കാൽ നൂറ്റാണ്ട് പിന്നിട്ട പോരാട്ട വീര്യവുമായി ദേശീയതയുടെ കാവലാൾ

Posted on: August 10, 2017

ദേശീയതയെ അവഹേളിക്കലും ദേശദ്രോഹപ്രവർത്തികളും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പ്രവർത്തികൾക്കെതിരെ പ്രചാരണം നടത്തുന്ന ഒറ്റയാൾ പോരാളി. ആ പോരാട്ടം കാൽനൂറ്റാണ്ടു പിന്നിടുമ്പോഴും അയാളുടെ പോരാട്ടവീര്യം കുറയുകയോ പോരാട്ടത്തിന്റെ പ്രസക്തി കുറയുകയോ ചെയ്യുന്നില്ല.

ദേശീയപതാകയോടും ദേശീയപ്രതീകങ്ങളോടും അനാദരവ് കാട്ടുന്നവർക്കെതിരെ ശക്തമായ പോരാട്ടമാണ് കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ എബി ജെ. ജോസ് നടത്തുന്നത്. വ്യക്തികളും സ്ഥാപനങ്ങളും ദേശീയപതാകയുടെ മഹത്വം മറന്ന് ഉപയോഗിക്കുമ്പോൾ അതിനെതിരെയുള്ള നിരന്തര പോരാട്ടത്തിനു ഇദ്ദേഹം തയാറാകുന്നു.

ദേശീയ പതാകയെ ദുരുപയോഗിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് കണ്ടാൽ ഒരിക്കലും ഈ ദേശസ്‌നേഹി നോക്കിനിൽക്കാറില്ല. ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു സംഭവമുണ്ടായി. സ്വദേശമായ പാലായിലൂടെ എബി കാറോടിച്ചു പോകുന്നു. തൊട്ടുമുന്നിലുള്ള ഒരു ടാക്‌സി വാഹനത്തിലെ യാത്രക്കാരൻ വെയിലു കൊള്ളാതിരിക്കാൻ തോർത്തു കണക്കെ ദേശീയപതാക തൂക്കിയിട്ടിരിക്കുന്നു. മുന്നിലുള്ള കാറിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും ടാക്‌സിക്കാർ വേഗത കൂട്ടി. എബി കാറിനെ തൊടുപുഴ റൂട്ടിലൂടെ പിൻതുടർന്നു. മറികടക്കാൻ ശ്രമിക്കുമ്പോൾ ഒക്കെയും വേഗത കൂട്ടുകയോ കാർവെട്ടിച്ച് ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെ മൂന്നുനാലു കിലോമീറ്റർ പിന്തുടർന്നപ്പോൾ എബിക്ക് ഒരവസരം കിട്ടി. കാർ മുന്നോട്ടെടുത്തു. നോക്കിയപ്പോൾ ഒരു വിദേശിയാണ് കാർ ഓടിക്കുന്നത്. ഒരു വിദേശ വനിതയും ഒപ്പമുണ്ട്. കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ കാർ വെട്ടിച്ച് ഇടിപ്പിക്കാൻ ശ്രമിച്ചു.

ഇതിനിടെ മൊബൈൽ ഫോണിൽ വിദേശിയുടെ ഫോട്ടോ സാഹസികമായി പകർത്തി. തുടർന്നു വികലമാക്കപ്പെട്ട ദേശീപതാകയുടെ ചിത്രങ്ങളും പകർത്തി. ഉടനടി വാഹനം കടന്നു പോകാൻ സാധ്യതയുള്ള കരിങ്കുന്നം, തൊടുപുഴ പോലീസ് സ്റ്റേഷനുകളിൽ അറിയിപ്പു നൽകി. ഒപ്പം അന്നത്തെ ഡിജിപി ആയിരുന്ന ടി.പി. സെൻകുമാറിന് പരാതിയും ഫോട്ടോകളും അയച്ചു നൽകി. ഡിജിപിയുടെ നിർദ്ദേശത്തെതുടർന്നു വാഹനം കരിങ്കുന്നം പോലീസ് പിടികൂടുകയായിരുന്നു. അതുപോലെ തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾ നടന്നപ്പോൾ ദേശീയഗാനം കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായി ആലപിച്ചതിനെതിരെയും എബി പ്രതിഷേധിച്ചത് ഫലം കണ്ടു.

