ്യത്തെ ആനയാണിത്. കേരളത്തിലെ ആചാരങ്ങളുടെ പഴമയും ആചാരങ്ങളും കൈവിടാതെ തന്നെ, ക്ഷേത്രോത്സവങ്ങളില്‍ കൂടുതല്‍ നൈതികത ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഓരോ വര്‍ഷവും 25 നാട്ടാനകള്‍ ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ ചരിയുന്നുണ്ടെന്നാണ് കണക്ക്. ആനകളുടെ ആക്രമണത്തില്‍ നിരവധി പാപ്പാന്മാരും കൊല്ലപ്പെടുന്നുണ്ട്. 2023 ല്‍ മാത്രം ആനകള്‍ ഇടഞ്ഞ് ആള്‍ക്കൂട്ടത്തിന് നേരെ ഓടിയ 293 സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പോയവര്‍ഷം നാല് പാപ്പാന്മാര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇക്കൊല്ലം ഇതുവരെ മാത്രം 15 ഇടത്ത് ആനകള്‍ ഇടഞ്ഞോടിയെന്ന റിപ്പോര്‍ട്ടുകളുണ്ട്. എട്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. ഉത്സവങ്ങളില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങള്‍ക്ക് വലിയ സുരക്ഷാഭീഷണിയാണ് ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നാട്ടാനകളുടെ എണ്ണത്തില്‍ വലിയ കുറവും ഉണ്ടായിട്ടുണ്ട്. 2019 ല്‍ സംസ്ഥാനത്ത് 500 ആനകള്‍ ഉണ്ടായിരുന്നിടത്ത് നിലവില്‍ 397 ആനകളാണുള്ളത്. അതില്‍ മൂന്നെണ്ണം 2024 ജനുവരിയില്‍ ചരിഞ്ഞു. വെറും നാല് വര്‍ഷത്തിനുള്ളില്‍ നാട്ടാനകളുടെ എണ്ണത്തില്‍ ഇത്രയും വലിയ കുറവുണ്ടായത് ആശങ്കയുണ്ടാക്കുന്നു.

ഇവിടെയാണ് റോബോട്ടിക് ആനകള്‍ പ്രസക്തമാകുന്നത്. റോബോട്ടിക് ആനകളുടെ ഉപയോഗത്തിലൂടെ ബന്ധനത്തില്‍ കഴിയുന്ന ആനകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാം. ജീവനുള്ള ആനകളുടെ അതേ രൂപഭാവവും ഗാംഭീര്യവും കാഴ്ച്ചയില്‍ ഇവ നല്‍കുകയും ചെയ്യുന്നു. ആനകളെ പരിചരിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യാം. ഘട്ടംഘട്ടമായി കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലും റോബോട്ടിക് ആനകളെ നല്‍കാനുള്ള ശ്രമത്തിലാണ് വോയിസസ് ഫോര്‍ ഏഷ്യന്‍ എലിഫെന്റ്‌സ്. ജീവനുള്ള ആനകളെ നാട്ടില്‍ എത്ര പരിചാരിച്ചാലും അവയുടെ പൂര്‍ണസൗഖ്യം ഉറപ്പിക്കാനാവില്ലെന്ന് പല അമ്പലങ്ങളുടെ പ്രതിനിധികളും തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ മാത്രമേ ആനകള്‍ക്ക് അതിജീവിക്കാന്‍ കഴിയൂ.

