കളിമണ്ണിൽ നിർമിച്ച ഓടിന് പ്രിയമേറുന്നു

Posted on: October 4, 2017

കൊച്ചി : കേരളത്തിലെ നിർമാണമേഖലയിൽ കളിമണ്ണിൽ നിർമിച്ച ഓടുകളിലേക്കുള്ള തിരിച്ചുപോക്ക്. കേരളത്തിന്റെ കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും യോജിച്ചത് ഓടാണ് എന്ന തിരിച്ചറിവാണ് ഇതിന് കാരണം.

പരമ്പരാഗത നാലുകെട്ടായാലും ആധുനിക രീതിയിലുള്ള ഭവനങ്ങളായാലും മേൽക്കൂര ഓടിന്റേതാവുന്നതു തന്നെയാണ് ഉത്തമെമന്ന് വീനർബർഗർ ഇന്ത്യാ മാർക്കറ്റിംഗ് മാനേജർ അനുസ്വ മിത്ര പറഞ്ഞു. മേൽക്കൂരയ്ക്കുപയോഗിക്കുന്ന ഇതര സാമഗ്രികളായ കോൺക്രീറ്റ്, റബർ, ലോഹങ്ങൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഓടിനുള്ള ഗുണഗണങ്ങൾ പലതാണ്. ഓടുപയോഗിക്കുമ്പോൾ നിർമാണച്ചെലവ് കുറയുന്നു, വൈദ്യുതിച്ചെലവും അറ്റകുറ്റപ്പണിയ്ക്കുള്ള ചെലവുകളും ലാഭിക്കാൻ സാധിക്കുന്നു. കാർബൺഡയോക്‌സൈഡ് മൂലമുള്ള അന്തരീക്ഷമലിനീകരണം ഇല്ലാതാക്കാം എന്നതാണ് മറ്റൊരു സവിശേഷത.

കളിമണ്ണ് കുഴച്ചത് ചൂളയിൽ ചൂടാക്കിയാണ് ഓടുകൾ നിർമിക്കപ്പെടുന്നത്. ഏത് താപനിലയിൽ ചൂടാക്കുന്നതെന്നതിനേയും എന്ത് മാത്രം സമയം ഇതിനായി എടുക്കുന്നതെന്നതിനേയും ആശ്രയിച്ചാണ് ഓടിന്റെ സാന്ദ്രത കൂടിയും കുറഞ്ഞുമിരിക്കുന്നത.് കളിമൺ ഓടുകൾ ഏറ്റവും ഉയർന്ന താപത്തിലാണ് ചൂടാക്കുന്നതെന്നതിനാൽ അവ എളുപ്പത്തിൽ പൊട്ടിപ്പോകുകയോ തീപിടിക്കുകയോ ഇല്ല. ഓടുകൾ സാധാരണഗതിയിൽ വെള്ള, മഞ്ഞ, ഓറഞ്ച്, തവിട്ടു നിറങ്ങളിലായിരിക്കും. അതോടൊപ്പം നമുക്കാവശ്യമായ മറ്റ് നിറങ്ങളിൽ ഓട് നിർമിക്കാനും കഴിയും; ചൂളയിലിടുന്നതിനു മുൻപ് നിങ്ങളാഗ്രഹിക്കുന്ന ഇനാമൽ പെയിന്റ് കളിമണ്ണിൽ സ്‌പ്രേ ചെയ്താൽ മതി. ചൂട് കഠിനമായതിനാൽ ഈ നിറം പിന്നീട് നഷ്ടപ്പെടുകയില്ല. ഇതൊക്കെയാണെങ്കിലും സ്പാനിഷ്, ഇറ്റാലിയൻ ശിൽപഭംഗിയോടു കൂടിയ ടെറാക്കോട്ട സ്റ്റൈലാണ് പലരും തെരഞ്ഞെടുക്കുന്നത്.

അനുസ്വ മിത്ര, മാർക്കറ്റിംഗ് മാനേജർ, വീനർബർഗർ ഇന്ത്യ

 

കെട്ടിടത്തിനായുള്ള പ്ലാൻ വരയ്ക്കുന്ന വേളയിൽ തന്നെ മേൽക്കൂര ഏതെന്ന് നിശ്ചയിച്ചിരിക്കും. മുഖ്യമായും കടലോര പ്രദേശമെന്ന നിലയ്ക്ക് ചരിവുള്ള മേൽക്കൂരയാണ് കേരളത്തിലെ വീടുകൾക്കും വില്ലകൾക്കും അനുയോജ്യമായിട്ടുള്ളത്. ചരിഞ്ഞിരിക്കുമ്പോൾ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോയിക്കൊള്ളും. പൊട്ടിപ്പോകുന്നവ മാറ്റിവയ്ക്കാം, മെയിന്റനൻസ് ചെലവില്ല, വെള്ളം അകത്ത് കടക്കില്ല, തീപിടിക്കില്ല, തുരുമ്പെടുക്കില്ല, 100 വർഷം വരെ ആയുസ്സ് എന്നിവ ഓടുകളുടെ പ്രത്യേകതകളാണ്.ഓടുകളുണ്ടാക്കാനുപയോഗിക്കുന്ന കളിമണ്ണിൽ വിഷാംശമുള്ള ഒന്നും തന്നെയില്ല; ഓടിലൂടെ ഒഴുകി വരുന്ന മഴവെള്ളം കുടിക്കാനുപയോഗിക്കാമെന്നിരിക്കെ മഴ വെള്ള സംഭരണം സാദ്ധ്യമാകുന്നു. ഓട് നിർമാണ പ്രക്രിയയിൽ അവശിഷ്ടങ്ങളൊന്നും പുറത്തുവരുന്നില്ലാത്തതിനാൽ പരിസ്ഥിതിക്ക് യാതൊരു കോട്ടവും സംഭവിക്കില്ല.

കളിമണ്ണിനേക്കാൾ 40 ശതമാനത്തോളം ഭാരമുള്ളതാണ് കോൺക്രീറ്റ് എന്നതിനാൽ മേൽക്കൂരയ്ക്ക് ബലം കൊടുക്കാൻ തൂണുകൾ ഉപയോഗിക്കണം; മുറിക്കുള്ളിലെ സ്ഥല സൗകര്യം കുറയാൻ ഇത് കാരണമാകുന്നു. കടലോരപ്രദേശമാണെങ്കിൽ കോൺക്രീറ്റിൽ പൊട്ടൽവീഴും ; ഓടാണെങ്കിൽ ഇത് സംഭവിക്കില്ല. കോൺക്രീറ്റിൽ പതിക്കുന്ന ജലത്തിന്റെ 13 ശതമാനം വലിച്ചെടുക്കുമ്പോൾ ഓടിനെ സംബന്ധിച്ചേടത്തോളം ഇത് അര ശതമാനത്തിൽ താഴെയാണ്. കോൺക്രീറ്റാണ് ഉപയോഗിക്കുന്നതെങ്കിൽ കടലോര പ്രദേശങ്ങളിലെ വീടുകളുടെ മേൽക്കൂരയിൽ നിന്ന് ചോർച്ച സംഭവിക്കുന്നു.ഇതിനൊക്കെ പുറമെ കാണാൻ ചന്തവും ഓടിന്റെ മേൽക്കൂര തന്നെയാണ്. പരിസ്ഥിതിയെ ഒരു ഘട്ടത്തിലും ദോഷകരമായി ബാധിക്കുന്നില്ല എന്നതും ഓട് മേൽക്കൂരയുള്ള വീടിന്റെ ഉടമയ്ക്ക് അഭിമാനിക്കാവുന്ന ഘടകമാണ്.