കഴിഞ്ഞ 25 വർഷമായി ദേശീയപതാകയുടെ അന്തസ്സ്, ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിലും ബോധവത്കരണത്തിലുമാണിദ്ദേഹത്തിന്റെ ശ്രദ്ധ. ദേശീയപതാകയെ അവഹേളിക്കുന്നവരെ മൂന്നുവർഷം ശിക്ഷിക്കാനോ പിഴയൊടുക്കാനോ അല്ല എബിയുടെ പോരാട്ടം. ദേശീയപതാകയുടെ മഹത്വം മനസ്സിലാക്കി ഉപയോഗിക്കാൻ തയാറാകണമെന്ന സന്ദേശം ഉയർത്തുകയാണ് തന്റെ ലക്ഷ്യമെന്ന് എബി പറയുന്നു.

നമ്മുടെ ദേശീയപതാക പലപ്പോഴും അപമാനിക്കപ്പെടുന്നതിനെക്കുറിച്ചു യാദൃച്ഛികമായാണ് എബി ജെ. ജോസ് ബോധവാനായത്. 1991-ൽ അന്നത്തെ മന്ത്രി എ.സി. ഷൺമുഖദാസിനൊപ്പം ഒരു യാത്ര കഴിഞ്ഞ് കാറിൽനിന്നിറങ്ങിയപ്പോൾ ഡ്രൈവർ കാറിലെ പതാക അഴിച്ചുമാറ്റുന്നതു എബിയുടെ ശ്രദ്ധയിൽപ്പെട്ടു. അതവിടെത്തന്നെയിരുന്നാൽ എന്താണു കുഴപ്പം? സൂര്യൻ ഉദിച്ചശേഷവും അസ്തമിക്കുന്നതിനു മുമ്പും മാത്രമേ ദേശീയപതാക ഉയർത്താവൂ, ഉപയോഗിക്കാവൂ എന്നു നമ്മുടെ ഫ്‌ളാഗ് കോഡ് അനുശാസിക്കുന്നതായി ഷൺമുഖദാസ് നൽകിയ വിശദീകരണം ത്രിവർണപതാകയുടെ ഉപയോഗം സംബന്ധിച്ചു കുട്ടിക്കാലത്തു സ്‌കൂളിൽ പഠിച്ച പാഠത്തിലേക്ക് എബിയുടെ ഓർമയെ കൊണ്ടുപോകുന്നതായിരുന്നു. അന്നുമുതൽ എബി ദേശീയപതാകയെക്കുറിച്ചു കൂടുതൽ പഠിക്കുകയും അതിനെ കൂടുതലായി ആദരിക്കുകയും ചെയ്യുന്നുവെന്നു മാത്രമല്ല, തെറ്റായോ അലക്ഷ്യമായോ ദേശീയപതാക ഉപയോഗിക്കുന്നവരെ ബോധവത്കരിക്കാൻ ശ്രമിക്കുകയും ചെയ്തുവരുന്നു.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ദിനത്തിലും മറ്റും സർവ്വോന്നതസ്ഥാനം ധർമ്മചക്രാങ്കിതമായ ത്രിവർണ്ണപതാകയ്ക്കാണ് നൽകി വരുന്നത്. ഇത്തരം ദേശീയദിനങ്ങളിൽ വലിയ നിയന്ത്രണമൊന്നുമില്ലാതെ തന്നെ ദേശീയപതാക ഉപയോഗിക്കാറുണ്ട്. അത് അനുവദനീയമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. അതിന്റെ ഫലമായിട്ടാണെന്നും കരുതപ്പെടുന്നു ദേശീയപതാക ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ വിസ്മരിക്കപ്പെടുകയാണെന്നു എബി ചൂണ്ടിക്കാട്ടുന്നു.

