ജൂണിൽ ആഭ്യന്തരവിമാനയാത്ര നടത്തിയത് 95.86 ലക്ഷം പേർ

Posted on: July 20, 2017

ന്യൂഡൽഹി : കഴിഞ്ഞ മാസം ആഭ്യന്തര വിമാനയാത്ര നടത്തിയത് 95.86 ലക്ഷം പേർ. മുൻവർഷം ഇതേ മാസത്തേക്കാൾ 20 ശതമാനം വളർച്ചകൈവരിച്ചു. 2016 ജൂണിൽ 79.75 ലക്ഷം പേരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്. ഇൻഡിഗോ 38.26 ലക്ഷം യാത്രക്കാരുമായി ഒന്നാംസ്ഥാനം നിലനിർത്തി. ജെറ്റ് എയർവേസ് (14.58 ലക്ഷം), സ്‌പൈസ്‌ജെറ്റ് (12.73 ലക്ഷം), എയർ ഇന്ത്യ (12.49 ലക്ഷം), ഗോ എയർ (8.05 ലക്ഷം), എയർ ഏഷ്യ ഇന്ത്യ (3.51 ലക്ഷം), വിസ്താര (3.44 ലക്ഷം) എന്നീ വിമാനക്കമ്പനികളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

പാസഞ്ചർ ലോഡ് ഫാക്ടറിൽ (94.5 %) സ്‌പൈസ്‌ജെറ്റാണ് മുന്നിൽ. എയർ ഏഷ്യ (89.6 %), ഗോ എയർ (89.4 %), ഇൻഡിഗോ (87.8 %), വിസ്താര (86.4 %) എന്നിവയാണ് തൊട്ടുപിന്നിൽ. ഓൺടൈം പെർഫോമൻസിൽ ഇൻഡിഗോ (86.1 %), വിസ്താര (80.8 %), സ്‌പൈസ്‌ജെറ്റ് (79.8 %), ഗോ എയർ (75.9 %) എന്നീ കമ്പനികൾ നേട്ടം കൈവരിച്ചു. വിമാനം വൈകൽ, ഫ്‌ളൈറ്റ് കാൻസലേഷൻ എന്നിവ മൂലം ജൂൺ മാസത്തിൽ 99,500 യാത്രക്കാർക്ക് രണ്ട് കോടിയിലേറെ രൂപ നഷ്ടപരിഹാരം അനുവദിച്ചു. ബോർഡിംഗ് നിഷേധിച്ചതിന്റെ പേരിൽ മാത്രം 1300 യാത്രക്കാർക്ക് 69.28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി.