സീ കേരളവുമായി സീ എന്റര്‍ടെയ്ന്‍മെന്റ്

Posted on: October 19, 2018

കൊച്ചി : സീ കേരളം അവതരിപ്പിച്ചുകൊണ്ട് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (സീല്‍) കേരളത്തിലേക്കെത്തുന്നു. സീല്‍ സിഇഒ പുനിത് മിശ്ര, ദക്ഷിണ മേഖല മേധാവി സിജു പ്രഭാകരന്‍, സീ കേരളം കൊച്ചി ബിസിനസ് മേധാവി ദീപ്തി ശിവന്‍ പിള്ള തുടങ്ങിയ സീല്‍ നേതൃനിരയാണ് ചാനല്‍ അവതരിപ്പിച്ചത്. ഒപ്പം സീ കേരളം കുടുംബത്തില്‍ നിന്നുള്ള കലാകാരന്മാരും പങ്കെടുത്തു. 38 ആഭ്യന്തര ചാനലും 39 രാജ്യാന്തര ചാനലുകളുമുള്ള സീ, സീ കേരളത്തിന്റെ അവതരണത്തോടെ ദക്ഷിണേന്ത്യന്‍ വിപണിയില്‍ അഞ്ചു ചാനലുകളുമായി സ്ഥാനം ശക്തമാക്കുകയാണ്.

നെയ്തെടുക്കാം ജീവിത വിസ്മയങ്ങള്‍ എന്നതാണ് ബ്രാന്‍ഡിന്റെ വാഗ്ദാനം. നെയ്തെടുക്കാം നമ്മുക്ക് ജീവിതത്തില്‍ അത്ഭുതങ്ങള്‍ എന്ന വാക്യവുമായി സീ കേരളം, കേരളത്തിലെ ജനങ്ങളെ അവരുടെ സാഹചര്യങ്ങളില്‍ നിന്നും സ്വന്തം വിധി കുറിക്കാന്‍ ഉണര്‍ത്തുകയാണ്. അസാധാരണ വിധി കുറിക്കുന്ന സാധാരണ ജനങ്ങളെക്കുറിച്ചുള്ള കഥകളിലൂടെ തലമുറകളെ ഒന്നിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ക്കൊപ്പമായിരിക്കും ചാനല്‍.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സീ ദക്ഷിണ മേഖലയില്‍ വലിയ തോതിലുള്ള വളര്‍ച്ച നേടുകയായിരുന്നുവെന്നും സീ കേരളത്തിന്റെ അവതരണത്തോടെ മേഖലയില്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് ഉറപ്പുണ്ടെന്നും ദക്ഷിണ മേഖല മേധാവി സിജു പ്രഭാകരന്‍ പറഞ്ഞു.

സീ കേരളം നവംബറില്‍ സംപ്രേഷണം ആരംഭിക്കും. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലുള്ള പരിപാടികളുണ്ടാകും. ബൃഹത്തായ സിനിമാ ലൈബ്രറിയും താരസാന്നിദ്ധ്യമുള്ള നിരവധി പരിപാടികളും ഒരുക്കിയിട്ടുണ്ട്. മലയാളി സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ കുറിച്ചും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ജീവിതത്തില്‍ അത്ഭുതങ്ങള്‍ നെയ്തെടുക്കുന്ന സാധാരണക്കാരുടെ അസാധാരണ കഥകളുടെ സംപ്രേഷണവുമുണ്ടാകും.

വിസ്മയരാവ് എന്ന മെഗാ പരിപാടിയുടെ അവതരണത്തിലൂടെയായിരിക്കും ചാനലിന്റെ യാത്ര ആരംഭിക്കുക. മോളിവുഡ്, കോളിവുഡ്, ടോളിവുഡ്, ബോളിവുഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. നവംബറില്‍ കൊച്ചിയിലായിരിക്കും പരിപാടി. കേരളത്തിലെ ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ചാനലിന്റെ ആദ്യ പരിപാടിയായിരിക്കും ഇത്.കേരളത്തിലെ എല്ലാ ജില്ലകളും കവര്‍ ചെയ്യുന്ന ബഹുതല പ്രചാരണത്തോടെയായിരിക്കും ചാനലിന്റെ തുടക്കം. ചുങ്കത്തു ജ്വല്ലറിയും ഫോക്ക് പെര്‍ഫ്യൂം ബോഡി സ്പ്രേയും സീ കേരളത്തിന്റെ ചാനല്‍ രണ്ട് പാർട്ട്ണർമാരായിരിക്കും.