രാത്രി പാറിക്കളിക്കുന്ന ദേശീയപതാകകൾ എബി മുമ്പ് കണ്ടിട്ടുണ്ട്. ചില സംഘടനകളുടെ രാത്രിയോഗങ്ങളിൽ ദേശീയപതാകയെ ആ സംഘടനകളുടെ പതാകയ്‌ക്കൊപ്പം മേശപ്പുറത്ത് കുത്തിയിരിക്കുന്നതും എബിയുടെ കണ്ണിൽ പതിഞ്ഞു. തലകീഴായി കെട്ടിയ പതാക, കീറിപ്പറിഞ്ഞ പതാക, പ്ലാസ്റ്റിക്കിലും മറ്റും അച്ചടിച്ച പതാക, മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ദേശീയപതാക…. അങ്ങനെയെത്രയെത്ര അപമാനങ്ങൾ, വ്യക്തമായ തെളിവുകളും രേഖകളും നിരത്തി എബി ഹൈക്കോടതിക്കു കത്തയച്ചു. അന്നത്തെ ചീഫ് ജസ്റ്റീസ് എ.ആർ. ലക്ഷ്മൺ പരാതിക്കത്ത് റിട്ട് ഹർജിയായി (O.P. No : 17745 & 17747 of 1999) പരിഗണിച്ചു. 1999-ൽ ജസ്റ്റീസ് കെ. എസ്. രാധാകൃഷ്ണന്റെ ബഞ്ച് പരാതിക്ക് അനുകൂല വിധി നൽകി. അക്കൊല്ലം സ്വാതന്ത്ര്യദിനത്തിനുമുമ്പ് – ഓഗസ്റ്റ് 11ന് – കോടതി ദേശീയപതാകയുടെ മഹത്ത്വം എല്ലാവരെയും ഓർമിപ്പിച്ചു. അതോടൊപ്പം എബിയുടെ ദേശസ്‌നേഹത്തെ ഹൈക്കോടതി പ്രശംസിക്കുകയും ചെയ്തു.

തെറ്റായ രീതിയിൽ ദേശീയപതാക ഉപയോഗിക്കുന്നതിനെതിരേ ആയിരകണക്കിനു പരാതികളാണ് എബിയുടെ നേതൃത്വത്തിൽ നൽകിയിട്ടുള്ളത്. ദേശീയപതാക ദുരുപയോഗം ചെയ്യുന്നതായി കണ്ട പലരെയും എബി തെറ്റു ചൂണ്ടിക്കാട്ടി. അതേത്തുടർന്നു മിക്കവരും അതിൽനിന്നു പിന്തിരിഞ്ഞു. കേന്ദ്രആഭ്യന്തരമന്ത്രാലയം, ദേശീയന്യൂനപക്ഷ കമ്മീഷൻ, കേരളാ ലോകായുക്ത, ലിംക ബുക് ഓഫ് റിക്കാർഡ്‌സ്, സിൽക്ക്മാർക്ക് തുടങ്ങിയ നിരവധി സ്ഥാപനങ്ങളും വ്യക്തികളും തെറ്റായ രീതിയിൽ പ്രദർശിപ്പിച്ചിരുന്ന ദേശീയപതാകകൾ എബിയുടെ പരാതിയെത്തുടർന്നു പിൻവലിച്ചു.

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ’യ്ക്ക് വേണ്ടി നടൻ ദിലീപ് നിർമ്മിച്ച ട്വന്റി 20 എന്ന ചിത്രത്തിൽ ഗാന്ധിജിയെയും സ്വാതന്ത്ര്യസമരചരിത്രത്തെയും അവഹേളിക്കുന്ന രംഗം ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ എബിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ സെൻസർ ബോർഡ് പ്രസ്തുത രംഗം സിനിമയിൽനിന്നും നീക്കം ചെയ്തു. പിന്നീട് മോസർബെയർ സിഡികൾ പുറത്തിറക്കിയപ്പോൾ തിയേറ്ററിൽ ഒഴിവാക്കിയ ഭാഗം കൂട്ടിച്ചേർത്ത് പുറത്തിറക്കിയതിനെതിരെ എബി ശക്തമായി പ്രതികരിച്ചു. തുടർന്നു നടൻ ദിലീപും മോസർബെയറും ഖേദപ്രകടനം നടത്തി സിഡികൾ പിൻവലിച്ചു.

അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാർട്ടി അശോകചക്രം ഉപയോഗിക്കുന്നത് സംബന്ധിച്ച് എബി നൽകിയ പരാതിയെത്തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചു. ആം ആദ്മി പാർട്ടിക്ക് രജിസ്‌ട്രേഷൻ നൽകിയത് ദേശീയചിഹ്നം പാർട്ടി പരിപാടികൾക്ക് ഉപയോഗിക്കുകയില്ലെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
രാഷ്ട്രപിതാവായ ഗാന്ധിജിയെ അവഹേളിക്കുന്ന പ്രസ്താവന കേരളാ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചടങ്ങിൽ നടത്തിയ അരുന്ധതി റോയിക്കെതിരെ ആദ്യമായി പ്രതിഷേധമുയർത്തിയത് എബിയാണ്.

