ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങി ഐ.എം.എ കൊച്ചി

Posted on: February 23, 2019

കൊച്ചി : ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാനൊരുങ്ങി ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖ. ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയ്‌നിംഗ് ഒറ്റ ദിവസം, ഒരേ വേദിയില്‍ 35000 കുട്ടികള്‍ക്ക് നല്‍കി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പക്ഷാഘാതം, ഹാര്‍ട്ട് അറ്റാക്ക്, തീ പൊള്ളല്‍, റോഡപകടങ്ങള്‍, വെള്ളത്തില്‍ പോയുള്ള അപകടങ്ങള്‍, എന്നിങ്ങനെ വിവിധങ്ങളായ അത്യാഹിതങ്ങള്‍ സംഭവിക്കുന്ന അവസരങ്ങളില്‍ എങ്ങനെ പ്രഥമ ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിക്കാം എന്ന് കുട്ടികളെ പഠിപ്പിക്കും. 5000 പേരടങ്ങുന്ന 7 ഗ്രൂപ്പായി തിരിച്ചാണ് ട്രെയിനിംഗ് നല്‍കുക. ഇതിനായി 500 പേരടങ്ങുന്ന ട്രെയിനിംഗ് വിഭാഗവും സജ്ജരായിക്കഴിഞ്ഞു. എറണാകുളത്തും പരിസരങ്ങളിലുമുള്ള 100 സ്‌കൂളുകളിലെ കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.

ആരോഗ്യ പരിപാലന സൂചികയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തിലും ടെലിമെഡിസിന്‍, ഏജ് ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ തുടങ്ങിയ നൂതന ആശയങ്ങള്‍ കൊച്ചി സിറ്റിയിലെ ആശുപത്രികളില്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.എം.എ നേതൃത്വം നല്‍കും. കൂടാതെ ദേശീയ ആരോഗ്യമിഷനും, ജില്ലാ മെഡിക്കല്‍ ഓഫീസും ചേര്‍ന്ന് നടപ്പാക്കുന്ന ഹെല്‍ത്തി എറണാകുളം പദ്ധതിക്ക് എല്ലാ പിന്തുണയും ഐ.എം.എ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സെക്രട്ടറി ഡോ. ഹനീഷ് മീരാസ കൂട്ടിച്ചേര്‍ത്തു.

്‌ഐ.എം.എ കൊച്ചി ശാഖയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണ യോഗത്തില്‍ പ്രസിഡന്റ് ഡോ.എം.ഐ.ജുനൈദ് റഹ്മാന്‍, സെക്രട്ടറി ഡോ. ഹനീഷ് മീരാസ, ജോയിന്റ് സെക്രട്ടറി ഡോ. ശാലിനി സുധീന്ദ്രന്‍, മുന്‍ പ്രസിഡന്റ് ഡോ. എം. നാരായണന്‍, ഐ.എം.എ ഹൗസ് കണ്‍വീനര്‍ ഡോ.സച്ചിദാനന്ദ കമ്മത്ത് എന്നിവര്‍ പങ്കെടുത്തു.