സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വൻനേട്ടം

Posted on: January 3, 2018

കൊച്ചി : നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യ ആറുമാസം സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വൻ നേട്ടം. മുൻവർഷം ഇതേ കാലയളവിനേക്കാൾ 24 ശതമാനം കയറ്റുമതി വളർച്ചയുണ്ടായതായി സ്‌പൈസസ് ബോർഡ് വ്യക്തമാക്കി.

ഇക്കാലയളവിലെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി 5,57,525 ടണ്ണാണ്. മുൻ വർഷം ഇതേ കാലയളവിൽ 4,50,700 ടണ്ണായിരുന്നു കയറ്റുമതി. 8,850.53 കോടി രൂപ (1,373.97 ദശലക്ഷം ഡോളർ)യാണ് ഇതിന്റെ മൂല്യം. കഴിഞ്ഞ വർഷം 8,700.15 കോടി രൂപ (1,299.96 ദശലക്ഷം ഡോളർ)യായിരുന്നു കയറ്റുമതി വരുമാനം. കയറ്റുമതി അളവിൽ 24 ശതമാനം വളർച്ച കൈവരിച്ചപ്പോൾ, രൂപയുടെ മൂല്യത്തിൽ രണ്ട് ശതമാനവും ഡോളർ മൂല്യത്തിൽ ആറ് ശതമാനവും വളർച്ച കൈവരിച്ചു.

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഏറ്റവും കരുത്തു കാട്ടിയ ഉത്പന്നം ചെറിയ ഏലവും വെളുത്തുള്ളിയുമാണ്. ജീരകം, അയമോദകം, കടുക്, ശതകുപ്പ, കസ്‌കസ്, കായം, പുളി എന്നിവയുടെ കയറ്റുമതി അളവിലും മൂല്യത്തിലും മികച്ച വർധനയാണുണ്ടായിരിക്കുന്നത്.

മൂല്യവർധിത ഉത്പന്നങ്ങളായ കറി പൗഡർ, പുതിന ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജന എണ്ണ, സത്തുകൾ എന്നിവയുടെ കയറ്റുമതിയിലും വർധനയുണ്ടായി.ചെറിയ ഏലത്തിന്റെ കയറ്റുമതി നടപ്പുവർഷത്തെ ആദ്യ ക്വാർട്ടറിലെ അളവിൽ 37 ശതമാനവും മൂല്യത്തിൽ 79 ശതമാനവുമാണ് വർധിച്ചത്. കയറ്റുമതി അളവ് 2,230 ടണ്ണും മൂല്യം 248.71 കോടി രൂപയുമാണ്. കഴിഞ്ഞ വർഷം ഇത് യഥാക്രമം 1,624 ടണ്ണും 138.96 കോടി രൂപയുമായിരുന്നു.

വെളുത്തുള്ളി കയറ്റുമതി അളവിൽ 76 ശതമാനവും മൂല്യത്തിൽ 48 ശതമാനവുമാണ് വർധന. 188.54 കോടി രൂപ മൂല്യമുള്ള 27,040 ടൺ വെളുത്തുള്ളിയാണ് ആദ്യ ആറുമാസം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം 127.62 കോടി രൂപ മൂല്യമുള്ള 15,337 ടൺ വെളുത്തുള്ളിയാണ് കയറ്റുമതി ചെയ്തത്. വെളുത്തുള്ളി. ഏലം എന്നിവയുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാൻ ബോർഡ് എടുത്ത നടപടികൾ ഫലം കാണുന്നതിന്റെ തെളിവാണ് കയറ്റുമതിയിലുണ്ടായ വർധനയെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ എ ജയതിലക് പറഞ്ഞു. ആഗോളതലത്തിലെ പ്രതികൂല അന്ത:രീക്ഷം തരണം ചെയ്താണ് രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീരകത്തിന്റെ കയറ്റുമതി 79,460 ടണ്ണാണ്. 1,324.58 കോടി രൂപയാണ് ഇതിന്റെ മൂല്യം. കഴിഞ്ഞ തവണ1,104.32 കോടി രൂപ മൂല്യമുള്ള 68,596 ടൺ ജീരകമാണ് കയറ്റുമതി ചെയ്തത്. ഇക്കുറി അളവിൽ 16 ശതമാനത്തിന്റെയും മൂല്യത്തിൽ 20 ശതമാനത്തിന്റെയും വർധനയാണ് ജീരകത്തിനുണ്ടായത്.

മൂല്യവർധിത ഉത്പന്നങ്ങളായ കറിപ്പൊടി, കറിക്കൂട്ടുകൾ എന്നിവയുടെ കയറ്റുമതി അളവിൽ 17,030 ടണ്ണും മൂല്യത്തിൽ 348.88 കോടി രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് യഥാക്രമം 14,016 ടണ്ണും, 278.40 കോടി രൂപയുമായിരുന്നു. അളവിൽ 22 ശതമാനത്തിന്റേയും മൂല്യത്തിൽ 25 ശതമാനത്തിന്റെയും വർധനയാണ് മൂല്യവർധിത ഉത്പന്നങ്ങൾ നേടിയത്.

സുഗന്ധവ്യഞ്ജന എണ്ണ/സത്ത് എന്നിവയുടെ കയറ്റുമതി അളവിൽ 33 ശതമാനവും മൂല്യത്തിൽ എട്ട് ശതമാനവുമാണ് വർധന. 1,332.22 കോടി രൂപ മൂല്യം വരുന്ന 8,800 ടൺ എണ്ണയും സത്തുമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇത് 6,617 ടണ്ണും 1,237.06 രൂപയുമായിരുന്നു.

പുതിന ഉത്പന്നങ്ങളുടെ കയറ്റുമതി അളവിൽ 11,280 ടണ്ണും മൂല്യം 1,317.40 കോടി രൂപയുമാണ്. കഴിഞ്ഞ വർഷം ഇത് 10,850 ടണ്ണും 1,157.45 കോടി രൂപയുമായിരുന്നു. കയറ്റുമതി അളവില് നാല് ശതമാനത്തിന്റെയും മൂല്യത്തിൽ 14 ശതമാനത്തിന്റെയും വർധനയാണ് രേഖപ്പെടുത്തിയത്. കുരുമുളക്, ഇഞ്ചി, പെരുംജീരകം, മല്ലി എന്നിവയുടെ കയറ്റുമതി അളവിലാണ് വളർച്ച.