എബിയുടെ നേതൃത്വത്തിൽ അരുന്ധതി റോയിക്ക് ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകം അയച്ചു നൽകി പ്രതിഷേധിച്ചു. സിനിമയിലും സീരിയലുകളിലും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ പാർട്ടികളുടെ കൊടികളെയോ യഥാർത്ഥമായി ചിത്രീകരിക്കാറില്ല. എന്നാൽ അശോകചക്രവും ദേശീയപതാകയും യഥാർത്ഥമായിത്തന്നെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് എബി.

ദേശീയപതാകയെപ്പറ്റി കുട്ടികളിൽ അവബോധം വളർത്താൻ സ്‌കൂളുകളിൽ പ്രചാരണമാരംഭിച്ചിരിക്കുകയാണ് എബി. ‘മിഷൻ ഫ്‌ളാഗ്’ എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ പതിനായിരം സ്‌കൂളുകളിൽ സന്ദേശമെത്തിക്കുക എന്നതാണു ലക്ഷ്യം. ദേശീയപതാകയുടെ മഹത്വം പ്രചരിപ്പിക്കുന്നതിനായി ‘റെസ്‌പെക്ട് നാഷണൽ ഫ്‌ളാഗ്’ കാമ്പയിനും എബി തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ വിവിധ പരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇതിനായി ‘ഇന്ത്യൻ ഫ്‌ളാഗ് ‘ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും എബിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയിട്ടുണ്ട്. ദേശീയതയുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയപതാകയെക്കുറിച്ചുള്ള ബോധവത്ക്കരണത്തിനായി ചില നിർദ്ദേശങ്ങളും കേന്ദ്രസർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം പോലെ ദേശീയപതാകദിനം ആചരിക്കുക, ദേശീയപതാകയുടെ മഹത്വം വിവരിക്കുന്ന പാഠഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, പി.എസ്.സി. നടത്തുന്ന പൊതുപരീക്ഷകലിൽ ദേശീയപതാക, ദേശീയഗാനം, ദേശീയചിഹ്നം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുക, സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകളിലും ദേശീയഗാനം നിർബന്ധമാക്കുക, മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ദേശീയഗാനം നിർബന്ധമാക്കുക, പാഠ്യപുസ്തകങ്ങളുടെ ആമുഖക്കുറിപ്പിൽ ദേശീയപതാക, ദേശീയഗാനം ഇവയെക്കുറിച്ച് നിർബന്ധമായും ലഘുവിവരം നൽകുക എന്നിവയാണ് നിർദേശങ്ങൾ.

സ്‌കൂൾ ഓഫ് റൈറ്റ്‌സ് ആൻഡ് ഡ്യൂട്ടീസ് എന്ന സ്ഥാപനത്തിനും എബി തുടക്കം കുറിച്ചു. പൗരന്മാരെ തങ്ങളുടെ കടമകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവത്ക്കരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായുള്ള പാഠ്യപദ്ധതികൾ തയാറാക്കി വരികയാണ്. തികച്ചും സൗജന്യമായിട്ടാവും ഇവയുടെ പ്രവർത്തനമെന്നും എബി വിശദീകരിക്കുന്നു.

സീ ന്യൂസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന പരിപാടിയുടെ ഭാഗമായി എബി ജെ. ജോസിനെ റെസ്‌പോൺസബിൾ സിറ്റിസൺ ആയി തെരഞ്ഞെടുത്തിരുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന കടമകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനു നടത്തുന്ന സേവനങ്ങൾ പരിഗണിച്ചാണ് എബിയെ തെരഞ്ഞെടുത്തത്. കേന്ദ്ര യുവജനക്ഷേമകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സീ ന്യൂസ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇന്ത്യയിലെ സംഘടനകളും വ്യക്തികളുമായി 23 പേരാണ് ഈ പട്ടികയിൽ ഉള്ളത്.

പാലായുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലിന്റെ പ്രപൗത്രപുത്രനായ എബി വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്ന പാലാ കവീക്കുന്ന് മൂലയിൽ തോട്ടത്തിൽ ബേബി ജോസഫിന്റെയും അമ്മിണിയുടെയും മൂത്തമകനാണ്. ഭാര്യ സിന്ധു തദ്ദേശസ്വയംഭരണ വകുപ്പിൽ ഉദ്യോസ്ഥ. മക്കൾ: ലിയ മരിയ, ഡിയ ആൻ, ഇവാന എലിസബത്ത്, കൊച്ചൗസേപ്പ്, കാതറീൻ റബേക്കാ എന്നിവരാണ്.