സിവ : വസ്ത്രവിപണിയിലെ വിസ്മയം

Posted on: January 21, 2019

സ്ത്രീകളുടെ ജീവിതത്തിൽ ഏറ്റവും സുന്ദരമായ ദിവസങ്ങളാണ് ഗർഭകാലം. എന്നാൽ വളരുന്ന വയറിനനുസരിച്ചുള്ള വസ്ത്രങ്ങൾ ഒരു വെല്ലുവിളി തന്നെ ജോലി സ്ഥലത്തും പാർട്ടികളിലും പോകുമ്പോൾ ഗർഭിണികളെ അലട്ടുന്ന വലിയ പ്രശ്‌നമാണ് വസ്ത്രധാരണം. പ്രസവശേഷമോ യാത്രയ്ക്കിടയിലും ആളുകൾ കൂടുന്നിടത്തും മുലയൂട്ടുന്നത് അതിലും വലിയ ബുദ്ധിമുട്ടാകുന്നു. ഇതിനു പരിഹാരമായിട്ടാണ് മെയ് ജോയ് സിവ മെറ്റേണിറ്റി വെയർ വിപണിയിലെത്തിച്ചത്. സിവ മെറ്റേണിറ്റിവെയറിനെക്കുറിച്ച് മെയ് ജോയുടെ വാക്കുകളിലൂടെ…..

സിവയിലേക്ക്

വസ്ത്രവിപണിയിൽ അന്നേ വരെ ആരും പരീക്ഷിക്കാത്ത ആശയമാണ് മെയ് ജോയ് എന്ന യുവ സംരംഭക സിവയിലൂടെ പ്രാവർത്തികമാക്കിയത്. വൈകാതെ സിവയുടെ മെറ്റേണിറ്റിവെയറുകൾ വിപണിയിൽ തരംഗമായി. തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭംധരിച്ച സമയത്ത് പാകമായ വസ്ത്രങ്ങൾ ലഭിക്കാതെ വന്നപ്പോഴാണ് മെറ്റേണിറ്റിവെയർ വിപണിയിൽ ഇല്ല എന്നു മെയ് മനസ്സിലാക്കിയത്. ഫാഷൻ ഡിസൈനിംഗ് ബിരുദധാരിയായ മെയ് സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്താലോ എന്നു ചിന്തിച്ചു. ശൂന്യതയിൽ നിന്ന് വേണം തുടങ്ങാൻ. തന്റെ ഗർഭകാലമായതുകൊണ്ട് എങ്ങനെയാവണം വസ്ത്രം, ഏത് അളവിൽ വേണമെന്നൊക്കെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല. എങ്കിലും ഓരോ മാസത്തിലും വേണ്ട വസ്ത്രങ്ങൾ തയാറാക്കാൻ ഒന്നു മുതൽ ഒമ്പതു മാസം വരെയുള്ള ഗർഭിണികളുടെ അളവ് എടുത്തു.

അഞ്ചു പേരടങ്ങുന്ന മാനുഫാക്ചറിംഗ് യൂണിറ്റാണ് ആദ്യം തുടങ്ങിയത്. മെറ്റേണിറ്റി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് ഓരോരുത്തരോട് സംസാരിക്കുമ്പോഴും മെയ്ക്ക് മനസ്സിലായി. അങ്ങനെയാണ് ഒരു ഷോപ്പു തുടങ്ങാൻ തീരുമാനിക്കുന്നത്. സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യമെന്ന ആശയം പണ്ടുമുതൽ തന്നെ മെയുടെ മനസ്സിലുണ്ടായിരുന്നു.