ഈ സാഹചര്യത്തില്‍ നമ്മുടെ പരമ്പരാഗത രീതികളും സംസ്‌കാരവും കൈവെടിയാതെ തന്നെ ഈ പ്രശ്‌നങ്ങളെ മാനുഷികമായി നേരിടാന്‍ റോബോട്ടിക്ക് ആനകളെ ഉപയോഗിക്കാമെന്ന് വോയിസസ് ഓഫ് ഏഷ്യന്‍ എലിഫന്റ്‌സ് സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സംഗീത അയ്യര്‍ പറഞ്ഞു. അഹിംസയിലൂന്നിക്കൊണ്ടുള്ള വിശ്വാസപാരമ്പര്യങ്ങളാണ് ഇന്ത്യയുടേത്. ആനകളെ മാത്രമല്ല, ഒരു ജീവിയേയും ഉപദ്രവിക്കരുത് എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ആനകളെ കുറിച്ച് ധാരാളം ശാസ്ത്രീയപഠനങ്ങള്‍ നടന്നിട്ടുണ്ട്. അവയുടെ ബുദ്ധിശക്തിയും മറ്റ് ജീവികളുമായി ഇടപഴകാനുള്ള കഴിവും പരിസ്ഥിതിയില്‍ അവയ്ക്കുള്ള സുപ്രധാന സ്ഥാനവുമെല്ലാം നമുക്കറിയാം. ഈ പഠനങ്ങളെല്ലാം ഒരുപോലെ തെളിയിക്കുന്നത് ആനകള്‍ കാടുകളിലാണ് ഏറ്റവും നന്നായി ജീവിക്കുന്നതെന്നാണ്. അവയെ മെരുക്കിയെടുത്ത് മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശരിയല്ല. ഈ പാവം ജീവികളെ അനാവശ്യമായി ദുരിതത്തിലാക്കുന്നതിന് പകരം അവയെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മറ്റ് മാര്‍ഗങ്ങള്‍ തെരെഞ്ഞെടുക്കുന്നതാണ് നല്ലതെന്നും സംഗീത അയ്യര്‍ പറയുന്നു.

നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ഐക്യരാഷ്ട്ര സംഘടനയുടെ നാമനിര്‍ദേശപ്പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്ത ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ് എന്ന ഡോക്യൂമെന്ററിയുടെ സംവിധായകയും നിര്‍മാതാവുമാണ് സംഗീത അയ്യര്‍. മതത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ ലാഭമുണ്ടാക്കാനായി ചൂഷണം ചെയ്യപ്പെടുകയും ഉപദ്രവങ്ങളേറ്റുവാങ്ങാനും വിധിക്കപ്പെട്ട ആനകളുടെ ദുരിതങ്ങള്‍ ആദ്യമായി ലോകത്തിന് കാണിച്ചുകൊടുത്ത ഡോക്യൂമെന്ററിയായിരുന്നു അത്.

മെരുക്കിയ ആനകളുടെ എണ്ണം കുറയ്ക്കാനുള്ള വഴികള്‍ തേടുന്നതിനൊപ്പം കാട്ടാനകളെ സംരക്ഷിക്കാനും മനുഷ്യരുമായുള്ള അവയുടെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനുമുള്ള വഴികളും ഈ സംഘടന ആസൂത്രണം ചെയ്യുന്നുണ്ട്. അടുത്തിടെ നിലമ്പൂര്‍ കാടുകളില്‍ ആനകളുടെ പുനരധിവാസത്തിനായി ഏതാണ്ട് നാലേക്കര്‍ ഭൂമി ഈ സംഘടന വാങ്ങിയിരുന്നു. മേഖലയിലെ ഏതാണ്ട് 340 ആനകള്‍ക്ക് സൈ്വര്യമായി വിഹരിക്കാനുള്ള ഇടമാക്കി ഇതിനെ മാറ്റും. ഭാവിയില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാനും പദ്ധതിയുണ്ട്. ഒഡിഷയിലും പശ്ചിമ ബംഗാളിലും റെയില്‍വേ ട്രാക്കുകളില്‍ നിന്ന് ആനകളെ അകറ്റുന്ന ”എലിസെന്‍സ്” സാങ്കേതികവിദ്യയും വോയിസസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ് സ്ഥാപിച്ചു. ഇതുവരെ ഏതാണ്ട് അറുന്നൂറോളം ആനകളെ ട്രെയിന്‍ അപകടങ്ങളില്‍ നിന്ന് രക്ഷിച്ചുവെന്നാണ് കണക്കുകള്‍. പശ്ചിമബംഗാളില്‍ പാലങ്ങള്‍ക്ക് ഇരുവശവും സോളാര്‍ വേലികള്‍ സ്ഥാപിച്ച് ട്രെയിനിടിച്ച് ആനകള്‍ കൊല്ലപ്പെടുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കി. കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആനകളുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കാന്‍.