സാങ്കേതിക വിദ്യയോടുള്ള വൈമുഖ്യം ദുരന്തനിവാരണത്തിന് ഭീഷണി : മുരളി തുമ്മാരുകുടി

Posted on: January 4, 2018

കൊച്ചി: സാമ്പത്തിക ലാഭം നേടിത്തരാത്ത മേഖലകളിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലെ വിമുഖതയാണ് ഓഖി ദുരന്തം പോലുള്ള അവസരങ്ങളിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗത്തിലെ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി. കളമശേരി മേക്കർ വില്ലേജിൽ സ്റ്റാർട്ടപ്പ് സംരംഭകരുമായി നടത്തിയ സ്റ്റാർട്ടപ്പ് ചർച്ച എന്ന ആശയവിനിമയ പരിപാടിയിലാണ് സംസാരിക്കുകയായിരുന്നു അദേഹം.

സാമ്പത്തികലാഭം നേടിത്തരുന്ന സാങ്കേതിക വിദ്യ എല്ലാ മേഖലയിലും പെട്ടന്ന് പ്രചാരത്തിലാകും. തൊണ്ണൂറുകളുടെ അവസാനത്തിൽ മൊബൈൽ ഫോണിന്റെ കേരളത്തിലെ പ്രധാന ഗുണഭോക്താക്കൾ മത്സ്യബന്ധന സമൂഹമായിരുന്നു. മികച്ച വില കിട്ടാൻ ഏത് തുറയിൽ വള്ളം അടുപ്പിക്കണമെന്ന് മുൻകൂട്ടി അറിയാൻ മൊബൈൽ ഫോണുകൾ വഴി സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഎസ്ആർഒയുടെ സാങ്കേതിക വിദ്യ കേവലം 2000 രൂപയ്ക്ക് ബോട്ടുകളിൽ ഘടിപ്പിക്കാവുന്നതാണെന്ന് സ്റ്റാർട്ടപ്പ് സംരംഭകർ ചൂണ്ടിക്കാണിച്ചു. പക്ഷെ സുരക്ഷയെക്കുറിച്ച് ഗൗരവമായി ആരും ചിന്തിക്കാറില്ലെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ഇതേക്കുറിച്ച് സർക്കാർ മാത്രം ബോധവത്കരണം നടത്തിയതു കൊണ്ട് കാര്യമില്ല. അപകടസാധ്യതയുള്ള ജോലി ചെയ്യുന്ന ജനസമൂഹങ്ങൾ മുൻകയ്യെടുത്ത് സുരക്ഷ സാങ്കേതിക വിദ്യ വ്യാപകമാക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ തൊഴിലവസരങ്ങളിൽ വൻ കുറവുണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. 2040 ആകുമ്പോഴേക്കും ലോകത്ത് ഇന്നുള്ള 47 ശതമാനം ജോലികൾ ഇല്ലാതാകുമെന്നാണ് അമേരിക്കയിലെ ഗവേഷണങ്ങൾ സൂചന നൽകുന്നത്. അതിനാൽ തന്നെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് മികച്ച ഭാവിയുണ്ട്. ഇന്ന് ദൈനം ദിന ജീവിതത്തിൽ ലഭിക്കുന്ന പല സേവനങ്ങളും റോബോട്ടിക്, നിർമിത ബുദ്ധി സാങ്കേതികവിദ്യകളിലേക്ക് മാറും. ആരോഗ്യം, വിനോദം, ഗതാഗതം എന്നീ മേഖലകളിലാണ് ഭാവിയിലെ അവസരങ്ങൾ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്റ്റാർട്ടപ്പ് സംരംഭകരുമായി മുരളി തുമ്മാരുകുടി വിശദമായ ചർച്ച നടത്തി. മേക്കർ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ, സിഒഒ രോഹൻ കലാനി, സിനിമ നിർമ്മാതാവ് പ്രകാശ് ബാരെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.