എറണാകുളം തമ്മനത്ത് 2012 ഡിസംബർ 12 ന് ആദ്യത്തെ ഷോപ്പ് തുറന്നു. രണ്ടാമത്തെ മകളുടെ പേരാണ് ഷോപ്പിനിട്ടത് – സിവ. ഗർഭകാലത്ത് ധരിക്കാവുന്ന പാർട്ടിവെയർ, ടോപ്പുകൾ, സ്ലീവ്‌ലെസ് ടോപ്പുകൾ, കുർത്തി, നൈറ്റ് വെയർ, പൈജാമ സെറ്റ്, സൽവാർ സ്യൂട്ട് തുടങ്ങി വ്യത്യസ്ത ഡിസൈനോടു കൂടിയ വസ്ത്രങ്ങളാണ് സിവയിലുള്ളത്. ഇതോടൊപ്പം തന്നെ അമ്മമാർക്ക് മുലയൂട്ടാൻ മുൻഭാഗം എളുപ്പത്തിൽ തുറക്കാവുന്ന രീതിയിലുള്ള നൈറ്റി, പാർട്ടി വെയർ, കുർത്തി, ചുരിദാർ എന്നിവയും സിവയിലുണ്ട്. കേരളത്തിൽ ആദ്യമായി ഗർഭകാലത്ത് ഉപയോഗിക്കുന്ന സ്‌പെഷ്യൽ അണ്ടർഗാർമെന്റ്‌സും സിവ വിപണിയിൽ അവതരിപ്പിച്ചു.

കിഡ്‌സ് വെയർ ആൻഡ് വുഡൻ ടോയ്‌സ്

കസ്റ്റമേഴ്‌സിന്റെ ആവശ്യപ്രകാരം രണ്ടു വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും സിവ നിർമിച്ചു തുടങ്ങി. കൂടാതെ കുട്ടികൾക്കുളള പില്ലോ, തൊട്ടിൽ, ടോയ്‌സ് തുടങ്ങി വ്യത്യസ്തത നിറഞ്ഞ ഉല്പന്ന ശ്രേണിയാണ് സിവയുടെ ഓരോ ഷോറൂമിലും ഉള്ളത്.

ഉപയോഗശേഷം ബാധ്യതയായിക്കൊണ്ടിരുന്ന പ്ലാസ്റ്റിക് ടോയ്‌സിനു പ്രതിവിധിയാണ് വുഡൻ ടോയ്‌സ്. മണ്ണിനു പ്രശ്‌നമുണ്ടാവില്ല. ബാറ്ററിയില്ലാത്ത ടോയ്‌സ് ആയതുകൊണ്ട് അമിതമായ സൗണ്ടുകളും ഉണ്ടാവില്ല. രണ്ടുവയസ്സിനു താഴെയുള്ള കുട്ടികൾക്കായാണ് ടോയ്‌സും ഒരുക്കിയിരിക്കുന്നത്. വുഡൻ ടോയ്‌സിനും ആവശ്യക്കാരേറെയെന്ന് മെയ് ജോയ് ചൂണ്ടികാട്ടി.

പുതുമ തേടി

പുതിയ ഡിസൈനുകൾ തേടി എപ്പോഴും ആളുകളെത്തുന്നു. സിവ 400 ലേറെ ഡിസൈനുകൾ വിപണിയിലെത്തിച്ചു കഴിഞ്ഞു. ഓരോ സ്ത്രീയുടെയും ഗർഭകാലം കൂടുതൽ ആസ്വാദ്യകരമാക്കാനാണ് സിവ ലഷ്യമിടുന്നത്. അതിനനുസരിച്ചുള്ള ഡിസൈനിംഗും സ്്റ്റിംച്ചിംഗുമാണ് സിവ വസ്ത്രങ്ങളുടെ പ്രത്യേകത. മൂന്നു മാസം ആകുമ്പോൾ വാങ്ങുന്ന വസ്ത്രം ആറു മാസം വരെ ഉപയോഗിക്കാം. ഗർഭകാലത്തെ വസ്ത്രങ്ങൾ പ്രസവശേഷം മാറ്റിവയ്ക്കുക എന്ന പതിവ് ഇവിടെ വഴിമാറുന്നു. പ്രസവകാലത്തിനു ശേഷവും ഉപയോഗിക്കാൻ കഴിയുന്ന വസ്ത്രങ്ങളാണ് സിവയിലുള്ളത്.

