എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും

Posted on: January 23, 2019


ദുബായ് : ഗള്‍ഫ് മേഖലയിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മാര്‍ച്ച് 31 മുതല്‍ കണ്ണൂര്‍ – ഷാര്‍ജ പ്രതിദിന സര്‍വീസ് തുടങ്ഹുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ  ശ്യാംസുന്ദര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അബുദാബി – കണ്ണൂര്‍ റൂട്ടില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. അബുദാബിയിലേയ്ക്ക് തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും രണ്ടു പുതിയ സര്‍വീസുകളാണ് തുടങ്ങുന്നത്. ഇതിനു പുറമെ മസ്‌ക്കറ്റിലേക്കും ബഹ്‌റൈന്‍ വഴി കുവൈത്തിലേക്കും കണ്ണൂരില്‍ നിന്നു സര്‍വീസുകള്‍ തുടങ്ങും. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്ന് വൈകീട്ട് 5.35 ന് പുറപ്പെടുന്ന വിമാനം രാത്രി 7.50 ന് മസ്‌ക്കറ്റില്‍ എത്തും. മസ്‌ക്കറ്റില്‍ നിന്ന് രാത്രി 8.50 ന് പുറപ്പെട്ട് അടുത്ത ദിനം പുലര്‍ച്ചെ 2.05 ന് കണ്ണൂരില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസുകള്‍  ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിനും ദോഹയ്ക്കുമിടയില്‍ നിലവിലുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ അഞ്ചായി ഉയര്‍ത്തും. കോഴിക്കോട് – റിയാദ് മേഖലയില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും.

കണ്ണൂരിലേക്കുള്ള യാത്രാനിരക്ക് ഉയരുന്നത് മനപ്പൂര്‍വ്വമല്ലെന്ന് ശ്യാംസുന്ദര്‍ പറഞ്ഞു. സര്‍വീസുകള്‍ കുറവായതും യാത്രക്കാര്‍ കൂടുതലുള്ളതുമാണ് നിരക്ക് ഉയര്‍ത്താനുള്ള കാരണം. നിരക്ക് കുറക്കുന്ന കാര്യം പരിഗണനയിലുണ്ട്. കണ്ണൂരിനും ദുബായിക്കുമിടയില്‍ ഉടനെ സര്‍വീസുകള്‍ തുടങ്ങില്ല. ഇന്ത്യയ്ക്കും ഗള്‍ഫിനുമിടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അനുവദിക്കപ്പെട്ട സീറ്റുകള്‍ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയും യു എ ഇയും തമ്മിലുള്ള കരാര്‍  അനുസരിച്ച് കൂടുതല്‍ സീറ്റുകള്‍ ലഭ്യമായാലേ ദുബായ് – കണ്ണൂര്‍ സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയുകയുള്ളൂ.