ആയുര്‍വേദത്തെ ആഗോള ബ്രാന്‍ഡ് ആക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ

Posted on: November 23, 2018

കൊച്ചി : ആയുര്‍വേദ ആരോഗ്യ പരിചരണ രംഗത്ത് ആഗോള തലത്തില്‍ കൂടുതല്‍ സ്വീകാര്യതയും അംഗീകാരവും ലഭിക്കുന്നതിനായി ആയുര്‍വേദത്തെ ആഗോള ബ്രാന്‍ഡ് ആക്കാനുള്ള നീക്കങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ. രാജ്യാന്തര നിലവാരത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, നിലവാരമുള്ള ആരോഗ്യ പരിരക്ഷ മാര്‍ഗങ്ങള്‍, ഗവേഷണത്തിനായി ഫണ്ടിംഗ്, പുതിയ ഉത്പനങ്ങളും സേവനങ്ങളും തുടങ്ങിയ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണമായും സഹായിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മൂന്നാമത് സി ഐ ഐ ആഗോള ആയുര്‍വേദ സമ്മേളനം വ്യവസായ മന്ത്രി ഇ. പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

പരമ്പരാഗത ഇന്ത്യന്‍ ചികിത്സ രീതിയാണ് ആയുര്‍വേദമെന്നും ആയുര്‍വേദ ചികിത്സയിലൂടെ ഭൗതികവും മാനസികവും ആദ്ധ്യാത്മികവുമായ സൗഖ്യം ഉറപ്പ് വരുത്താന്‍ കഴിയുമെന്നും സി ഐ ഐ പി ഡബ്‌ള്യു സി റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു. പാശ്ചാത്യ മരുന്നുകളും ചികിത്സാരീതികളും രോഗങ്ങളെ ഫലപ്രദമായി നേരിടുമ്പോള്‍ ആയുര്‍വേദം ഒരു വ്യക്തിക്ക് ആരോഗ്യകരമായ ജീവിതം തന്നെ നല്‍കുന്നുവെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനപ്പുറം മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിക്കണിക്കുന്ന ചികിത്സാരീതി ആയിട്ടും ആയിരം ബില്യണ്‍ ഡോളര്‍ ആഗോള ആരോഗ്യ പരിരക്ഷാ വിപണിയില്‍ ആയുര്‍വേദത്തിന്റെ സംഭാവന വെറും മൂന്ന് ബില്യണ്‍ ഡോളര്‍ മാത്രമാണ്. ഇന്ത്യയില്‍ പോലും പത്ത് ശതമാനം പേര്‍ മാത്രമാണ് ആയുര്‍വ്വേദം ചികിത്സാരീതിയായി പരിഗണിക്കുന്നത്. ഇത് പരിഹരിക്കുന്നതിനായാണ് സി ഐ ഐ ആഗോള ആയുര്‍വേദ സംഗമം സംഘടിപ്പിച്ചത്.

ആയുര്‍വേദത്തില്‍ നിന്ന് രൂപം കൊണ്ട നവീന ആഗോള രീതികള്‍ കൂടുതല്‍ വ്യാപകമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ബിഫാ ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ അജയ് ജോര്‍ജ് പറഞ്ഞു.

ആശയങ്ങള്‍ കൈമാറുവാനും സേവനങ്ങളും ഉത്പന്നങ്ങളും ആഗോളവിപണിയില്‍ പരിചയപ്പെടുത്തുവാനും ഏറ്റവും മികച്ച അവസരമാണ് ആഗോള ആയുര്‍വേദ സംഗമം. ആയുര്‍സ്റ്റാര്‍ട്ട് മത്സരമാണ് ഇത്തവണത്തെ പ്രത്യേകത. നിലവിലുള്ള രീതികള്‍ക്ക് പകരം നവീന ആശയങ്ങളും സേവനങ്ങളും ഉത്പന്നങ്ങളും ആപ്പുകളും അവതരിപ്പിക്കാനുള്ള മത്സരമാണിത്. മരുന്നുകള്‍, മെഡിക്കല്‍ സേവനങ്ങള്‍, ടൂറിസം, ഗവേഷണം, വിദ്യാഭ്യാസം എന്നിവ ആയുര്‍വേദ ആരോഗ്യ പരിചരണ മേഖലയില്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്നും ഇതൊരു സുസ്ഥിര മാതൃകയാക്കണമെന്നും സി ഐ ഐ പി ഡബ്‌ള്യു സി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.