പ്രസവകാലം സുഖകരമാക്കാൻ വസ്ത്രങ്ങൾ കൂടാതെ സുഖമായ ഉറക്കം പ്രദാനം ചെയ്യുന്ന ബോഡി പില്ലോ, ഫീഡിംഗ് കവർ, ഫീഡിംഗ് പില്ലോ തുടങ്ങി മെറ്റേണിറ്റി കിറ്റ് വരെ സിവയിൽ ലഭ്യമാണ്. കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്ന ഡിസൈൻ ചെയ്തുകൊടുക്കുന്നു. വസ്ത്രങ്ങൾ കാണുമ്പോഴുള്ള ഭംഗിയേക്കാൾ ഇടുമ്പോഴുള്ള കംഫർട്ടാണ് ശ്രദ്ധിക്കുന്നതെന്ന് മെയ്. കോട്ടൺ, റയോൺ, കോട്ടൺ പ്ലസ് റയോൺ മെറ്റീരിയലുകളിലാണ് വസ്ത്രങ്ങൾ നിർമിക്കുന്നത്. എറണാകുളത്തും തിരുപ്പൂരും ബംഗലുരുവിലും സിവയുടെ മനുഫാക്ചറിംഗ് യൂണിറ്റുണ്ട്.

തുടക്കം ഒന്ന് ലക്ഷ്യം നൂറ്

ഒന്നിലധികം ഷോപ്പുകൾ തുടങ്ങണമെന്ന് തുടക്കത്തിൽ തന്നെ ലക്ഷ്യമിട്ടിരുന്നു. മാർക്കറ്റിംഗ്, സെയിൽ മേഖലയിൽ പരിചയമില്ലാതിരുന്ന തനിക്ക് പിന്തുണയേകി ഒപ്പം നിന്നത് ഭർത്താവ് സുമോൺ പി. ചാക്കോ ആണെന്ന് മെയ് പറയുന്നു. ഇന്റീരിയർ ഡിസൈനറായ സുമോൺ തന്റെ ബിസിനസിനൊപ്പം സിവയുടെ മാർക്കറ്റിംഗ് നേതൃത്വം നല്കുന്നു. ആദ്യത്തെ വർഷങ്ങൾ കഠിനാധ്വാനത്തിന്റേതായിരുന്നുവെന്നു മെയ് ഓർത്തെടുക്കുന്നു. കുട്ടികളുടെ കാര്യം നോക്കിയിട്ടാണ് പലപ്പോഴും ഷോപ്പിലെത്തിയിരുന്നത്. മൂത്തമകൾ ജായ് ഏഴിലും ഇളയവൾ സിവ രണ്ടിലും പഠിക്കുന്നു.

തുടക്കത്തിൽ ഒരു ഡിസൈൻ ചെയ്ത് തയ്‌ച്ചെടുത്താൽ അത് കസ്റ്റമർക്ക് ഇഷ്ടപ്പെടുമോ എന്ന ഉറപ്പില്ലായിരുന്നു. എന്നാൽ ഇന്ന് എല്ലാകാര്യത്തിലും തനിക്ക് വ്യക്തത കൈവന്നുവെന്ന് മെയ്. കൂടാതെ ഇന്ന് കസ്റ്റമറുടെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും അവർ പറയുന്നതും സഹായകമാകുന്നു.

ഏഴായിരം മുതൽ പതിനായിരം വരെ ഡ്രസുകൾ മാസം വിറ്റഴിയുന്നു. 500 രൂപ മുതൽ 3000 രൂപ വരെ വിലയുള്ള മെറ്റേണിറ്റിവെയറുകൾ ലഭ്യമാണ്. ആമസോൺ, ഫ്‌ളിപ്പ്കാർട്ട്, സ്‌നാപ്പ്ഡീൽ, സിവയുടെ വെബ്‌സൈറ്റ് എന്നിവയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങാം.

ഇന്ന് സിവയ്ക്ക് കേരളത്തിൽ 18 ഉം പോണ്ടിച്ചേരി, കോയമ്പത്തൂർ, ബംഗലുരു എന്നിവിടങ്ങളിലായി ഓരോ ഷോപ്പുകളുൾപ്പെടെ 21 ഷോപ്പുകളുണ്ട്. ഈ വർഷം വിദേശത്തേക്കുള്ള കയറ്റുമതി തുടങ്ങി കഴിഞ്ഞു. ഭാവിയിൽ കൂടുതൽ ഷോപ്പുകൾ കേരളത്തിനു പുറത്ത് തുറക്കുകയും കയറ്റുമതി മെച്ചപ്പെടുത്തുകയുമാണ് മെയ് ജോയിയുടെ ലക്ഷ്യം.

അജിന മോഹൻ